റിവ്യൂ; വീരെ കി വെഡിംഗ്: എന്തിനു വേണ്ടിയെടുത്ത സിനിമയാണിതെന്ന് ചോദിച്ചു പോകും!
ഉത്സവസമയത്തെത്തുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ അർപ്പിക്കുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. ആഘോഷവേളയിൽ കുംടുബ ചിത്രങ്ങൾക്കും, ഹാസ്യ ചിത്രങ്ങൾക്കും പ്രേക്ഷകർ കൂടുതൽ പ്രാധാന്യം കൊടുക്കാറുമുണ്ട്. ഇത്തവണത്തെ ഹോളിക്ക് രണ്ട് ഹിന്ദി ചിത്രങ്ങളാണ് തീയറ്ററിൽ എത്തിയത്.
എ - സർട്ടിഫിക്കേറ്റ് കിട്ടിയ പരി എന്ന ഹൊറർ ചിത്രത്തോടൊപ്പമാണ് വീരെ കി വെഡിംഗ് എന്ന കോമഡി, റൊമാൻസ്, ആക്ഷൻ ചേരുവകൾ നിറഞ്ഞ ചിത്രം എത്തിയത്.സ്വാഭാവികമായി ചിന്തിച്ചാൽ വീരെ കി വെഡിംഗ് എന്ന ചിത്രത്തിന് മുൻതൂക്കം ലഭിക്കേണ്ടതായിരുന്നു, എന്നാൽപരി എന്ന ചിത്രത്തിനു ലഭിച്ച തുടക്കം പോലും അഷു ത്രിഖ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ലഭിച്ചില്ല. റേറ്റിംഗ് - 4/10

ചിത്രത്തിലെ താരങ്ങൾ
പുൽകിത് സമ്രാട്ട്, കൃതി ഖർബന്ധ, ജിമ്മി ഷെർഗിൽ, സതീഷ് കൗശിക് തുടങ്ങിയവരാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.

വീർ എന്ന പയ്യന്റെ കല്ല്യാണം അഥവാ കല്ല്യാണക്കഥ:
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വീർ എന്ന നായക കഥാപാത്രത്തിന്റെ കല്ല്യാണമാണ് ചിത്രത്തിന്റെ വിഷയം. ഡൽഹിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വീർ (പുൽ കിത് )എന്ന ചെറുപ്പക്കാരൻ എല്ലാവർക്കും പ്രീയപ്പെട്ടവനാണ്. നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലും വീർ ഇടപെടും. ഉദാഹരണത്തിന് ഗുണ്ടാ പിരിവ് തടയുക, ബാങ്ക് കൊള്ളയടിക്കുന്നവരെ പിടി കൂടുക, സ്ത്രീകളെ ശല്ല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ. അതു കൊണ്ട് തന്നെ പോലീസുകാർ പോലും ഇയാളെ ബഹുമാനിക്കുന്നു. കസിനായ ബല്ലിയും (ജിമ്മി ഷെറിൽ) വീറിനൊപ്പം ഉണ്ട്.
ഗീത് (കൃതി) എന്ന പെൺകുട്ടിയും വീറും തമ്മിൽ പ്രണയത്തിലാകുന്നു എന്നാൽ വീറിന്റെ പ്രവർത്തികൾ ഇഷ്ടപ്പെടാത്ത ഗീതിന്റെ വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതിക്കുന്നില്ല, അവർക്ക് ഗുണ്ടയെ പോലെ പെരുമാറുന്ന പയ്യനെ വേണ്ടെന്നു പറയുന്നു. അതിനു ശേഷവും വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കാൻ വേണ്ടി ഇവർ കാത്തിരിക്കുന്നു.
വീറിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ ഹാസ്യം കലർത്തി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയായിരുന്നു അണിയറക്കാരുടെ ലക്ഷ്യം.

ലക്ഷ്യത്തിൽ കൊള്ളാത്ത ഹാസ്യവും തൊണ്ണൂറുകളിലെ കഥയും:
ഒരുപാട് കണ്ടു പഴകിയ കഥയാണ് വീണ്ടും പ്രേക്ഷകർക്കായി ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.ആവർത്തിക്കപ്പെടുന്ന കഥയായാലും അവതരണം കൊണ്ടും താരങ്ങളുടെ അഭിനയം കൊണ്ടും പോരായ്മ നികത്താൻ സാധിക്കുമായിരുന്നു എന്നാൽ ഇവിടെ അങ്ങനെയുള്ള ശ്രമങ്ങളും കാണാൻ കഴിയുന്നില്ല.
കാമ്പില്ലാത്ത കഥയും ശരാശരിക്ക് താഴെ മാത്രമെന്ന് കണക്കാക്കാവുന്ന ഹാസ്യരംഗങ്ങളുമാണ് ചിത്രത്തിൽ.നായകനായ പുൽകിത് ന്റെ അഭിനയം വളരെ മോശമായിരുന്നു, ആക്ഷനോ, ഹാസ്യമോ, പ്രണയമോ ഒന്നും പ്രതിഫലിപ്പിക്കാനാവാതെ താരം പലയിടത്തും നടൻ സൽമാൻ ഖാന്റെ മിമിക്രി അവതരിപ്പിക്കുന്നതു പോലെ തോന്നുന്നു.
ഗാനങ്ങൾ തരക്കേടില്ലാത്തതായിരുന്നെങ്കിലും സിനിമയിൽ സന്ദർഭത്തിനുചിതമാക്കാത്ത തരത്തിൽ കുത്തിനിറച്ചിരിക്കുകയാണ്. പശ്ചാത്തല സംഗീതവും ശോഭയേകുന്നില്ല.ചിത്രത്തെ ഒരു വിധം പിടിച്ചു നിർത്തുന്നത് ജിമ്മി ഷെറിലിന്റെ കഥാപാത്രമാണ്. തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ജിമ്മിക്കും ഇടവേളയ്ക്ക് ശേഷം കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
തന്റെ ഗ്ലാമർ കൊണ്ട് നായിക കൃതിയ്ക്ക് കുറച്ചൊക്കെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയും.എന്നിരുന്നാലും ആകെ മൊത്തം വിലയിരുത്തുമ്പോൾ ചിത്രം ശരാശരിക്കും താഴെ മാത്രമാണ്.
മേക്ക് മൈ ഡെ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം പനോരമ സ്റ്റുഡിയോസാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.


Click it and Unblock the Notifications