ലാൽബസാർ റിവ്യൂ: നിരാശപ്പെടുത്തില്ല ഈ പോലീസ് ഡ്രാമ
പോലീസ് ഡ്രാമകൾക്ക് എന്നും സ്വീകാര്യത ലഭിക്കാറുണ്ട് ഇന്ത്യയിൽ. പണ്ടുകാലം മുതലേ ഒരുപാട് പോലീസ് സിനിമകൾ എല്ലാ ഭാഷയിലും ഇറങ്ങിയിട്ടുമുണ്ട്. ആക്ഷനും പഞ്ച് ഡയലോഗും കൊണ്ട് സമ്പന്നമായിരുന്നു പോലീസ് കഥകൾക്ക് മറ്റൊരു രീതി കൊടുക്കാൻ സീരീസുകൾക് കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ സീരീസുകൾക് ഒരുപാട് സമയം ലഭിക്കുന്നു എന്നത് കൊണ്ടാവാം. സീ5 കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലാൽബസാർ വ്യത്യസ്തമായ കഥ പറച്ചിലുകൊണ്ട് വേറിട്ടു നിൽക്കുന്നൊരു പോലീസ് സീരീസ് ആണ്.

കാളി സീരിസിന് ശേഷം ബംഗാളി പശ്ചാത്തലത്തിൽ ഇറങ്ങിയ ലാൽബസാർ സംവിധാനം ചെയ്തിരിക്കുന്നത് സായന്തൻ ഘോഷാൽ ആണ്. തമിഴ്, ഹിന്ദി, ബംഗാളി തുടങ്ങി മൂന്നു ഭാഷകളിൽ ആയി ഇറക്കിയ സീരിസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രംഗൻ ചക്രവർത്തിയാണ്. മികച്ച കഥപറച്ചിൽ തന്നെയാണ് ഈ സീരിസിന്റെ ബലം.

ലാൽബസാറിലാണ് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയുന്നത്. അവിടെ ഹോമിസൈഡ് ഡിപ്പാർട്മെന്റിനെ ചുറ്റിപ്പറ്റിയാണ് കഥയാരംഭിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ സുരഞ്ജൻ സെൻ(കൗശിക് സെൻ) ആണ് ക്രൈം, ഹോമിസൈഡ് ഡിപ്പാർട്മെന്റ് തലവൻ. അദ്ദേഹത്തിന്റെ ടീമിൽ അഞ്ച് അംഗങ്ങളാണ് ഉള്ളത്. സിറ്റിയിൽ റെഡ് ലൈറ്റ് ഏരിയയിൽ റൂബി എന്ന ലൈംഗീക തൊഴിലാളി ആത്മഹത്യാ ചെയ്തതായി കാണപ്പെടുന്നു. അതോടോപ്പോം തന്നെ ഒരു ബാഗിൽ മനുഷ്യ ആന്തരാവയവങ്ങൾ നഗരത്തിലെ തന്നെ ഒരു പാർക്കിൽ നിന്നും കണ്ടെടുക്കുന്നു. ഈ രണ്ടു കേസോടെയാണ് സീരീസ് ആരംഭിക്കുന്നത്.

റൂബിയുടെ കേസ് പോർട്ട് ഏരിയ പോലീസ് ഓഫിസർ സാബിർ അഹമ്മദ് അന്വേഷിക്കുകയും ആന്തരാവയവങ്ങൾ ലഭിച്ച കേസ് ഹോമിസൈഡ് ഡിപ്പാർട്മെന്റ് അന്വേഷിക്കുകയും ചെയ്യുന്നു. റൂബിയുടെ കേസ് സീരിസിന്റെ പ്രധാന കഥയായും ഹോമിസൈഡ് ഡിപ്പാർട്മെന്റ് അന്വേഷിക്കുന്ന മറ്റു പല കേസുകൾ ചെറിയ അനേകം കഥകളായും ആണ് കാണിച്ചിരിക്കുന്നത്. ഒടുവിൽ റൂബിയുടെ കൊലപാതക കേസ് സുരഞ്ജനുമായി ബദ്ധപ്പെടുന്നതുന്നതും കേസിനു പിന്നിലെ നിഘൂഢത കണ്ടെത്താൻ ശ്രമിക്കുന്നതും ആണ് സീരീസ്.

