ഗുരുതരമാണ്, കാണാന്‍ പറ്റുമോന്ന് നോക്കാമെന്ന് ഡോക്ടര്‍! പിന്നാലെ കരച്ചിൽ കേട്ടു, സിദ്ദിഖിനെ പറ്റി എംജി ശ്രീകുർ
മലയാള സിനിമാസ്വാദകരെ എന്നും സ്വാധീനിച്ചിട്ടുള്ള നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. ആദ്യ കാലങ്ങളില്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലാണ് സിനിമകള്‍ വന്നതെങ്കില്‍ പിന്നീട് അദ്ദേഹം സ്വതന്ത്രനായിട്ടും ചെയ്തു. അങ്ങനെ ഒഴിച്ചു കൂടാനാവാത്ത വലിയൊരു നഷ്ടമായിരുന്നു സിദ്ദിഖിന്റെ വേര്‍പാടിലൂടെ മലയാളത്തിന് സംഭവിച്ചത്.
കരള്‍ രോഗബാധിതനായി ചികിത്സിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു മരിക്കുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. അദ്ദേഹം മരിക്കുന്ന സമയത്ത് ആശുപത്രിയില്‍ താനും ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍.

സിദ്ദിഖുമായി ഏറ്റവും അടുത്ത സൗഹൃദമുണ്ടായിരുന്ന ആളാണ് എംജി ശ്രീകുമാര്‍. അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിലാണെന്ന് അറിഞ്ഞ് ഭാര്യയോടൊപ്പം താനും പോയിരുന്നു. അവസാനമായി ഒരു നോക്ക് കാണണമെന്ന് ആഗ്രഹിച്ചെങ്കിലും അപ്പോഴെക്കും അദ്ദേഹം പോയി കഴിഞ്ഞിരുന്നു എന്നാണ് എംജി പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന ഓര്‍മ്മകള്‍ എന്ന പരിപാടിയിലൂടെയാണ് ഗായകന്‍ മനസ് തുറന്നത്.
'സിദ്ദീഖ് നമ്മോടൊപ്പം ഇല്ലെന്ന വിഷമം എനിക്ക് ഇപ്പോഴും ഉണ്ട്. ഒരു പുതിയ സിനിമയുടെ ഭൂരിഭാഗം ജോലികളും അദ്ദേഹം ചെയ്തു വച്ചിരുന്നതാണ്. പക്ഷേ അത് പൂര്‍ത്തിയാക്കാനാകാതെ വിടവാങ്ങി. എന്താണ് പെട്ടെന്നു സംഭവിച്ചതെന്നു പോലും അറിയില്ല. എനിക്ക് മാനസികമായ ഒരു വലിയ അടുപ്പം അദ്ദേഹത്തോട് ഉണ്ടായിരുന്നു.
അമൃത ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹം ജീവന്‍ വെടിയുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഞാനും എന്റെ ഭാര്യ
ലേഖയും ആശുപത്രിയില്‍ എത്തി. അദ്ദേഹം അപ്പോള്‍ ഐസിയുവില്‍ ആയിരുന്നു. ബന്ധുക്കളെല്ലാം അടുത്തുള്ള മറ്റൊരു മുറി
യിലുണ്ട്.
സിദ്ദീഖിനെയൊന്ന് കാണാന്‍ സാധിക്കുമോ എന്നു ഞാന്‍ ഡോക്ടറോടു ചോദിച്ചു, 'അല്‍പം ഗുരുതരമാണ്. നോക്കിയിട്ടു പറയാം' എന്നായിരുന്നു ഡോക്ടറുടെ മറുപടി. കാണാനാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഐസിയുവിന്റെ മുന്നില്‍ തന്നെ നിന്നു, എന്റെ ഭാര്യയും. പെട്ടെന്ന് മുറിക്കുള്ളില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ കരച്ചില്‍ കേട്ടു.

മരിച്ചു പോയി എന്ന് അപ്പോഴും എനിക്കു വിശ്വസിക്കാനായില്ല. പിന്നാലെ ഡോക്ടര്‍ വന്നിട്ട് പുറത്തു നിന്ന എന്നോടു പറഞ്ഞു 'ഹീ ഹാസ് ഗോണ്‍'. അതുകേട്ടപ്പോള്‍ അറിയാതെ ഞാന്‍ കരഞ്ഞു പോയി. എത്രയോ വര്‍ഷമായിട്ടുള്ള പരിചയമായിരുന്നു സിദ്ദീഖുമായിട്ട്. ഒരുപാടൊരുപാട് ഓര്‍മകളുണ്ട്. വലിയ ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍.
പെട്ടെന്ന് അദ്ദേഹം വിട പറഞ്ഞു എന്നു കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ നിശബ്ദനായിപ്പോയി. ആരോടും ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥ. അദ്ദേഹവുമായി വലിയ ആത്മബന്ധമുള്ളത് കൊണ്ടാണ് മരിക്കുന്നതിനു മുന്‍പേ എനിക്കവിടെ എത്താന്‍ സാധിച്ചതെന്ന ഞാന്‍ വിശ്വസിക്കുന്നു. കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവിടെ എത്തിയല്ലോ.
ഞാന്‍ ആ പരിസരത്ത് തന്നെ ഉള്ളപ്പോഴല്ലേ അദ്ദേഹം വിടവാങ്ങിയത്. എല്ലാം ഒരു നിമിത്തമായി തോന്നുന്നു ഇപ്പോഴെന്നും', എം.ജി.ശ്രീകുമാര്‍ പറയുന്നു.


Click it and Unblock the Notifications











