പ്രശ്‌സ്തിയും ഫോളോവേഴ്‌സിന്റെ എണ്ണവും നോക്കിയല്ല ആളുകളോട് ഇടപെടുന്നത്! ജയചന്ദ്രനെ കുറിച്ച് ഗായിക
ശബ്ദം കൊണ്ട് സംഗീത ലോകത്ത് വിസ്മയമായി മാറിയ നിരവധി പേരുണ്ട്. അത്തരത്തില്‍ മലയാളികളുടെ പ്രിയങ്കരനായ ഗായകനാണ് പി ജയചന്ദ്രന്‍. അടുത്ത കാലത്തായി ഗംഭീര മേക്കോവര്‍ നടത്തി ഗായകന്‍ ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. അതേ സമയം കഴിഞ്ഞ ദിവസമാണ് ഗായകന്റെ എണ്‍പതാം ജന്മദിനം.
സോഷ്യല്‍ മീഡിയ പേജുകളിലൂടെയും മറ്റുമായി പി ജയചന്ദ്രനെ പറ്റി നിരവധി എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൂട്ടത്തില്‍ ഗായിക ബിനീത പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി. ആദ്യമായി ജയചന്ദ്രനെ കണ്ടത് മുതല്‍ അദ്ദേഹവുമായി സൗഹൃദമുള്ളതിനെ പറ്റിയായിരുന്നു എഴുത്ത്.
വലിയ ഗായകനാണെന്ന് കരുതി വ്യക്തികളുടെ പേരും പ്രശസ്തിയും നോക്കിയല്ല അദ്ദേഹം മറ്റുള്ളവരുമായി ഇടപഴകുന്നതെന്നാണ് ബിനീത പറയുന്നത്. അദ്ദേഹം മറ്റുള്ളവരുടെ ഉള്ളിലെ സ്‌നേഹവും സംഗീതവും നോക്കിയാണ് അടുപ്പം കാണിക്കുന്നതെന്നും താരം പറയുന്നു.

'മനോരമ ഓണ്‍ലൈനു വേണ്ടി ഒരു ഭക്തിഗാനം റെക്കോര്‍ഡിങ് നടക്കുകയാണ്. തൃശ്ശൂര്‍ സുന്ദരേട്ടന്റെ സ്റ്റുഡിയോയില്‍. ഞാന്‍ പാടി തുടങ്ങി. കണ്‍സോളില്‍ പ്രൊഡ്യൂസറും ബാലു ചേട്ടനും സുന്ദരേട്ടനും ഉണ്ട്. ആ സ്റ്റുഡിയോയില്‍ വീടുപോലെയൊരു സ്വാതന്ത്ര്യമുള്ളതു കൊണ്ട് ഞാന്‍ തമാശകള്‍ പറഞ്ഞും പാട്ടിന് രണ്ട് സ്റ്റെപ്പിട്ടും ഒക്കെ ആഘോഷമായി പാട്ട് പാടുകയാണ്. പാടുന്ന ബൂത്തില്‍ നിന്ന് നോക്കിയാല്‍ സുന്ദരേട്ടനെ മാത്രമേ കാണൂ..
'ബ്രാഹ്മമുഹൂര്‍ത്തമായി'എന്നാണ് പാട്ടിന്റെ പല്ലവി തുടങ്ങുന്നത്. പല്ലവിയിലും അനുപല്ലവിയിലും ഒക്കെയായി പല തവണ ഇത് പാടേണ്ടി വരുന്നുണ്ട്. അവസാന പല്ലവി പാടി തീര്‍ത്തപ്പോഴേക്കും കണ്‍സോളില്‍ നിന്നും നല്ല ചിരപരിചയമുള്ളൊരു ശബ്ദം... ബ്രാഹ് ന്നല്ല, ബ്രാമ്ഹ എന്നു തിരുത്തി പാടൂ കുട്ടീ.. കണ്‍സോളില്‍ ആ മുഖം കണ്ടപ്പോ ന്റെ ഡാന്‍സും പാട്ടും ഒക്കെ ഒറ്റ നിമിഷം കൊണ്ട് സ്വിച്ച് ഇട്ട പോലെ നിന്നു.
പി ജയചന്ദ്രന്‍! ജയേട്ടന്‍, പേടിച്ച് പേടിച്ച് വരി തിരുത്തി പാടി ഞാന്‍ ബൂത്തില്‍ നിന്നിറങ്ങി കാല് തൊട്ട് വന്ദിച്ചു. അന്ന് തുടങ്ങിയ ആത്മബദ്ധമാണ് അദ്ദേഹവുമായി. പി ജയചന്ദ്രന്‍ എന്ന ഗായകനെപ്പറ്റി, മലയാളിക്ക് ഞാന്‍ പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. അത് ഓരോ മലയാളിയും അദ്ദേഹത്തിന്റെ പാട്ടിലൂടെ എന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്.
എന്നാല്‍ ജയേട്ടന്‍ എന്ന സ്‌നേഹത്തെ അടുത്തറിയാന്‍ കഴിഞ്ഞു എന്നുള്ളത് ഈ ജന്മത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യങ്ങളിലൊന്നാണ്. വ്യക്തികളുടെ പേരും പ്രശ്‌സ്തിയും ഫോളോവേഴ്‌സിന്റെ എണ്ണവും നോക്കിയല്ല അദ്ദേഹം ആള്‍ക്കാരുമായി ഇടപഴകുന്നത്. അവരുടെ ഉള്ളിലെ സ്‌നേഹവും സംഗീതവുമാണ് അദ്ദേഹത്തെ ആളുകളിലേക്ക് അടുപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഫോണില്‍ സംസാരിക്കുമ്പോഴൊക്കെ സുശീലാമ്മയുടെ അത്ര പ്രശസ്തമല്ലാത്ത നല്ല നല്ല പാട്ടുകള്‍ പറഞ്ഞു തരും കേള്‍ക്കണം പഠിക്കണം എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കും. പ്രശസ്തരായ പല ഗായകരേയും ഏതാണ്ട് അതേ പോലെ അനുകരിക്കുന്ന ഗായകരെ കണ്ടിട്ടുണ്ട്. എന്നാല്‍ ജയേട്ടന്‍ എന്ന ഗായകന്‍ ഒരാള്‍ക്കും അനുകരിക്കാനാവാത്ത വിധം ശബ്ദവും ഭാവവും കൊണ്ട് അതുല്യമായ പ്രതിഭാസമാണ്.
കേരനിരകളാടും എന്ന് ജയേട്ടന്‍ പാടുമ്പോള്‍,ഏത് മരുഭൂമിയിലും മലയാളിയുടെ മനസ്സില്‍ പുഴയും മലയും പൂവും പച്ചപ്പും നിറയും. സൂര്യനസ്തമിക്കുന്ന നേരത്തും പുലരിയുടെ നൈര്‍മല്യം മലയാളിക്ക് സമ്മാനിക്കാന്‍ ജയേട്ടന്റെ സുപ്രഭാതം എന്ന ഒരു പാട്ട് മതി. മലയാളിക്ക് അദ്ദേഹം 'ജന്മങ്ങള്‍ക്കപ്പുറവും പരത്തുന്ന ചെമ്പകസുഗന്ധമാണ്...
അത് ഇങ്ങനെ കാതുകളില്‍ നിന്നും കാതുകളിലേക്ക് പരക്കട്ടെ... ഒരു അനുരാഗ ഗാനം പോലെ പിറന്നാളാശംസകള്‍ ജയേട്ടാ...' എന്നും പറഞ്ഞാണ് ബിനീത കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











