യാഥാസ്ഥിതികതയുടെ തലയ്ക്കിട്ടൊരു കിഴുക്കുമായി "വാങ്ക്". ശൈലന്റെ റിവ്യൂ
ശൈലൻ
കോളേജിൽ ഫൈനൽ ഇയർ രസതന്ത്ര ബിരുദത്തിന് പഠിക്കുന്ന നാല് പെണ്കുട്ടികൾ.. അധ്യാപികയുടെ വാക്ക് കേട്ട് അവർ തങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ തീരുമാനിക്കുന്നു. അതിൽ മൂന്നു പേരുടെ ആഗ്രഹങ്ങൾ, അവരുടെ പ്രായത്തിനിണങ്ങുന്ന വിധത്തിൽ ലളിതമായിരുന്നു എങ്കിൽ നാലാമത്തവൾ റസിയയുടെ ആഗ്രഹം കുറച്ച് വിചിത്രവും അധിലധികം സങ്കീർണമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്നതുമായിരുന്നു.

കാവ്യ പ്രകാശ് എന്ന പുതുമുഖ സംവിധായിക ഡയറക്റ്റ് ചെയ്തിരിക്കുന്ന വാങ്ക് എന്ന സിനിമ മേൽപറഞ്ഞ നാലാമത്തവൾ റസിയയുടെ കഥയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ റസിയ ആണ് വാങ്കിലെ ഒന്നാമത്തവൾ അഥവാ മുഖ്യകഥാപാത്രം.
റസിയയുടെ വീട് , റസിയയുടെ ഉമ്മ, റസിയയുടെ ഉപ്പ, റസിയയുടെ അനിയൻ, റസിയയുടെ ചുറ്റുപാടുകൾ, റസിയയുടെ കുടുംബക്കാർ , റസിയയുടെ കോളേജ്, റസിയയുടെ ക്‌ളാസ്റൂം, റസിയയുടെ കൂട്ടുകാർ എന്നിങ്ങനെ ആണ് കാവ്യ പ്രകാശിന്റെ സിനിമ മുന്നോട്ട് പോവുന്നത്. അതിനിടയിലേക്കാണ് റസിയയുടെ ടീച്ചർ അഭിലാഷങ്ങൾ പൂർത്തീകരിക്കേണ്ട ഇടമാണ് ക്യാംപസ് എന്ന ആശയവുമായി റസിയയുടെ മുന്നിലേക്ക് വരുന്നത്. റസിയയുടെ ജീവിതത്തെ എടങ്ങേറിലാക്കുന്നതും ആ ആഗ്രഹം തന്നെ..

യൂണിവേഴ്‌സിറ്റി ടോപ്പർ ആണ് എന്നൊരു പരാമർശം അതിനിടയിൽ വരുന്നുണ്ട് എങ്കിലും റാങ്ക് വാങ്ങാൻ ആയിരുന്നില്ല റസിയയുടെ മോഹം.. ഒരു നേരമെങ്കിലും വാങ്ക് വിളിക്കണം എന്നായിരുന്നു. എക്കാലത്തും പുരുഷന്മാരുടെ കുത്തകയായ പള്ളിയിലെ വാങ്കുവിളി.. ഡിഗ്രിക്ക് ഫൈനൽ ഇയറിന് പഠിക്കുന്ന ഒരു കുട്ടിയെ എങ്ങനെ യൂണിവേഴ്‌സിറ്റി ടോപ്പർ ആയി ഗണിച്ചെടുക്കാം എന്ന ചോദ്യം, റസിയയുടെ ആഗ്രഹം അവളുടെ ചുറ്റുപാടുകളിൽ സൃഷ്ടിച്ച ഭൂകമ്പങ്ങളുടെ മുന്നിൽ നമ്മൾക്ക് മറന്നു കളയാം..
പ്രസിദ്ധീകരിച്ച കാലത്ത് , ശ്രദ്ധേയമായ ഒരു കഥയാണ് ഉണ്ണി ആർ ന്റെ വാങ്ക്. പിന്നീട് സ്‌കൂൾ യുവജനോത്സവകാലത്ത് നാടകരൂപത്തിൽ എത്തിയപ്പോൾ അതേ ചൊല്ലി വിവാദങ്ങളും ആവോളം ഉണ്ടായി. കാവ്യ പ്രകാശ് എന്ന സംവിധായിക തന്റെ ആദ്യ സിനിമയ്ക്ക് ഇതേ വാങ്കിനെ തന്നെ തിരഞ്ഞെടുത്തതിൽ ചെറിയ ഒരു ചങ്കൂറ്റം കാണാൻ കഴിയും.

