ഇത് ശവസംസ്‌കാരമല്ല.. സുവർണചകോരം ആണ്.. ശൈലന്റെ റിവ്യു
ശൈലൻ
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇരുപത്തിയഞ്ചാമത് എഡിഷൻ ഇന്നലെ പാലക്കാട് സമാപിച്ചപ്പോൾ , ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന 'ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്‌സ് ഈ റിസറക്ഷൻ" (This Is Not a Burial, It's a Resurrection) മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണചകോരപുരസ്‌ക്കാരം കരസ്ഥമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയ സിനിമകളിൽ, പ്രേക്ഷകരും നിരൂപകരും പുരസ്‌കാരത്തിന് സാധ്യത കല്പിച്ചിരുന്ന സിനിമകളിൽ ഒന്നു തന്നെ ആയിരുന്നു ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്‌സ് ഈ റിസറക്ഷൻ".

സൗത്ത് ആഫ്രിക്ക എന്ന രാജ്യത്താൽ സമ്പൂർണമായി ചുറ്റപ്പെട്ട ലോസെതോ എന്ന കുഞ്ഞു രാജ്യത്തിൽ നിന്നാണ് 'ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്‌സ് ഈ റിസറക്ഷൻ' എന്ന സിനിമ ഐഎഫ്എഫ്കെ യിൽ വരുന്നത്. അവിടത്തെ ആകെ ജനസംഖ്യ രണ്ടു ലക്ഷത്തിൽ ചില്വാനമാണ്. (കേരളത്തിലെ രണ്ട് മുനിസിപ്പാലിറ്റികൾ ചേർന്നാൽ ഉള്ളത്ര) അവിടത്തെ കുഞ്ഞുഭാഷയായ മൊസേതോയിൽ സംസാരിക്കുന്ന ഒരു സിനിമയ്ക്കാണ് സുവർണ ചകോരം കിട്ടിയത് എന്നത് ഒരു പ്രധാന കൗതുകമാണ്.
പ്രശസ്തരും പ്രമുഖരും അല്ലാത്തവരുമായ പലർ നിർദ്ദേശിച്ചത് കൊണ്ടാണ് മേളയുടെ ആദ്യം ദിനം ആദ്യ ചോയിസായി തന്നെ കാണാൻ കയറിയത്. ദോഷം പറയരുതല്ലോ, ഓപ്പണിംഗ് ഷോട്ട് മുതൽ തന്നെ ഗംഭീരൻ ഫ്രെയിംസ്. ഗംഭീരൻ മേക്കിംഗ്.

എൺപത് വയസ് എന്ന് സിനോപ്സിസിൽ പറയുന്ന കാഴ്ചയിൽ നൂറിലേറെ വയസ് തോന്നിക്കുന്ന ഒരു വല്യമ്മൂമ്മ ആണ് കേന്ദ്ര കഥാപാത്രം. പേര് മന്റോവ. മകന്റെ മരണത്തോട് കൂടി ജീവിതത്തിൽ മറ്റൊന്നും ചെയ്യാനില്ലാതെ പോയ വല്യമ്മൂമ്മ തന്റെ മരണത്തിനായി ഒരുക്കങ്ങൾ തുടങ്ങുകയാണ്..
മരണത്തിനായുള്ള കാത്തിരുപ്പ്. അത് മാത്രം ലക്ഷ്യമാക്കിയുള്ള അനന്തര ജീവിതം. അതിന്റെ മടുപ്പ്. അതിന്റെ പകോടിയുമായി സിനിമ മുന്നോട്ട് പോവുമ്പോൾ നാടിനെ ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്നം അവിടെ ആവിർഭവിക്കുകയാണ്.. അണക്കെട്ട് നിർമ്മാണം.. അതിനെ അമ്മൂമ്മയുമായി ബന്ധിപ്പിക്കുകയായി പിന്നെ..
സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം വളരെ പോസിറ്റീവ് ആണ്.. ജൂറിയ്ക്ക് അത് കാണാതിരിക്കാൻ കഴിയില്ല. മേക്കിംഗ്, ടെക്നിക്കൽ മേഖലകളും സുരക്ഷിതം.. ലെമോഹങ് ജെർമിയ മോസസ് എന്ന സംവിധായകന് തീർച്ചയായും അഭിമാനിക്കാവുന്ന ഒരു സൃഷ്ടി.മേരി ട്വാല എംമ്ലോങ്ക് എന്ന നടിയുടെ അമ്മൂമ്മ പെർഫോമൻസ് നോക്കിയാൽ അതും കിടു.

പക്ഷെ, പടത്തെക്കുറിച്ച് മൊത്തത്തിൽ എന്നോട് ചോദിച്ചാൽ പെഴ്‌സണലി നിരാശയാണ് ടോട്ടാലിറ്റിയിൽ ബാക്കി വെക്കുന്നത്. സിനിമയുടെ ഒച്ചിഴയുന്ന പോലുള്ള പെയ്‌സും വിചിത്രമായ സ്കോറിംഗും വച്ച് നോക്കുമ്പോൾ നൂറുവയസ് ഫെയിം മന്റോവ അമ്മൂമ്മയുടെ ചലനങ്ങൾ എത്രയോ സ്മാർട്ട്..
പണ്ട്, ബോബൻ സാമുവലിന്റെ ജനപ്രിയൻ എന്ന സിനിമയിൽ സിനിമാ സംവിധായകൻ ആവാനുള്ള തൊപ്പിയും പാപ്പാസുമൊക്കെയായി നടക്കുന്ന മനോജ് കെ ജയന്റെ ക്യാരക്റ്റർ താൻ ചെയ്യാനിരുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചവതരിപ്പിക്കുന്നതും അതുകേട്ട് സഹിക്കാൻ കഴിയാതെ ചത്തുപോവുന്നതുമായുള്ള ഒരു സംഭവം ഉണ്ട്..
മനോജ് കെ ജയന്റെ ആ സ്ക്രിപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമ എന്ന് 'ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്‌സ് ഈ റിസറക്ഷൻ' നെ ചുരുക്കത്തിൽ വിലയിരുത്താൻ..
Recommended Video
തിയേറ്ററിൽ നിന്നും ഇറങ്ങിയപ്പോൾ ഏകദേശം മരിച്ചിരുന്നു. എന്നാലെന്താ സുവർണ ചകോരം കാരസ്ഥമാക്കിയില്ലേ.. ജൂറികളുടെ വഴികൾ ആരറിവൂ


Click it and Unblock the Notifications