വാർ എന്ന് പറഞ്ഞാൽ പോര, 'ജുദ്ധമാണ്... ജുദ്ധം'!!! രോമാഞ്ചദായകം വാർ — ശൈലന്റെ റിവ്യൂ
ശൈലൻ
Recommended Video
സ്‌ക്രീനിൽ വൺ മാൻ ആർമിയായി യുദ്ധം നടത്തുന്ന സിങ്കങ്ങളാണ് ഹൃതിക് റോഷനും ടൈഗർ ഷ്‌റോഫും. അതിനുള്ള കെൽപ്പ് രണ്ടാൾക്കുമുണ്ടുതാനും. അപ്പോൾപ്പിന്നെ ഇവർ രണ്ടുപേരും ചേർന്നാൽ യുദ്ധം 'എജ്ജാതി'യാവുമെന്ന് പറയേണ്ടതില്ലല്ലോ. യഷ് രാജ് ഫിലിംസിന്റെ പുതിയ സിനിമയായ വാർ പ്രേക്ഷകർക്ക് കാണിച്ചുതരുന്നതും അത്തരമൊരു തകർപ്പൻ യുദ്ധമാണ്.

കൊടുത്ത പൈസയ്ക്ക് ഒട്ടും നഷ്ടമില്ലാത്ത 154 മിനിറ്റുകളെന്ന് വാർ സിനിമയെ ലളിതമായി നിസ്സംശയം വിശേഷിപ്പിക്കാം. ഇന്ത്യൻ സ്‌ക്രീനിൽ കുറച്ചു കാലമായി അന്യം നിന്നുപോയ പൂർണതയുള്ള ഒരു ആക്ഷൻ സിനിമ. ഗാന്ധിജയന്തി ദിനത്തിൽ തന്നെ സിനിമയെ തിയേറ്ററുകളിൽ കൊണ്ടുവന്നു സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്. ഹെന്താല്ലേ കോമ്പിനേഷൻ? ഗാന്ധിജയന്തിയും മാരക ആക്ഷനും!

പറഞ്ഞുവരുമ്പോൾ കേട്ടുപഴകിയ മിലിട്ടറി ഏജന്റ് ദേഹദ്രോഹശക്തികളെ ഉന്മൂലനം ചെയ്യുന്ന കഥയാണ് വാർ. സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും നിർമാതാവായ മറ്റൊരു സംവിധായകൻ ആദിത്യ ചോപ്രയും ചേർന്നാണ് സ്റ്റോറി ലൈൻ ഒരുക്കിയിരിക്കുന്നത്. സ്ക്രിപ്റ്റ് തയ്യാറാക്കാനാവട്ടെ സിദ്ധാർഥിന്റെ ഒപ്പം ശ്രീധർ രാഘവനും ചേർന്നു. സംഭാഷണങ്ങൾ അബ്ബാസ് ടയർവാല വക. ആളുകൂടിയാൽ പാമ്പ് ചാവൂല്ല എന്നാണ് പഴഞ്ചൊല്ലെങ്കിലും ഇവിടെ സംഗതി ക്ലിക്കായിട്ടുണ്ട്.

മിലിട്ടറിയിലെ സൂപ്പർ ഏജന്റായ കബീറാണ് ഹൃതിക് റോഷൻ. നോക്കിയിരുന്നുപോകും ചുള്ളന്റെ ലുക്കും നിൽപ്പും നോക്കും നടപ്പുമൊക്കെ. സ്‌ക്രീൻ പ്രസൻസ് അത്രയേറെയുണ്ട്. ശരീരപ്രദർശനവും ആക്ഷനും ഡാൻസുമെല്ലാം സിനിമയിൽ ധാരാളം. കബീറിന്റെ ടീമിലെ ജൂനിയർ ഖാലിദ് റഹ്മാനാണ് ടൈഗർ ഷറോഫ്. ഹൃതിക് മറുഭാഗത്തുണ്ടെന്ന ഒറ്റക്കുഴപ്പമേയുള്ളൂ താരത്തിന്റെ പെർഫോമൻസിൽ. പക്ഷെ ആക്ഷനിലും ചാടുലതയിലും ടൈഗർ ഷറോഫാണ് ഒരുപടി മേലെ. എന്തായാലും രണ്ടുപേരുടെയും തിമിരുപിടിച്ച തിമിർപ്പാണ് പടത്തിന്റെ രസം.

