ഒന്നും പഴയ പോലെയാകില്ല, എസ്പിബി ഇല്ലാത്ത ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ വയ്യെന്ന് ചിത്ര
ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ചാണ് എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിരിക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റിയിരുന്ന ശബ്ദമായിരുന്നു എസ്പിബിയുടേത്. പ്രിയ ഗായകൻ ഇനി ഇല്ലയെന്ന് വിശ്വസിക്കാൻ ഇനിയും ഇന്ത്യൻ സിനിമ സംഗീത ലോകത്തിന് കഴിഞ്ഞിട്ടില്ല. എസ് പിബിയുടെ വേർപാട് വിശ്വസിക്കാനാവാത ഗായിക കെഎസ് ചിത്ര. ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്നാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ: "ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. സംഗീതം ഇനി പഴയതുപോലെ ആകില്ല. ലോകവും ഇനി പഴയതുപോലെ ആകില്ല. മികച്ച ഗായികയായി മാറുന്നതിന് അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല. അങ്ങയുടെ മഹനീയ സാന്നിധ്യമില്ലാത്ത ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ല. സാവിത്രി അമ്മയ്ക്കും ചരണും പല്ലവിക്കും പ്രാര്‍ത്ഥനകള്‍. പ്രണാമം പ്രിയ ഗായിക ഫേസ്ബുക്കിൽ കുറിച്ചു.
എസ്പിബിയുടെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു കെഎസ് ചിത്ര. അദ്ദേഹവുമായി വളരെ അടുത്തബന്ധമായിരുന്നു ചിത്രക്കുള്ളത്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ എസ്.പിബിക്കൊപ്പം നിരവധി ഗാനങ്ങള്‍ ചിത്ര ആലപിച്ചിട്ടുണ്ട്. ഇവയെവല്ലാം സൂപ്പർഹിറ്റുകളുമായിരുന്നു. ഇരുവരും ചേർന്ന് ആലപിച്ച പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ മൂളി നടക്കുന്നുണ്ട് . പ്രിയ ഗായിക മാത്രമല്ല പ്രേക്ഷകരും അതീവ സങ്കടത്തിലാണ്. പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ് എസ്പിബിയുടേത്.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആഗസ്റ്റ് 5 ന് ആണ് എസ് പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിൽ പ്രവേശിപ്പിച്ചത്. എസ്പിബി തന്നെയാണ് ടെസ്റ്റ് പോസിറ്റീവായത് പ്രേക്ഷകരുമായി പങ്കുവെച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആ ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 14 ന് എസ്പിബിയുടെ നില വഷളാവുകയായിരുന്നു. തുടർന്ന് വെന്‍റിലേറ്ററിലേക്കും മാറ്റുകയും ചെയ്തിരുന്നു. എസ് പി ബി തിരിച്ചുവരവിന്‍റെ പാതയിലായിലായിരിക്കവെയാണ് ഇന്നലെ വീണ്ടും ആരോഗ്യനില വഷളായത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. സിനിമ സംസ്കാരിക സമൂഹിക രംഗത്തുള്ളവർ എസ്പിബിക്ക് ആദര്ഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications