നെഞ്ചിൽ കൊളുത്തിട്ടു വലിയ്ക്കുന്ന ഒരു യു ടേൺ ത്രില്ലർ - ശൈലന്റെ ''കെയർഫുൾ'' റിവ്യൂ!!
ശൈലൻ
നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ ശക്തമായ ഒരു വേഷവുമായി തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിൽ കെയർഫുൾ നേരത്തെ തന്നെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറും മറ്റും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. വി കെ പ്രകാശാണ് കെയർഫുൾ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ബാബു, സൈജു കുറുപ്പ്, അജു വർഗീസ് തുടങ്ങിയവർ അണിനിരക്കുന്ന കെയർഫുൾ എന്ന വി കെ പി ചിത്രത്തിന് ശൈലന്റെ റിവ്യൂ.

വി കെ പിയുടെ സിനിമകൾ
പപ്പടം കാച്ചിയെടുക്കുന്ന ലാഘവത്തോടെ തുരുതുരാ സിനിമകൾ തയ്യാറെടുക്കുന്ന ആളാണ് വി കെ പ്രകാശ്. ത്രീ കിംഗ്സ് മുതൽ നിർണായകം വരെയുള്ള റെയ്ഞ്ചിൽ സിനിമയെടുക്കുന്ന അദ്ദേഹത്തിന് അങ്ങനെ ജോണർ സംബന്ധിച്ച വാശികൾ ഒന്നുമില്ല. മനസിനെ പിടിച്ചുലക്കുന്നതും വരിഞ്ഞുമുറുക്കുന്നതും അതേസമയം തന്നെ ത്രില്ലർ സ്വഭാവത്തിലുള്ളതുമായതുമായ ഒന്നാണ് വി കെ പി യുടെ ഏറ്റവും പുതിയ സൃഷ്ടി ആയ കെയർഫുൾ.

വിങ്ങിപ്പൊട്ടിക്കുന്ന സിനിമ
2016 ൽ കന്നഡയിലിറങ്ങി ഇന്ത്യയൊട്ടാകെ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും ഏറ്റുവാങ്ങിയ ലൂസിയ ഫെയിം പവൻകുമാറിന്റെ യൂ-ടേൺ"-ന്റെ റീമെയ്ക്ക് എന്ന നിസംഗതയോടെ കണ്ടുതുടങ്ങിയാലും പതിയെപ്പതിയെ മുറുകി ഒടുവിലെത്തുമ്പോഴെക്കും കെയർഫുൾ പ്രേക്ഷകനെ സിനിമക്കുള്ളിലേക്ക് വലിച്ചിട്ട് വിങ്ങിപ്പൊട്ടിച്ചുകളയും. ഒന്നാം തരമൊരു സിനിമ ഭാഷമാറ്റിയെടുക്കുമ്പോൾ പ്രതിഭയുള്ള ഒരു സംവിധായകന് എങ്ങനെ തന്റെ സിഗ്നേച്ചർ ഉള്ളതാക്കാം എന്നതിന് മികച്ച ഉദാഹരണമാണ് കെയർഫുൾ

കെയർഫുളിന്റെ പ്ലോട്ട്
രചന എന്ന ചെറുപ്പക്കാരിയായ പത്രപ്രവർത്തകയുടെ ആംഗിളിൽ ആണ് സിനിമ തുടങ്ങുന്നത്. താൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ തുടക്കക്കാരിയായ രചന അതിജീവന ഭീഷണി നേരിടുമ്പോൾ വെറൈറ്റിയുള്ള സ്റ്റോറി തേടിയിറങ്ങുന്ന അവൾക്ക് നേരിടേണ്ടിയും കണ്ടെത്തേണ്ടിയും വരുന്ന ദുരൂഹതയുള്ള ചില സംഭവങ്ങളിലൂടെ ആണ് കെയർഫുൾ മുന്നോട്ട് പോവുന്നത്

എൻഗേജ്ഡ് ആയ സ്ക്രിപ്റ്റ്
സന്ധ്യാരാജു എന്ന പുതുമുഖം എത്ര ബോറായിട്ടാണ് സ്ക്രീനിൽ നിൽക്കുന്നതും അഭിനയിക്കുന്നതും എന്നൊക്കെ ആലോചിക്കാൻ തുടങ്ങുമ്പോഴെക്കും സിനിമ നമ്മളെയും കൊണ്ട് അതിന്റെ വഴിയെ അങ്ങാട്ട് പോവും. പിന്നീടൊരിക്കലും അതിനെക്കുറിച്ച് ആലോചിക്കാൻ പോലും സമയം തരാത്തത്ര എൻഗേജിംഗ് ആയിട്ടാണ് സ്ക്രിപ്റ്റിന്റെ മുറുക്കം.

ക്യൂട്ട് ആൻഡ് പ്രിസൈസ്ഡ്
വിജയ് ബാബു, സൈജു കുറുപ്പ്, ജോമോൾ, അജു വർഗീസ് , വിനീത് കുമാർ , പാർവ്വതി നമ്പ്യാർ, ശ്രീജിത് രവി, അശോകൻ എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കൾ ഉണ്ടെങ്കിലും ഒരു നടനെയോ കഥാപാത്രത്തെയോ പോലും അനാവശ്യമായി ഡെവലപ്പ് ചെയ്യാതെയും ആശ്രയിക്കാതെയും അനാവശ്യമായി ഒരു ഡയലോഗ് പോലും പറയിക്കാതെയും സംഭവങ്ങളുടെ തുടർച്ചകളിൽ മാത്രം ഫോക്കസ് ചെയ്ത് ക്യൂട്ട് ആയും പ്രിസൈസ്ഡ് ആയും ആണ് കെയർഫുൾ ഡെവലപ്പ് ചെയ്തിരിക്കുന്നത്.

