കണ്ടിരിക്കാവുന്ന നല്ല 'വികൃതി' — സദീം മുഹമ്മദിന്റെ റിവ്യൂ
സദീം മുഹമ്മദ്
കൊച്ചി മെട്രോയിൽ അസുഖ ബാധിതനായി ഉറങ്ങിപ്പോയ ഒരാളെ മദ്യപനെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സ്ആപ്പിൽ ഫോട്ടോ ഇടുകയും അയാളുടെ ജീവിതം തകരുകയും ചെയ്തത് ഒരു സംഭവ കഥ കേരള മനസിനെ പിടിച്ചുകുലുക്കിയിരുന്നു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു കൊണ്ട് നിർമിക്കപ്പെട്ടതാണ് വികൃതി എന്ന ചലച്ചിത്രം. രണ്ട് കേന്ദ്രകഥാപാത്രങ്ങളാണ് ഈ സിനിമയിൽ. ഒന്ന് ഷാർജയിൽ നിന്ന് നാട്ടിലേക്ക് ലീവിനു വരുന്ന ഷെമീർ (സൗബീൻ ഷെഹീർ ), രണ്ടാമത്തേത് മൂകനും ബധിരനുമായ എൽദോ (സൂരാജ് വെഞ്ഞാറമൂട്).

ഷെമീർ ഒരു ന്യൂ ജെൻ മൊബൈൽ അഡിക്റ്റാണ്. സിനിമ തുടങ്ങുമ്പോൾ തന്നെ ഗൾഫിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഇയാൾ സെൽഫിയെടുത്തിട്ടാണ് നാട്ടിലേക്ക് കാലു കുത്തുന്നത്. വർത്തമാനകാല കേരള ജനതയിലെ നല്ലൊരു ശതമാനത്തെ ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നു. മറ്റൊരാൾ ഇത്തരം ബഹളങ്ങളോടൊന്നും താല്പര്യമില്ലാത്ത, ഭാര്യ–മക്കൾ എന്നിവരടങ്ങിയ കുടുംബത്തിൽ സന്തോഷം കണ്ടെത്തുന്ന സാധാരണക്കാരനായ കേരളീയന്റെ പ്രതിനിധി എൽദോ.

ന്യൂമോണിയ ബാധിച്ച മകളെ പരിചരിക്കാൻ രണ്ട് ദിവസം ഉറക്കമൊഴിഞ്ഞ എൽദോ കൊച്ചി മെട്രോയിലെ സീറ്റിൽ ഇരുന്നുറങ്ങി പോകുന്നു. ഇതു കണ്ടാണ് യുവാക്കളാരോ 'മെട്രോയിലും പാമ്പെന്ന്' കമന്റ് പാസാക്കുന്നത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന ഷെമീർ വാട്സ്ആപ്പിൽ എൽദോയുടെ ഫോട്ടോ ഇടുന്നതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. സംഭവത്തെ തുടർന്ന് സ്വന്തം മകൻ പോലും അച്ഛനിൽ നിന്നകലുന്നത് കാണാം. എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും മദ്യം കൈകൊണ്ട് തൊടാത്ത ആളായിരുന്നു എൽദോ.
ഈ സത്യം ഒരു ചാനൽ റിപ്പോർട്ടറുടെ പോസ്റ്റിലൂടെയാണ് കേരള ജനത പുറത്തറിയുന്നത്. ഇതോടെ ഫോട്ടോ ഇട്ട ഷെമീർ അസ്വസ്ഥനാകുന്നു. അടുത്തിടെ കല്യാണം കഴിച്ച അവന് സഹധർമ്മിണിയോടൊത്ത് അല്പനേരമിരിക്കാൻ പോലും സാധിക്കുന്നില്ല. അവസാനം ഒരു ഉറച്ച തീരുമാനമെടുക്കുന്നു ഷെമീർ. പക്ഷേ അതും അവന് രക്ഷയില്ല. അപ്പോഴേക്കും നേരം വൈകിയിരുന്നു.

വാട്ട്സ്ആപ്പും ട്വിറ്ററും അടക്കമുള്ള നവമാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളായി മാറുന്ന ഈ കാലത്ത് ഇത്തരമൊരു സംഭവം / പ്രമേയം അവതരിപ്പിക്കുന്നുവെന്നത് ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതിനപ്പുറം ഒരു കുടുംബ പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ട് തയ്യാറാക്കിയ സിനിമയെന്ന നിലയ്ക്കും വികൃതി സാമൂഹ്യ പ്രസക്തി കൈവരിക്കുന്നുണ്ട്.

ഇതേസമയം, ഒരു ചെറിയ പ്രമേയം മറ്റ് ഉപകഥകളില്ലാതെ മണിക്കൂറുകളിലേക്ക് നീട്ടി വലിച്ചതുകൊണ്ട് കാഴ്ചയിൽ ചെറിയ മന്ദഗതി പ്രേക്ഷകനനുഭവപ്പെടുമെന്ന് തുറന്നുപറയണം. എന്നാൽ പറയാനുള്ള സന്ദേശത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് സിനിമയെ കൊണ്ടു പോകാതിരുന്ന തിരക്കഥാകൃത്തിനെയും സംവിധായകൻ എംസി ജോസഫിനെയും അഭിനന്ദിച്ചേ തീരൂ.

എന്തര്ടേ.... എന്ന തിരുവനന്തപുരം വാമൊഴിയിൽ തമാശ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമാലോകത്ത് തുടങ്ങിയ സൂരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്റ്റർ റോളിലേക്കുള്ള പൂർണതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ സിനിമയിലെ എൽദോ. എന്നാൽ സൗ ബീൻ ഷെഹീറിന്റെ ഷെമീർ കാഴ്ചയിൽ അത്ര മനോഹരമായില്ല. സുധി കൊപ്പത്തിന്റെ സുഹൃത്ത് വേഷമടക്കമുള്ളവക്ക് നൂറിൽ നൂറ് മാർക്ക് നല്കിയേ തീരൂ. ഇതുപോലെ ഇതിലെ പാട്ടുകളും അതിന്റെ സംഗീത സംവിധാനവും വേറിട്ടൊരു ആസ്വാദാനുഭൂതിയാണ് നല്കുന്നത്.

ചുരുക്കത്തിൽ വലിയ ബഹളങ്ങളുണ്ടാക്കാത്ത എന്നാൽ തികച്ചും ആനുകാലികമായ ഒരു വിഷയത്തെ നർമ രസമായ സന്ദർഭങ്ങളിലൂടെ ബോറടിപ്പിക്കാതെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്ന സിനിമയാണ് വികൃതി എന്ന് നിസ്സംശയം പറയാം.
ഒരു ചെറിയ കഥാസന്ദർഭത്തെ രണ്ട് രണ്ടര മണിക്കൂർ നീണ്ടു നില്ക്കുന്ന സിനിമയിലേക്ക് പ്രേക്ഷകനെ ബോറടിപ്പിക്കാതെ എത്തിച്ചുവെന്നതാണ് വികൃതി എന്ന സിനിമ നല്കുന്ന ഏറ്റവും വലിയ പ്രത്യേകത


Click it and Unblock the Notifications











