മോക്ഷമങ്ങ് കൊതിച്ചുപോവും "തുരീയം" കാണുമ്പോൾ.. — ശൈലന്റെ റിവ്യു
ശൈലൻ
തുരീയം എന്ന സിനിമയ്ക്കായി ഇന്ന് എറണാകുളം സംഗീതയിൽ കയറി ഇരുന്ന ശേഷമാണ് വിചിത്രമായ ആ ടൈറ്റിലിന്റെ അർത്ഥം ഗൂഗിളിൽ തിരഞ്ഞത്. സംഗതി സംസ്കൃതമാണ് സംസ്കൃതം. വേദാന്തത്തിൽ പ്രതിപാദിക്കുന്ന ഒരു അവസ്ഥയാണത്രെ സംസ്കൃതാർത്ഥപ്രകാരം തുരീയം. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെ നമ്മൾക്ക് പരിചയമുള്ള മൂന്ന് നിത്യ ജീവിതാവസ്ഥകൾക്ക് അപ്പുറമുള്ള ഫോർത്ത് സ്റ്റേറ്റ് ഓഫ് ലൈഫ്. ഏറക്കുറെ മോക്ഷം , നിർവാണം എന്നൊക്കെ പറയുന്ന സീൻ തന്നെ.

ശീര്ഷകമൊക്കെ ഘടാഘടിയൻ ആണെങ്കിലും തീർത്തും അമേച്വർ സെറ്റപ്പിലാണ് പടം തുടങ്ങുന്നത്. താമരച്ചോല എന്ന ഉൾനാടൻ ഗ്രാമത്തിൽ നിന്നു വരുന്ന രാവുണ്ണി എന്ന യുവാവ് വളരെ ഡിസറ്റേർബ്ഡായി ആയി കാറോടിച്ച് വരുന്നു. ചുങ്കത്ത് എന്ന ബോർഡ് വച്ച സ്ഥാപനത്തിന്റെ മുന്നിലുള്ള (പരസ്യവകയിൽ പൈസ കിട്ടിയോ എന്തോ) പാർക്കിംഗ് സ്ഥലത്ത് വണ്ടി നിർത്തുന്നു. ഇറങ്ങി റോഡ് സൈഡിലൂടെ നടക്കുന്നു. ലോട്ടറി ടിക്കറ്റ് വേണോ എന്ന് ചോദിച്ചവന് പൈസ എടുത്തുകൊടുത്ത് ടിക്കറ്റ് വേണ്ടെന്ന് പറയുന്നു. ഇത്തിരി നേരം അന്തംവിട്ട് നിന്ന് റോഡിലൂടെ വരുന്ന സംവിധായകൻ ജോഷിമാത്യുവിന്റെ കാറിന് മുന്നിലേക്ക് എടുത്ത് ചാടുന്നു. ജോഷി മാത്യു അയാളെ എടുത്ത് ഹോസ്പിറ്റലിലാക്കുന്നു. ഫ്‌ളാഷ്ബാക്ക് തുടങ്ങുന്നു..

തുരീയാവസ്ഥയിൽ എത്തിക്കഴിഞ്ഞ രാവുണ്ണിയുടെ എവിടെയെത്തും മുൻപുള്ള മൂന്ന് അവസ്ഥകളിലൂടെ ഉള്ള സഞ്ചാരമാണ് പിന്നണിപ്രവർത്തകർ സിനിമ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ജിതിൻ കുമ്പുക്കാട്ട് എന്ന നവാഗതസംവിധായകൻ . കഥ തിരക്കഥ സംഭാഷണം- പി പ്രകാഷ് നിർമ്മാണം ബിജേഷ് കുമാർ. ഛായാഗ്രഹണം സി എൻ നന്ദകുമാർ സംഗീതം ഷിബു സുകുമാരൻ എന്നിവരാണ് മേൽപറഞ്ഞ പിന്നണി പ്രവർത്തകർ.

രാവുണ്ണി ആണ് കേന്ദ്രകഥാപാത്രമെങ്കിലും രാവുണ്ണിയെ അവതരിപ്പിക്കുന്ന നടന് തുരീയം പോയിട്ട് ഒരവസ്ഥയെയും നേരാംവണ്ണം ചെയ്ത് ഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആണ്. ദുർബലമായ തിരക്കഥയും ദനീയമായ ആവിഷ്കരണവും തീർത്തും ശോകമൂകമായ ബീജിയെമ്മും മറ്റു ചില പ്രശ്നങ്ങൾ.. ഇങ്ങനെയൊക്കെയാണെങ്കിലും പടം സഹനീയമാണ് ആദ്യ പാതിയിലൊക്കെ എന്നത് സന്തോഷകരം.

നായകൻ കൊളുത്തിയില്ലെങ്കിലും പുള്ളിക്കാരന്റെ അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനുമൊക്കെ കിടു ആയിട്ടുണ്ട്. അമ്മാവൻ മോഹനൻ അനുഗൃഹീതനടൻ രാജേഷ് ശർമയ്ക്ക് കിട്ടിയ നല്ലൊരു ക്യാരക്റ്റർ റോളാണ്. പ്രണയവും വിരഹവും യുഗ്മഗാനവുമൊക്കെ മോഹനനിൽ ശർമാജി കേറിയങ്ങ് മേഞ്ഞു. കള്ളുഷാപ്പുകാരിയായ വേതമ്മ ആയി വരുന്ന ജെന്നി എന്ന നടിയും രസായി ചെയ്തിട്ടുണ്ട് . കെ പി എ സി ശാന്ത ഭാസി എന്നിവരാണ് അപ്പൂപ്പനും അമ്മൂമ്മയും..

ഒടുവിലൊടുവിൽ എത്തുമ്പോൾ തുരീയത്തിലെ വഴിത്തിരിവുകൾ അതിനാടകീയതയിലൂടെ വൻശോകമായി മാറുന്നു. ഇരുന്ന ഇരുപ്പിലങ്ങ് മോക്ഷപ്രാപ്തിയിലെത്തിയാൽ മതിയെന്ന് തോന്നിപ്പോകും.. താങ്ക മുടിയിലെ പ്പാ...
സംസ്കൃതത്തിൽ പേരിട്ടാലും ചവറ് ചവറുതന്നെ എന്ന് അടിവര.


Click it and Unblock the Notifications