തന്റെ മുന്‍കാലത്തെ അംഗീകരിച്ചു; അവിടെയാണേലും ഇവിടെയാണേലും ഹാപ്പിയാണ്, അഭയയുടെ സംസാരത്തെ പറ്റി വൈറൽ കുറിപ്പ്
സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനൊരു ജീവിതത്തിലേക്ക് പ്രവേശിച്ച അഭയ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗോപി സുന്ദര്‍ പുതിയൊരു ജീവിതത്തിലേക്ക് പോയതോട് കൂടിയാണ് അഭയ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
എന്നാല്‍ ഇതുവരെയുള്ള ജീവിതത്തില്‍ കുറ്റബോധമൊന്നും തോന്നുന്നില്ലെന്നും റാണിയെ പോലെ ഇനിയും ജീവിക്കുമെന്നുമുള്ള തീരുമാനത്തിലാണ് അഭയ. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ അഭയയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന പല ചോദ്യങ്ങളും വന്നിരുന്നു. എല്ലാത്തിനോടും കൃത്യമായ മറുപടി നല്‍കിയ അഭയയെ കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

അഭയ ഹിരണ്മയിയുടെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നിയ മനോഹാര്യതയെ കുറിച്ചാണ് ആരാധകന്‍ സോഷ്യല്‍ മീഡിയ പേജില്‍ ഒരു കുറിപ്പ് എഴുതിയത്. അത്രയും ക്ലാരിറ്റിയോടെ ജീവിതത്തെ കുറിച്ച് പറയുന്നത് കേട്ടിരിക്കാന്‍ സാധിക്കുമെന്നാണ് കമന്റ്. വൈറലാവുന്ന ഈ എഴുത്ത് അഭയ അവരുടെ സോഷ്യല്‍ മീഡിയ പേജിലും ഷെയര്‍ ചെയ്തിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ചിലപ്പോഴൊക്കെയെങ്കിലും എന്താണ് മനോഹരമെന്ന് ചോദിച്ചാല്‍ 'ഇറ്റ്‌സ് ഓക്കെ' എന്ന് സ്വയം പറഞ്ഞ് മനുഷ്യര്‍ അവരവരെ തന്നെ ഒരുക്കി വയ്ക്കുന്നത് കാണുന്നതാണ്. അതില്‍ തന്നെ ഏതാവസ്ഥയിലായാലും, ഏത് സഹചര്യത്തിലായാലും സ്വയം അക്‌സെപ്പ്റ്റ് ചെയ്ത് മനുഷ്യര്‍ അവരവരെ തന്നെ പരിപാലിക്കുന്നതിന്റെ അടയാളപ്പെടുത്തലുകളുമുണ്ടാകും. ഈ സ്ഥിരതയെന്നതിനെ നിര്‍വ്വചിക്കുമ്പോള്‍ 'ഞാന്‍' എന്നൊരുത്തരം നല്‍കും വിധം മനുഷ്യരൊക്കെ പക്വതയേന്തുന്നത് ഭംഗിയുള്ള മാറ്റങ്ങളാണ്.

അഭയ ഹിരണ്മയിയുടെ സംസാരം കേള്‍ക്കുകയായിരുന്നു. എന്ത് രസമായി, എന്തൊഴുക്കിലാണ് അവര്‍ സംസാരിച്ച് വെയ്ക്കുന്നത്. അവിടെയായാലും ഇവിടേയാലും ഞാന്‍ ഹാപ്പിയാണ് എന്നവര്‍ പറഞ്ഞു വെയ്ക്കുന്നതിന് എന്തൊരു മൂല്യമാണ്. അതിനോടൊപ്പം മനുഷ്യരിലെ മാറ്റങ്ങളെക്കൂടെ മാനിക്കേണ്ടതുണ്ടെന്ന് കൃത്യമായി വിശദീകരിക്കുന്നതിലൊക്കെ എന്തൊരു ക്ലാരിറ്റിയാണ്.

ചിരികളില്‍ കൂടിയും സംസാരങ്ങളില്‍ കൂടിയും കാഴ്ചപ്പാടുകളില്‍ കൂടിയും അവരവര്‍ക്ക് വേണ്ടി മനുഷ്യര്‍ നില്‍ക്കേണ്ടതുണ്ടെന്ന് അഭയ വ്യക്തമാക്കുന്നതിനെ എടുക്കേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കേണ്ടത് മനുഷ്യര്‍ അവരവരോട് കാണിക്കേണ്ട മിനിമം ആത്മാര്‍ഥതയാണെന്ന വസ്തുതയോട് മനുഷ്യര്‍ യോജിച്ച് പോകേണ്ടതുണ്ടെന്ന അഭയയുടെ വ്യക്തമാക്കലിനെ നോക്കി കാണേണ്ടതുമുണ്ട്.

തന്റേത് കൂടിയായ പാസ്റ്റിനെ അംഗീകരിച്ച്, തന്റേതായ മുന്നോട്ട് പോക്കിനെ വ്യക്തതയോടെ നോക്കിക്കാണുന്ന മനുഷ്യരെ കാണുമ്പോള്‍ അതൊക്കെയെന്ത് അര്‍ത്ഥവത്തുള്ള മൂവ്‌മെന്റുകളാണ്. മനുഷ്യര്‍ക്കിടയില്‍ അവസാനങ്ങളൊക്കെയുണ്ടാകും. അതൊരിക്കലൂം മനുഷ്യരുടെ അവസാനമൊന്നുമല്ലല്ലോ.
മനുഷ്യരൊക്കെ എല്ലാക്കാലവും ഭംഗിയായി ജീവിച്ചിരിക്കണമെന്ന് പറയുന്നതില്‍ തന്നെയെന്തൊരു ഭംഗിയുണ്ട് അഭയയുടെ ശരീരഭാഷയൊക്കെ എന്ത് ചാരുതയിലാണ് അതിനെയൊക്കെ ചന്തമുള്ളതാക്കുന്നത്', എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഗോപി സുന്ദറുമായി അഭയ ഹിരണ്‍മയിയക്ക് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചടക്കം പല കാര്യങ്ങളും അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാതെ എല്ലാത്തിനും വ്യക്തമായ ഉത്തരം നല്‍കി കൊണ്ടാണ് അഭയ സംസാരിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും കൈയ്യടി ലഭിക്കാനും കാരണമായിരിക്കുന്നത്.


Click it and Unblock the Notifications