കോമ്പ്ലിക്കേറ്റഡ് ആക്കുന്ന യു ടേൺ
പടത്തിന്റെ മേന്മയും സ്ക്രിപ്റ്റിംഗിൽ അധിഷ്ഠിതമാണ് (പവൻകുമാറിന്റെ കന്നഡ ഒറിജിനലിന് മലയാളത്തിൽ അവലംബിത തിരക്കഥ എഴുതിയത് രാജേഷ് ജയരാമൻ). കലൂർ കതൃക്കടവ് റോഡിലെ ഒരു പ്രത്യേക സ്ഥലത്ത് ഇളകിക്കിടക്കുന്ന ഡിവൈഡറിലൂടെ സമയലാഭത്തിനായി ട്രാഫിക് റൂൾ തെറ്റിച്ച് യൂടേൺ എടുക്കുന്ന ആളുകളെ കുറിച്ച് രചന ചെയ്തുതുടങ്ങുന്ന സ്റ്റോറിയാണ് അവളെയും പോലീസിനെയും സിനിമയെയും പ്രേക്ഷകനെയും ഒരേപോലെ കോമ്പ്ലിക്കേറ്റഡ് ലെവലിൽ എത്തിക്കുന്നത്.

കെയർഫുളിന്റെ വ്യത്യസ്തത
ഡിവൈഡറിനടുത്ത് റോഡ് സൈഡിലുള്ള ഒരു ചെരുപ്പുകുത്തിയെക്കൊണ്ട് യൂ ടേണടിക്കുന്ന വാഹനങ്ങളുടെ നമ്പർ നോട്ട് ചെയ്യിച്ച് അവയെ ഫോളോ ചെയ്യുമ്പോൾ ആ വാഹന ഉടമസ്ഥരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരൂഹമായ അനിഷ്ടസംഭവങ്ങളും അതിന്റെ കാരണത്തിലേക്കുള്ള കൺക്ലൂഷനുമാണ് യൂടേണിനെ ആയാലും കെയർഫുളിനെ ആയാലും വ്യത്യസ്തമാക്കുന്നത്..

ജോമോൾ എന്ന നടി
ജോമോൾ എന്ന നടിയുടെ വളരെക്കാലത്തിന് ശേഷമുള്ള തിരിച്ചുവരവ് കൂടി കെയർഫുൾ അടയാളപ്പെടുത്തുന്നു. ദോഷം പറയരുതല്ലോ പഴയ ജോമോളെക്കാളും ലുക്കിലും പ്രസൻസിലും നടിപ്പിലും എത്രയോ മെച്ചമാണ് പുതിയ ജോമോൾ. ഗൗരി എന്ന ക്യാരക്റ്റർ ഇത്തിരി നേരമേ ഉള്ളൂവെങ്കിലും പടത്തിന് പിൻബലമേകുന്നതും ഉള്ളിൽ തങ്ങി നിൽക്കുന്നതും ആണ്. ( എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെ; ചെറുതാണ് എങ്കിലും വ്യക്തിത്വം നിലനിർത്തുന്നവ)

പിന്നണിയിൽ ഇവർ
ക്യാമറ (ധനേഷ് രവീന്ദ്രനാഥ്) ബാക്ക്ഗ്രൗണ്ട് സ്കോർ (അരവിന്ദ് ശങ്കർ) എഡിറ്റിംഗ് (ബാബു രത്നം) എന്നിവയ്ക്കെല്ലാം കഥാപാത്രങ്ങളോളം തന്നെ വ്യക്തിത്വവും പ്രാധാന്യവും ഉള്ള ഒരു ടോട്ടൽ പാക്കേജാണ് കെയർഫുൾ. സ്റ്റണ്ട് ഡയറക്റ്റർ ആരെന്ന് അറിയില്ല , പക്ഷെ മലയാളസിനിമ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ആക്ഷൻ കൊറിയോഗ്രഫിയും സിനിമ നമുക്ക് സമ്മാനിക്കുന്നുണ്ട്

ക്ലാസിക് ആയ ക്ലൈമാക്സ്
ഹൃദയദ്രവീകരണശേഷിയുള്ളതും ക്ലാസിക് എന്ന് പറയാവുന്നതുമായ ഒരു എൻഡിംഗ് ആണ് കെയർഫുളിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തന്റെ ആദ്യചിത്രമായ പുനരധിവാസത്തിൽ പാഴാക്കിക്കളഞ്ഞിരുന്ന "കനകമുന്തിരികൾ...." പോലൊരു എവർഗ്രീൻ സോംഗിനെ കൃത്യമായി പ്ലെയ്സ് ചെയ്ത് കൊണ്ടാണ് വി കെ പി തന്റെ സിനിമയെ ഒറിജിനലിൽ നിന്ന് വേറിട്ടതാക്കുന്നതും ക്ലൈമാക്സിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചിടുന്നതും.. കണ്ണുനിറയാതിരിക്കാനാവില്ല; മനസും.


Click it and Unblock the Notifications











