സിദ്ധാർത്ഥ് ശിവ, പാർവ്വതി, റോഷൻ... വർത്തമാനം ഹൈലി പൊളിറ്റിക്കൽ — ശൈലന്റെ റിവ്യൂ
ശൈലൻ
റീജിയണൽ ഫിലിം സെൻസർ ബോർഡിൽ അംഗമായ ഒരാളിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ധാർത്ഥ് ശിവയുടെ വർത്തമാനമെന്ന സിനിമ മലയാളികളുടെ ശ്രദ്ധയിൽ എത്തുന്നത്. പൗരത്വബിൽ പ്രക്ഷോഭങ്ങളോടനുബന്ധിച്ച് ദില്ലിയിൽ ദളിത്-മുസ്ലിം വിദ്യാർത്ഥികളെ പോലീസ് വേട്ടയടിയതാണ് സിനിമയുടെ വിഷയമെന്നും തിരക്കഥ എഴുതിയ ആര്യാടൻ ഷൗക്കത്ത് മുസ്ലിം മതവിഭാഗക്കാരൻ ആയതിനാൽ ദേശീയതയെ തുരങ്കം വെക്കുകയെന്നതാണ് സിനിമയുടെ ലക്ഷ്യമെന്നും ആയതിനാൽ വർത്തമാനത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു എന്നുമായിരുന്നു ആ എഫ്ബി കുറിപ്പ്.

എഫ്ബി കുറിപ്പിൽ മുഴച്ച് നിന്നത് എന്തായിരുന്നുവെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. ഏതായാലും വർത്തമാനം എന്ന സിനിമ റിവൈസിംഗ് കമ്മറ്റിയ്ക്ക് മുന്നിൽ നിന്നും പ്രദർശനത്തിനുള്ള അനുമതി നേടുകയും ഈയാഴ്ച്ച കേരളത്തിൽ റിലീസ് ചെയ്യുകയും ചെയ്തു. വലിയ തിയേറ്ററുകളിൽ ആളുകളില്ല എന്ന പേരിൽ ഷോ മുടങ്ങുന്നുണ്ട്. എന്നാൽ മൾട്ടിപ്ളെക്സുകളിൽ അത്യാവശ്യം പ്രേക്ഷകരോട് കൂടി വർത്തമാനം മുന്നോട്ട് പോവുന്നു.

വർത്തമാനം
വർത്തമാന ഇന്ത്യയുടെ കലുഷിതമായ വർഗീയ കാഴ്ചകളാണ് സിനിമയിൽ ഉടനീളം പങ്കുവെച്ചിരിക്കുന്നത്. ജാതി, മതം, വർഗം, വർണം, ഭക്ഷണം ഇവയിലെല്ലാം ഉടലെടുക്കുന്ന വിഭാഗീയത അതിലൂടെ വളരുന്ന അസഹിഷ്ണുത. കൈകാര്യം ചെയ്യുന്ന പ്രമേയത്തിനാൽ ഷോക്കിംഗ് ആണ് സിനിമ പലപ്പോഴും.

ഡൽഹിയിലെ പ്രശസ്തമായ സർവ്വകലാശാലകളിൽ ഒന്നിൽ പിഎച്ച്ഡി ചെയ്യണമെന്ന ആഗ്രഹവുമായി മലബാറിൽ നിന്നും ചെല്ലുന്ന ഫൈസ സൂഫിയ എന്ന മുസ്ലിം പെൺകുട്ടി. ദേശീയ മുസ്ലിമും സ്വതന്ത്ര സമരസേനാനിയുമാണ് അവളുടെ ഉപ്പൂപ്പ. വർഗീയതയിൽ അവൾക്ക് തെല്ലും താൽപര്യമില്ല. എന്നിട്ടും ദില്ലിയിലെ വർഗീയ വിദ്യാർത്ഥി രാഷ്ട്രീയവും കപട ദേശസ്നേഹികളും അവളെ എങ്ങനെ അഴിച്ചെടുക്കാനാവാത്ത വിധം കുരൂക്കിലാക്കുന്നുവെന്ന് സിനിമ കാണിച്ചു തരുന്നു.

പാർവതി തെരുവോത്തിന്റെ പ്രകടനമികവ്, ഫൈസ സുഊഫിയയ്ക്കും സിനിമയ്ക്കും നട്ടെല്ലാണ്. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർമാൻ അമൽ ആയി റോഷൻ മാത്യു ഹെവി സപ്പോർട്ടിലുണ്ട്. സിദ്ദിഖ് പ്രൊഫസർ പൊതുവാൾ ആയി നല്ല ഫോമിലാണ്. സുധീഷ്, നിർമ്മൽ പാലാഴി ഒക്കെ എന്തിനാണെന്ന് മനസിലായതുമില്ല.
നല്ല സിനിമകളിൽ താല്പര്യമുള്ള ആളാണ് സംവിധായകൻ സിദ്ധാർത്ഥ് ശിവ. ആര്യാടൻ ഷൗക്കത്ത് എന്ന തിരക്കഥാകൃത്തിന്റെ കാര്യവും അങ്ങനെ തന്നെ. രണ്ടുപേരും ആദ്യമായി ഒത്തുചേരുമ്പോൾ അതൊരു മോശം ഉദ്യമം ആവുന്നില്ല. കാലിക പ്രസക്തിയുണ്ട് വർത്തമാനത്തിന്. തൊട്ടാൽ തീ പടരുന്ന വിഷയത്തെ ആര്യാടൻ ഷൗക്കത്ത് നന്നായി മയപ്പെടുത്തിയാണ് സ്‌ക്രിപ്റ്റ് രൂപത്തിൽ ആക്കിയിരിക്കുന്നത്.
Recommended Video

അഴകപ്പൻ ആണ് ക്യാമറ. ഷമീർ മുഹമ്മദ് എഡിറ്റിങ്. ബിജിബാലിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറിംഗും ഫലപ്രദമാണ്. രമേശ് നാരായൺ, ഹൈഷം അബ്ദുൽ വഹാബ് എന്നിവർ ചേർന്നാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയത്. പരിമിതികൾ എമ്പാടുമുള്ള മേക്കിംഗ് ആണ് സിനിമയുടേത്. വിഷയത്തിന്റെ സാമൂഹ്യ പ്രതിബദ്ധത കാരണം കണ്ടില്ലെന്നു വെക്കാം അവയെ ഒക്കെ.
കണ്ടിറങ്ങുമ്പോൾ ഒന്നുരണ്ട് പേർ ചോദിച്ചു, എന്താണവർ സിനിമയെ ഇങ്ങനെ അവസാനിപ്പിച്ചിരിക്കുന്നത് എന്ന്. ഇവയെല്ലാം തന്നെ പരിഹാരമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ അവർ മറ്റെന്ത് ചെയ്യാനാണ് സുഹൃത്തേ? പരിഹാരം കണ്ടെത്തേണ്ടത് ജനങ്ങളാണ് സംവിധായകർ അല്ല.


Click it and Unblock the Notifications