പേസ് മേക്കറുമായി ഇത് നാലാം വർഷം, ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യം: ഹരീഷ് ശിവരാമകൃഷ്ണന്‍
അകം മ്യൂസിക്ക് ബാന്‍ഡിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. പഴയ പാട്ടുകള്‍ മനോഹരമായി സ്‌റ്റേജുകളില്‍ അവതരിപ്പിച്ചാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ എല്ലാവരുടെയും പ്രിയങ്കരനായത്. വേദികളില്‍ ജോണ്‍സണ്‍ മാഷിന്റെയും വിദ്യാസാഗറിന്റെയുമെല്ലാം പാട്ടുകള്‍ പാടി ഗായകന്‍ കൈയ്യടി നേടിയിരുന്നു. ഹരീഷ് രാമകൃഷ്ണന്റെ പാട്ട് വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും തരംഗമാകാറുണ്ട്. സംഗീത ബാന്‍ഡിന് പുറമെ മലയാളത്തില്‍ പിന്നണി ഗാനരംഗത്തും സജീവമാണ് ഗായകന്‍.

മോളിവുഡിലെ മുന്‍നിര സംഗീത സംവിധായകര്‍ക്കായെല്ലാം ഹരീഷ് ശിവരാമകൃഷ്ണന്‍ പാട്ടുകള്‍ പാടിയിരുന്നു. അതേസമയം ഹരീഷ് ശിവരാമകൃഷ്ണന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്നെപറ്റി ഇതുവരെയും അധികമാര്‍ക്കും അറിയാത്തൊരു കാര്യമാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
തോള്‍ എല്ലിന് താഴെ നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദ്‌റെജിന്റെ പൂട്ടോളം വലിപ്പമുളള പേസ്‌മേക്കറുമായി ഇത് നാലാം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന എറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും എന്നാണ് പുതിയ ചിത്രം പങ്കുവെച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കും ഒരുപാട് നന്ദി. സ്‌നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. മോര്‍ പവര്‍ ടു മീ. നബി; കുളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല, കണ്ണുപൊട്ടന്‍ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. ഹരീഷ് ശിവരാമകൃഷണന്‍ കുറിച്ചു.
അതേസമയം തമിഴിലും അടുത്തിടെ പാട്ട് പാടി ഹരീഷ് ശിവരാമകൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയുടെ എറ്റവും പുതിയ ചിത്രമായ സുരരൈ പോട്രിന് വേണ്ടിയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ പാടിയത്. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ഗായകന്‍ പാടിയ വെയ്യോം സിലി എന്ന ഗാനം തരംഗമായിരുന്നു. തമിഴിന് പുറമെ കന്നഡത്തിലും പാടാന്‍ ഗായകന് അവസരം ലഭിച്ചിരുന്നു. സാന്‍ഡല്‍വുഡില്‍ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുന്നത്.


Click it and Unblock the Notifications