കേൾക്കുമ്പോൾ റസിയയുടെ ആഗ്രഹത്തെ ഒറ്റയടിക്ക് ബാലിശം എന്നോ "വറ്റ് എല്ലിന്റെടേൽ കുത്തൽ" എന്നൊക്കെ തോന്നുമെങ്കിലും അതിൽ സെക്സിസത്തിനും gender discrimination ഉം എതിരെയുള്ള ഒരു നേരിയ കനൽ പതിയെ എരിയുന്നുണ്ട്. യാഥാസ്ഥിതികതയ്ക്ക് നേരെയുള്ള ചെറിയൊരു "ചിറിയ്ക്ക് തോണ്ടൽ" ഉണ്ട്. ചുറ്റുമുള്ള സമൂഹം റസിയയുടെ ആഗ്രഹത്തെ പ്രാന്ത് ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവർ ഭയക്കുന്നത് അവളുടെ മനസിന്റെ അനാരോഗ്യത്തെ അല്ല ആരോഗ്യ കൂടുതലിനെ ആണ്.

തിരക്കഥാകൃത്ത് കൂടി ആയിട്ടും ഉണ്ണി തന്റെ കഥയെ മറ്റൊരാൾക്ക് സ്‌ക്രിപ്റ്റ് എഴുതാനായി വിട്ടുകൊടുത്ത് സിനിമയുടെ നിർമ്മാണപങ്കാളിയായി മാറിനിൽക്കുകയാണ് വാങ്കിൽ. സ്ത്രീപക്ഷ സിനിമ ആയതുകൊണ്ട് സ്‌ക്രിപ്റ്റ് ഒരു സ്ത്രീ തന്നെ എഴുതട്ടെ എന്നത് സംവിധായികയുടെയും കഥാകൃത്തിന്റെയും തീരുമാനമായിരുന്നു എന്ന് എവിടെയോ വായിച്ചു. ഷബ്ന മുഹമ്മദ് എന്നൊരു പുതിയ എഴുത്തുകാരി ആണ് വാങ്കിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.
സിനിമയിലെ രണ്ട് പ്രധാന റോളുകളിൽ ഒന്നായ റസിയയുടെ ഉമ്മ ജാസ്മിന്റെ റോളും ഷബ്ന തുടക്കത്തിന്റെ പ്ലിങ്ങലുകളൊന്നുമില്ലാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആ അർത്ഥത്തിൽ സിനിമയുടെ താരം എന്ന് ഷബ്ന മുഹമ്മദിനെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംഭാഷണങ്ങളിൽ ചിലയിടത്ത് സാമൂഹ്യ/സമുദായപരിഷ്‌കരണപദ്ധതികൾ മുഴച്ചുനിൽക്കുന്നത് കല്ലുകടി ആവുന്നുണ്ട് എന്നുകൂടി ഒപ്പം പറയാതെ വയ്യ.

തണ്ണീർമത്തൻ ദിനങ്ങളുടെ താരമായ അനശ്വര രാജൻ ആണ് റസിയ എന്ന വാങ്കു വിളിക്കാൻ ആഗ്രഹിക്കുന്ന നായികയായി വരുന്നത്. നന്നായി ചെയ്തിരിക്കുന്നു അനശ്വര. കുറ്റം പറയാൻ ഒന്നുമില്ല. വിനീതിന് കിട്ടിയ ഒരു ലൈഫ് കാർഡ് ആണ് റസിയയുടെ ഉപ്പ റസാക്ക്. റസാക്കിന്റെ ഉമ്മയായി വരുന്ന സരസ ബാലുശ്ശേരി ആണ് വാങ്കിലെ അടുത്ത താരം.
പി എസ് റഫീഖ് എഴുതി ഔസേപ്പച്ചൻ കമ്പോസ് ചെയ്ത 'സുബാനള്ളാ.." എന്നൊരു മനോഹര ഗാനത്തിലൂടെ ആണ് വാങ്ക് തുടങ്ങുന്നതും അവസാനിക്കുന്നതും. വേറെയും മൂന്ന് ഗാനങ്ങൾ ഉണ്ട്. ക്യാമറ ചെയ്തിരിക്കുന്നത് അർജുൻ രവി. എഡിറ്റ് ചെയ്തത് സുരേഷ് അർസ്. മേജർ രവിയുടെ മകൻ ആണ് അർജുൻ രവി എന്നതും വി കെ പ്രകാശിന്റെ മകൾ ആണ് കാവ്യ പ്രകാശ് എന്നുമൊക്കെ ഡാറ്റയ്ക്ക് വേണമെങ്കിൽ പറയാം. കാവ്യാ ആദ്യ സിനിമയിൽ തന്നെ ഗൗരവമുള്ള ഒരു വിഷയത്തെ ഉള്ളടക്കമായി സ്വീകരിച്ചതിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു. വേറൊരു അർത്ഥത്തിൽ ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചന്റെ വേറൊരു എക്സ്റ്റൻഷൻ ആണ് വാങ്കും.
Recommended Video
നല്ല സിനിമയ്ക്കുള്ള ധീരമായ ശ്രമം എന്ന് അടിവര


Click it and Unblock the Notifications











