യോഗിബാബു വീണ്ടും റോക്ക്‌സ്.. ഉൾക്കാടിനുള്ളിലേക്ക് ഒരു ഹൊറർ കോമഡി "ട്രിപ്പ്" - ശൈലന്റെ റിവ്യൂ
ശൈലൻ
കോടൈക്കനാൽ മലകൾക്കുള്ളിലെ ദുരൂഹമായ ഉൾക്കാടുകളിലേക്ക് അഡ്‌വഞ്ചർ ട്രിപ്പ് നടത്തുന്ന ഒരു ഫ്രീക്കൻസ് ഗ്രൂപ്പ്. ബോയ്സും ഗേൾസും ഉണ്ട്. വഴിയിൽ വച്ച് അവർ അറിയുന്നു, ഇതിനുമുൻപ് ഹണിമൂൺ ട്രിപ്പ് വന്ന യുവജോടികൾ ഫോൺ കവറേജ് ഇല്ലാത്ത വനത്തിനുള്ളിൽ മിസ്സിങ് ആണെന്ന്. അവർ യാത്ര തുടരുന്നു..
യോഗി ബാബുവും സുനൈനയും പ്രധാന വേഷങ്ങളിൽ വരുന്ന ട്രിപ്പ് എന്ന സിനിമയുടെ പശ്ചാത്തലം പൂർണമായും കാട്ടിനുള്ളിൽ ആണ്. അതുകൊണ്ട് തന്നെ പച്ചപ്പിനാൽ കണ്ടിരിക്കാൻ കണ്ണിന് നല്ല കുളിർമ്മയുണ്ട്. എന്നാൽ കാട്ടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ അത്ര കുളിർമ്മയുള്ളതല്ല. ഭീതിയുടെ ഒരു തിരശീല പച്ചപ്പിന്റെ മുകളിൽ വലിച്ചുകെട്ടിയിരിക്കുന്നു..

ഡെന്നീസ് മഞ്ജുനാഥ് സംവിധാനം ചെയ്തിരിക്കുന്ന ട്രിപ്പ് തുടങ്ങുന്നത് 1937ൽ ഒരു ആഗോള പ്രകൃതിദുരന്തത്തെക്കുറിച്ചും സൗത്ത് സെന്റീനൽ ദ്വീപിൽ അക്കാലത്ത് താമസിച്ചിരുന്ന ചില മനുഷ്യരെ കുറിച്ചുമുള്ള ഗ്രാഫിക് ചിത്രണത്തിലൂടെ ആണ്. ഇടവേളയ്ക്ക് ശേഷം ചെറിയൊരു സൈ ഫൈ എലമെന്റ് സിനിമയിലേക്ക് സന്നിവേശിപ്പിക്കാൻ സംവിധായകൻ ഈ പോർഷനിലേക്ക് ലിങ്ക് കൊടുക്കുന്നുമുണ്ട്..

രസകരമാണ് ട്രിപ്പിന്റെ ഒന്നാം പകുതി. പടം തുടങ്ങി ഒൻപത് മിനിറ്റ് കഴിയുമ്പോൾ തന്നെ ആദ്യം പറഞ്ഞ ഫ്രീക്കൻസ് കൊലയാളികൾ എന്ന് തോന്നിപ്പുക്കുന്ന രണ്ട് ഹാർഡ് ഫെയ്സ്ഡ് മനുഷ്യന്മാരെ കണ്ടുമുട്ടുന്നു.. പിന്നീട് സംഘത്തിലെ ചിലരെ കാണാതാവുന്നു . ചിലർ മരിക്കുന്നു. ഇന്റർവെൽ പഞ്ചിലൂടെ പടത്തെ ആദ്യം പ്രതീക്ഷിച്ച പോലെ തന്നെ സംവിധായകൻ വേറൊരു ട്രിപ്പിലേക്ക് തിരിക്കുന്നു.