ബംഗാളിലെയും ബോളിവുഡിലെയും പ്രധാന നടീ നടൻമാർ അഭിനയിക്കുണ്ട് ലാൽബസാറിൽ. കൗശിക് സെന്നിന് പുറമെ ബംഗാളി നടന്മാരായ സൗരസെനി മിത്ര(മിറാ ദാസ്‌ഗുപ്‌ത), ഗൗരവ് ചക്രബർത്തി(സാബിർ അഹമ്മദ്), സഭ്യാസച്ചി ചക്രബർത്തി(ബി ഡി ശർമ) തുടങ്ങിയവരും ബോളിവുഡിൽ നിന്നും ദിബയെന്തു ഭട്ടാചാര്യ(ഗാസി), ഹർഷിത ഭട്ട്(മായ ഘോഷാൽ) തുടങ്ങിയവരും അഭിനയിക്കുന്നു. ഹോമിസൈഡ് ഡിപ്പാർട്മെന്റ് ഹെഡ് ആയി വളരെ നല്ല അഭിനയം ആണ് കൗശിക് സെൻ കാഴ്ചവയ്ക്കുന്നത്. കൂടെ അഭിനയിച്ചവരും വളരെ നന്നായി അവരവരുടെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.

ഓരോ പോലീസ് കഥാപാത്രങ്ങളെയും വളരെ വിശാലമായിട്ടാണ് സീരിസിൽ കാണിക്കുന്നത്. പോലീസുകാർ മാത്രമല്ലാതെ അവരുടെ കുടുംബങ്ങളുടെ കഥകൂടി പറയുന്നുണ്ട്. പോലീസുകാർ ഒരു കേസ് ഏറ്റടുക്കുമ്പോൾ അതു അങ്ങനെ അവരെ മാനസികമായും ശാരീരികമായും ബാധിക്കുമെന്നും അതു കുടുംബങ്ങളെ എങ്ങെയൊക്കെ ബാധിക്കുമെന്ന് കൂടി സീരീസ് കാണിക്കുണ്ട്. വ്യത്യസ്തമായ പലതരം കൊലപാതകങ്ങൾ കാണിക്കുണ്ട്. അതെല്ലാം തെളിയിക്കുകയും മാനുഷികപരമായി പോലീസുകാർ അവയെ വിശകലനം ചെയ്യുന്നതും മറ്റു പോലീസ് സ്റ്റോറികളിൽനിന്നും ലാൽബസാറിനെ മാറ്റി നിർത്തുന്നുണ്ട്.

ബോളിവുഡിൽ സിംഗം സൂപ്പർകോപ്പായി അവതരിച്ച അജയ് ദേവ്ഗൺ ആയിരുന്നു സീരീസിന്റെ ടീസർ അവതരിപ്പിച്ചത്. പോലീസ് സ്റ്റോറി അവതരിപ്പിക്കാൻ എന്തുകൊണ്ടും അജയ് ദേവ്ഗൺ ഉത്തമനായിരിന്നു. ഒരുപക്ഷെ സൂര്യവൻഷി ഉൾപ്പെടെ വരാനിരിക്കുന്ന പ്രൊജെക്ടുകൾ കൂടി മുന്നിൽ കണ്ടാവും അദ്ദേഹം ഇങ്ങനെ ഒരു പ്രൊമോഷന് മുതിർന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും ചിലകാര്യങ്ങളിൽ ലാൽബസാർ പുറകിലാണ്. പ്രധാനമായും സീരിസിന്റെ ഛായാഗ്രഹണം. വളരെ നല്ല ഒരു കഥയായിട്ടും അതിനെ മികച്ച രീതിയിൽ ദൃശ്യവത്കരിക്കുന്നതിൽ അണിയറ പ്രവർത്തകർക്ക് പാളിച്ച സംഭവിച്ചിട്ടുണ്ട്. അതേകൂടാത്ത അനാവശ്യമായി പശ്ചാത്തലസംഗീതം പലയിടത്തും കുത്തിനിറച്ചത് കാഴ്ചക്കാരെ അലോസരപ്പെടുത്തുണ്ട്. കൽക്കത്ത പശ്ചാത്തലമായി വന്ന സീരിസിൽ ഒരു കഥാപാത്രത്തിനുപോലും ബംഗാളി ഭാഷ സ്വാധീനം നമുക്ക് കണ്ടെത്താൻ കഴിയില്ല എന്നത് ഒരു വലിയ പോരായ്മയാണ്. ആദ്യ സീസൺ ആണ് റിലീസ് ആയിരിക്കുന്നത്.
മികച്ചരീതിയിൽ ചിത്രീകരിച്ചില്ല എന്നതൊഴിച്ചാൽ ലാൽബസാർ ഒരു നല്ല പോലീസ് ഡ്രാമയാണ്.


Click it and Unblock the Notifications