ഒരു ട്വിസ്റ്റിലാണ് പടത്തിന്റെ തുടക്കം. അതുകൊണ്ട് തിയേറ്ററിൽ കയറാൻ വൈകുന്നവർ നിർഭാഗ്യവാന്മാർ. ഒരുകാലത്തും ഒറ്റുകാരനാവുമെന്ന് പ്രതീക്ഷിക്കാത്ത കബീർ അന്താരാഷ്ട്ര ഭീകരനെ വധിക്കാനുള്ള മിഷണിനിടെ അയാൾക്ക് പകരം നിർദ്ദേശം കൊടുക്കുന്ന ഓഫീസർ നായിഡുവിനെ തന്നെ കൊല്ലുകയാണ്. അതോടെ അയാൾ ഇരട്ടച്ചാരനായിരുന്നുവെന്ന് മിലിട്ടറി തിരിച്ചറിയുന്നു. അസാധ്യതന്ത്രശാലിയും പ്രവചനാതീതനീക്കങ്ങളുടെ രാജാവുമായ കബീറിനെ പിടിക്കാനുള്ള ദൗത്യം, അങ്ങേരുടെ ഏറ്റവും അടുപ്പമുള്ള സബോഡിനേറ്റ് ഖാലിദ് ഏറ്റെടുക്കുന്നു. തുടർന്നങ്ങോട്ട് ഫ്‌ളാഷ് ബാക്കിലൂടെയും വർത്തമാനകാലത്തിലൂടെയുമായി സിനിമ പുരോഗമിക്കും.

ഇന്ത്യയിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന വാർ സിറിയ, ഇറാക്ക്, മൊറോക്കോ, പോർച്ചുഗൽ, ആർട്ടിക് സോൺ, സിഡ്‌നി എന്നിങ്ങനെയുള്ള വിദേശ ലൊക്കേഷനുകളിലൂടെയാണ് മുന്നേറുന്നത്. ഇടയ്ക്ക് കേരളത്തിന്റെ കായലോരങ്ങളിലേക്കും ക്യാമറ പറന്നുവരുന്നുണ്ട്. ഫ്രെയിമുകളെല്ലാം ദൃശ്യ ചാരുതയാർന്നതാണ്. പോർച്ചുഗലിൽ നടക്കുന്ന ഒരു ബൈക്ക് റേസ് ത്രസിപ്പിക്കും. ചെയ്‌സിന് ചെയ്‌സ്. ആക്ഷന് ആക്ഷൻ. സ്റ്റണ്ടിന്ന് സ്റ്റണ്ട്. പാട്ടിന് പാട്ട്. ഡാന്സിന്ന് ഡാൻസ്. ഡ്രാമയ്ക്ക് ഡ്രാമ. ട്വിസ്റ്റിന് ട്വിസ്റ്റ്. അങ്ങനെ എല്ലാം തികഞ്ഞൊരു മസാല മിക്സ് കൊമേഴ്‌സ്യൽ പ്രേക്ഷകന് ഹർഷോന്മാദം പകരും.

ഹൃത്വിക്കിനും ടൈഗറിനും പുറമെ അശുതോഷ് രണയാണ് മറ്റൊരു പ്രധാന റോളിൽ. നായികയായ വാണി കപൂറിന് സ്‌ക്രീൻ സ്‌പേസ് വളരെ കുറവാണ്. ഇതുപോലൊരു സിനിമയിൽ നായികയെ വച്ച് അധികം പ്രണയം വെരകാൻ നിൽക്കാത്തത് സംവിധായകന്റെ കോമൺ സെൻസ്. എന്നാൽ ചില പ്രധാന ട്വിസ്റ്റുകളൊക്കെ ദഹിക്കാൻ ഇച്ചിരി പാടാണുതാനും. പക്ഷെ ഇതൊരു പോരായ്മയായി പറയാനാവില്ല. ഇത്തരം ബിഗ്ഗർ ദാൻ ലൈഫ് സിനിമകൾക്ക് അതൊക്കെ ഒരു അലങ്കരമാണല്ലോ. ചൊറിച്ചിൽ പറയാൻ നിൽക്കുന്നവനാണ് അപ്പാവി.

180 കോടി നിർമാണചെലവിലും 20 കോടിയുടെ പരസ്യ കോലാഹലങ്ങളോടെയും പ്രദര്ശനത്തിനെത്തിയ വാർ പ്രീ-റിലീസ് ഹൈപ്പിനോട് നീതി പുലർത്തുന്നുണ്ടെന്ന് തിയേറ്റർ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നു. 53 കോടിയാണ് പടത്തിന്റെ ആദ്യദിന കളക്ഷൻ. ബോളിവുഡിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണിത്. പലനൂറുകോടി ക്ലബുകളിലും ചെന്ന് ഹൃത്വിക്കിനും ടൈഗറിനും വാർ ഖ്യാതി വാങ്ങിക്കൊടുക്കും. മാത്രമല്ല ധൂം പോലൊരു സീരിസിന്റെ തുടക്കമവാനുള്ള സാധ്യത കൂടി ബാക്കി വച്ചുകൊണ്ടാണ് പടം അവസാനിക്കുന്നത്.
വാർ; ആക്ഷൻ മഹോത്സവം എന്ന് അടിവര


Click it and Unblock the Notifications