ഇത് കാണാൻ അവർ ഇല്ലാതെ പോയതിന്റെ വിഷമുണ്ട്, പത്മശ്രീ വാങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നു, മകളെ കുറിച്ച് ചിത്ര
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. തലമുറ വ്യത്യാസമില്ലാതെയാണ് ചിത്രയുടെ പാട്ടുകൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അന്യഭാഷയിൽ പോലും പ്രിയ ഗായികയ്ക്ക് ആരാധകർ ഏറെയുണ്ട്. ശബ്ദമാധൂര്യത്തിനോടൊപ്പം തന്നെ എല്ലാവരോടും വിനയം നിറഞ്ഞ പെരുമാറ്റമാണ് ചിത്രത്തിലേയ്ക്ക് പ്രേക്ഷകരെ അടുപ്പിച്ചത്. 1979 ൽ ആണ് ആദ്യമായി കെഎസ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കുന്നത്. എംജി രാധാകൃഷ്ണനാണ് പാടാൻ അവസരം നൽകുന്നത്. അട്ടഹാസമെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനമായിരുന്നു ആലപിച്ചത്. എന്നാൽ ഈ സിനിമ ഒരു വർഷത്തിന് ശേഷമായിരുന്ന പുറത്ത് വന്നത്.
എന്നാൽ ആദ്യം പുറത്തിറങ്ങിയത് പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരികിലോ 'അകലെയോ' ഗാനം ആയിരുന്നു. എംജി രാധാകൃഷ്ണൻ തന്നെയായിരുന്നു ആ ചിത്രത്തിനും സംഗീത സംവിധാനം നിർവഹിച്ചത്. അരുന്ധതിയ്ക്കൊപ്പമായിരുന്നു ഗാനം ആലപിച്ചത്. പിന്നീട് യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി.

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി സിനിമയ്ക്ക് വേണ്ടി ഇരുപത്തയ്യായിരത്തിൽ പരം പാട്ടുകളും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീയും ഇപ്പോഴിത പത്മഭൂഷണം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മഭൂഷൺ ഏറ്റു വാങ്ങിയിരുന്നു.

ഇപ്പോഴിത അപ്രതീക്ഷിതമായി പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ചിത്ര. ഈ പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ചിത്ര പറയുന്നത്. ഏഷ്യനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ നേരിൽ കാണുന്നതിന്റെ സന്തോഷവും കെഎസ് ചിത്ര പങ്കുവെച്ചിരുന്നു.

പ്രിയപ്പെട്ട ഗായികയുടെ വാക്കുകൾ ഇങ്ങനെ...''ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിൽ വലിയ സന്തോഷമുണ്ട്.. പത്മശ്രീ നേരത്തേ ലഭിച്ചിരുന്നു. എന്നാൽ പത്മഭൂഷൺ ലഭിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം ഷോക്കായിരുന്നു. പിന്നീട് സന്തോഷം തോന്നി. എന്നാൽ ഇത് കാണാൻ അച്ഛനും അമ്മയും മകളും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ട് പത്മശ്രീ പുരസ്കാരം വാങ്ങുമ്പോൾ മകൾ ഒപ്പമുണ്ടായിരുന്നുവെന്നും'' ചിത്ര പറയുന്നു.

കുട്ടികളുടെ അവകാശങ്ങൾ, കൊവിഡ് കാലത്ത് കലാകാരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവ നിരന്തരമായി ഉന്നയിക്കുന്ന ചിത്ര ഉന്നതരുമായി ഈ വിഷയം പങ്കുവച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ചിത്ര പറയുന്നു. അതേസമയം സഭാകമ്പം പണ്ടത്തെക്കാൾ കൂടിയെന്നും അഭിമുഖത്തിനിടെ പറയുന്നുണ്ട്. ''എന്തെങ്കിലും സംസാരിക്കാൻ തീരുമാനിച്ച് വന്നാൽ പോലും സഭാകമ്പം കാരണം മറന്നുപോകും. വലിയ ആൾക്കാരെ കാണുമ്പോള്‍ എനിക്ക് ഭയങ്കര വെപ്രാളം വരും. വിചാരിക്കുന്നതൊന്നും എന്റെ വായില്‍ നിന്ന് വരില്ല. അത് സ്ഥിരം പതിവാണ്. സ്റ്റേജ് ഫിയര്‍ ഇപ്പോഴും പഴയതിനേക്കാള്‍ കൂടുതല്‍ ആണെങ്കിലേ ഉള്ളൂ," എന്നും ചിത്ര പറയുന്നു.
Recommended Video

സ്റ്റേജ് ഷോകളെ കുറിച്ചും ചിത്ര പറയുന്നുണ്ട്. കൊവിഡ് കാലത്ത് ഓണ്‍ലൈനായി പരിപാടികളില്‍ പങ്കെടുത്തിരുന്നെങ്കിലും വീട്ടില്‍ നിന്ന് പാടുന്നുണ്ടായിരുന്നെങ്കിലും സ്റ്റേജ് പരിപാടികള്‍ ചെയ്യുന്നതിന്റെ അനുഭവം വേറെ ആണെന്നും ചിത്ര പറഞ്ഞു. ''റെക്കോർഡിംഗും സ്റ്റേജ് ഷോയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്റ്റേജ് ഷോയ്ക്ക് കോൺഫിഡൻസും സ്റ്റാമിനയുമെല്ലാം വേണം. കൊവിഡ് കാലത്ത് വീട്ടിൽ കുറച്ച് നേരം പാടിയിരുന്നെങ്കിലും സ്റ്റേജിൽ നിന്ന് രണ്ടര മണിക്കൂർ പ്രോഗ്രാം ചെയ്യുക എന്നാൽ വേറെ തന്നെയാണ്. ചെന്നൈയിൽ വളരെ ലിമിറ്റഡായി ഒരു പ്രോഗ്രാം തുടങ്ങിയിരുന്നു. എന്നാൽ പൂർണ്ണമായി തൃപ്തിയാവുന്നില്ല. പഴയപോലെ തിരിച്ച് വരണം എന്നാണ് ആഗ്രഹമെന്നും ചിത്ര പറയുന്നു.


Click it and Unblock the Notifications