വിശുദ്ധരാത്രികൾ ഹെവിയാണ്... വിടാതെ വേട്ടയാടുന്ന ചില അഭിനിവേശരാവുകൾ — ശൈലന്റെ റിവ്യൂ
ശൈലൻ
ഡോ.എസ് സുനിൽ കുമാർ സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന "വിശുദ്ധരാത്രികൾ/moral nights" കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഹൈലി പൊളിറ്റിക്കൽ ആണ്. അധികാരവും എലൈറ്റിസവും എങ്ങനെയാണ് സമൂഹത്തിൽ വിവിധയിനം പാർശ്വവത്കൃതസമൂഹങ്ങളെ ചവിട്ടിയരയ്ക്കുന്നത് എന്ന് രാത്രികളുടെയും ലൈംഗികതയുടെയും പശ്ചാത്തലത്തിൽ സൂക്ഷ്മതയോടെ അടയാളപ്പെടുത്തിയിടുന്ന ചില സംഭവങ്ങളുടെ ആന്തോളജി ആണ് സിനിമ. എന്നാൽ ഇത് വേറെ വേറെ കൊച്ചുസിനിമകൾ അടങ്ങിയ ഒരു അന്തോളജിമൂവി. സംഭവങ്ങൾ എല്ലാം ഏതെങ്കിലും വിധത്തിൽ പരസ്പരം കണക്ടട് ആണ്.

റോയിച്ചൻ, അജയൻ പിന്നെ പേര് പറയാത്ത ഒരു ക്ളീൻ ഷേവ് യുവാവ് എന്നിവർ ചേർന്ന് ഒരു ചെറിയ ട്രിപ്പ് പോവുകയാണ്. വിദേശത്ത് നിന്നും എത്തിയ റോയിച്ചന്റെ, പരിസ്ഥിതലോല പ്രദേശത്തുള്ള റിസോർട്ടിലേക്ക് ആണ് യാത്ര. ഡ്രൈവിന് ഇടയിലുള്ള വെള്ളമടിക്കും വാചകമടിക്കുമിടയിൽ അവർ നാല് സംഭവകഥകൾ പറയുന്നു. അവസാനം അവർ തന്നെ ഒരു കഥയായി മാറുന്നു. അങ്ങനെ ആകെ കഥകളുടെ എണ്ണം അഞ്ചായി മാറുന്നു. അലൻസിയർ ലേ ലോപ്പസ് ആണ് അച്ചായൻ എന്ന് വിളിക്കപ്പെടുന്ന മറ്റുള്ളവരുടെ പേര് എനിക്ക് അറിയില്ല

റോയിച്ചൻ പറയുന്ന ആദ്യകഥയിൽ അയാളുടെ കൂട്ടുകാരൻ പ്രൊഫസർ മനോജ് ആണ് കേന്ദ്രകഥാപാത്രം. അടിച്ചു കിണ്ണം പോയ ഒരു രാത്രിയിൽ അയാൾക്ക് ഹോട്ടലിൽ എതിരെ ഇരിക്കുന്ന ട്രാൻജൻഡേഴ്‌സിൽ കൗതുകം ഉദിക്കുന്നു. അന്നത്തെ രാത്രിയുടെ ഏകാന്തതയിലേക്ക് അയാൾ അതിലൊരാളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുന്നു. ആ രാത്രിയുടെ അന്ത്യം മനസിന് മുറിവേല്പിക്കുന്ന ഒന്നായി മാറുന്നു. കെബി വേണു ആണ് പ്രൊഫസർ. സന്തോഷ് കീഴാറ്റൂരും ട്രാൻസ്ജെൻഡേഴ്സ് ആയ ശീതൾ ശ്യാം, മോനിഷ, ഹണി വിനു, സാന്ദ്ര ലാർവിൻ, ദീപ്തി കല്യാണി എന്നിവരും മറ്റു കഥാപാത്രങ്ങൾ ആവുന്നു.