യോഗി ബാബു- കരുണാകരൻ ടീമിന്റെ അഴകൻ-അമുദൻ കൂട്ടുകെട്ടും അവരുടെ ക്വിക്ക് വിറ്റുകളുള്ള ഡയലോഗുകളും കൗണ്ടറുകളും ആണ് പടത്തിന്റെ മുഖ്യമായ എന്റർടെയ്ൻമെന്റ് സ്റ്റഫ്ഫ്. യോഗിബാബു ഒരു രക്ഷയുമില്ല അഴിഞ്ഞാടുകയാണ്. മികച്ച ടൈമിംഗിലൂടെ കരുണാകരനും കട്ട സപ്പോർട്ട്. ഒരു ഘട്ടം കഴിയുമ്പോൾ ഒപ്പമെത്തുന്ന സുനൈനയും മികച്ചതാക്കിയിട്ടുണ്ട് സാന്നിധ്യം.

കൊമേഴ്‌സ്യൽ സിനിമാ സംഭാഷണങ്ങളിലെ അവിഭാജ്യ രസനീയഘടകമായ ബോഡി ഷെയമിംഗിനെ ഒരു ചെറിയ പരിധിയെങ്കിലും കീഴ്ക്കാംതൂക്കിലേറ്റാൻ യോഗിബാബു മുഖ്യകഥാപാത്രമാവാൻ തുടങ്ങിയ ശേഷം സാധിച്ചിട്ടുണ്ട്. വെളുത്തവരെയും തുടുത്തവരെയും ഉയരം കൂടിയവരെയുമെല്ലാം ഒന്നും പുള്ളി വെറുതെ വിടുന്നില്ല. ഇത്രയും കാലം നായകന്റെ ബോഡി ഷെയ്മിങ്ങ്ങിന്റെ ഇരകളാകാൻ മാത്രം വിധിച്ചിരുന്ന ചില മനുഷ്യരുടെ പ്രതികരണമായി അതിനെ കാണാം..

സെക്കന്റ് ഹാഫിൽ ഹൊററിന്റെയും സംത്രാസത്തിന്റെയും മീറ്റർ ഉയർത്തി വെച്ചിട്ടുണ്ടെങ്കിലും അവർ ഉദ്ദേശിച്ച ഒരു ഉദ്വേഗം ഹാളിലും കാണുന്നവന്റെ മനസിലും രൂപപ്പെടുത്താൻ അതിന് സാധ്യമാവാതെ പോവുന്നു. സൈഫൈയും ഭീകരതയും സോംബികളും വേട്ടയാടിത്തുരത്തലും അനിശ്ചിതത്വങ്ങളും എല്ലാം ഉണ്ടെങ്കിലും പൂർണമായിട്ടങ്ങോട്ട് ഒക്കുന്നില്ല. എന്തോ ഒരു മില്ലിഗ്രാം കുറവുള്ളത് പോലെ. സംവിധായകനോ അതോ അഭിനേതാക്കളോ കാര്യഗൗരവത്തിലെത്താതെ പോയത് എന്ന് അവർ ചിന്തിക്കേണ്ട വിഷയമാണ്. ഒപ്പമുള്ളവർ കൊലചെയ്യപ്പെടുമ്പോഴൊന്നും അവർക്ക് അത് ഒരു വിഷയമേ ആകുന്നില്ല.

ഫ്രീക്ക് ടീമിൽ സുനൈന ഒഴികെ ആരും പേര് പരിചയമുള്ളവർ. ഭേദപ്പെട്ട സംഭാവന എല്ലാവരുടെ വകയും ഉണ്ട്. രണ്ടുമൂന്ന്സീനുകളിൽ മാത്രം വരുന്ന മൊട്ട രാജേന്ദ്രന്റെ പുലി-അഞ്ചാപുലി- തീയേറ്ററിന് ഉന്മേഷമേകുന്നുണ്ട്. പാട്ടുകൾ അനാവശ്യമായി തിരുകി കയറിയിട്ടില്ല എന്നത് മറ്റൊരു ആശ്വാസം. ക്യാമറാ വർക്ക് ഇടമുറിയാതെ കാടിന്റെ ഫീൽ സ്‌ക്രീനിൽ വരയ്ക്കാൻ പര്യാപ്തമായത്.
ട്രിപ്പ് ഒരു നല്ല സിനിമയെന്ന് പറയാൻ സാധിക്കില്ലെങ്കിലും നന്നാക്കാമായിരുന്ന ഒരു സിനിമയാണ്. മോശം സിനിമയല്ല താനും..


Click it and Unblock the Notifications