അടുത്ത എപ്പിസോഡിൽ ശ്രീജയ ആണ് കേന്ദ്രം. നാല്പത് പിന്നിട്ട കുലസ്ത്രീയും കലാകാരിയും എഴുത്തുകാരിയുമായ അതിസുന്ദരി. അവർക്ക് ചിത്രകാരനായ ട്രൈബൽ യുവാവിനോട് തോന്നുന്ന കൗതുകം. അവർ തമ്മിലുള്ള റിലേഷൻ.. രാത്രിയുടെ അഭിനിവേശം.. ശരീരികബന്ധത്തിനിടയിലും ജാതിയുടെ അധിനിവേശം.. അതിന്റെ പരിണാമഗതികൾ.. ഒടുവിൽ അധികാരത്തിന്റെയും വരേണ്യതയുടെയും ഇടപെടലുകൾ..
മൂന്നാമത്തെ പോർഷൻ നടക്കുന്നത് കൊൽക്കൊത്തയിലാണ്. സോനാഗാച്ചിതെരുവ്. കൗതുകത്തിന് അവിടെ പോവുന്ന മലയാളി യുവാവ്. ആ രാത്രിയിൽ അവൻ കാണുന്ന മുറിവേല്പിക്കുന്ന പിന്നാമ്പുറകാഴ്ചകൾ.. അകാലത്തിൽ വിട്ടുപോയ അനിൽ നെടുമങ്ങാടിനെ ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാനാവുന്നു ആ യുവാവായി. ലൈംഗികതെരുവിന്റെ ആരും സമീപിക്കാത്ത ആംഗിൾ. ബംഗാളിയിൽ ആണ് ഡയലോഗുകൾ..

ജെ എൻ യു വിൽ ഗവേഷണം ചെയ്യുന്ന റാഞ്ചി സ്വദേശിനി അരുണ തന്റെ ബോയ്ഫ്രണ്ടും റിസർച്ച് പൂർത്തീകരിച്ച സീനിയറുമായ സുധിയെ കാണാൻ കേരളത്തിലെ ഒരു നഗരത്തിലെത്തുന്നതും ശുദ്ധിയുടെ ഫ്രണ്ടിന്റെ ഫ്‌ളാറ്റിൽ ഒത്തുകൂടിയ അവർക്ക് എന്തുസഭവിക്കുന്നു എന്നതുമാണ് അടുത്ത ഭാഗം. വിമതശബ്ദമുള്ള വിദ്യാർഥികളെയും ഇന്റലക്ഷ്വലുകളെയും സമൂഹവും പോലീസ് സ്ക്രൂ ചെയ്യുന്ന രീതികളുടെ ചിത്രണം ഷോക്കിംഗ് ആണ്. പോസ് ബട്ടൺ അടിച്ച് തരിച്ചിരുന്നുപോകും..

പിന്നീട് നമ്മുടെ കഥപറച്ചിൽ ടീമിന്റെ യാത്രയുടെ അന്ത്യം മറ്റൊരു കഥയായി മാറുന്നതാണ്. വെറ്ററൻ ക്യാമറാമാൻ സണ്ണി ജോസഫ് ആണ് ഡി ഓ പി. ദൃശ്യങ്ങൾ ഗംഭീരമാണ്. മനോഹരവും.. സാങ്കേതികമേഖലകൾ എല്ലാം ഓകെ. സംഭാഷണങ്ങളിൽ ചിലയിടത്ത് മാത്രം കുറച്ച് കൃത്രിമത്വം കടന്നുവന്നിട്ടുണ്ട്.. (പ്രൊഫസർ വെള്ളമടിച്ച് വിളമ്പുന്ന ഓവർ ഇന്റലക്ഷ്വാലിറ്റി അല്ല ഉദ്ദേശിക്കുന്നത്.) ആ ഒരു കുഴപ്പം മാത്രമേ കണ്ടുള്ളൂ. അത് മാറ്റിവെച്ചാൽ പ്രസക്തമായതും കണ്ടിരിക്കേണ്ടതുമായ ഒരു സിനിമയായി വിശുദ്ധരാത്രികളെ രേഖപ്പെടുത്തിയിടാം.
Recommended Video
വിശുദ്ധരാത്രികൾ റിലീസ് ചെയ്തിരിക്കുന്നത് സൈനാ പ്ലേ ഓടിടി പ്ലാറ്റ്ഫോമിൽ ആണ്.


Click it and Unblock the Notifications











