ആ പതിനാല് വർഷങ്ങളാണ് എന്റെ ജീവിതത്തിന്റെ പാഠം, ഔസേപ്പച്ചനെ കുറിച്ച് ഗോപി സുന്ദര്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ പ്രേക്ഷകരും ഒരുപോലെ നെഞ്ചുലേറ്റുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ സംഗീത വിശേഷങ്ങൾക്കൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ ഗുരുവായ ഔസേപ്പച്ചനെ കുറിച്ചുളള വാക്കുകളാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സ രി ഗ മ പ കേരളം ലിറ്റിൽ ചാംപ്സിൽ അതിഥിയായി ഔസേപ്പച്ചന് എത്തിയിരുന്നു. വേദിയിൽ വെച്ച് തന്റെ ശിഷ്യനായ ഗോപി സുന്ദറിനെ കുറിച്ച് വാചലനായിരുന്നു. നിറ കണ്ണുകളോടെയാണ് ഇത് കേട്ടു നിന്നത്.

ഇതിനെ കുറിച്ചാണ് ഗോപി സുന്ദർ ഹൃദയസ്പർശിയായ കുറുപ്പ് പങ്കുവെച്ചത്. ''ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ ഏതെന്നു ചോദിച്ചാൽ എന്നെ സംബന്ധിച്ച് അത് ഇതാണ്. ഈ നിമിഷങ്ങളെ കുറിച്ച് പറയാൻ ഒരു വാക്കിനോ ഒരു വരിക്കോ കഴിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണീരിനേ കഴിയൂ. എൻ്റെ അറിവും അറിവില്ലായ്മയും തിരിച്ചറിഞ്ഞ മനുഷ്യൻ . ഓരോ സ്വപ്നത്തിലും ഞാൻ കണ്ടിരുന്ന ,സംസാരിച്ചിരുന്ന മനുഷ്യൻ , എന്നെ ഞാനാക്കിയ മനുഷ്യൻ വിണ്ടും എന്നോട് മിണ്ടുന്നു എന്നെ ചേർത്തു നിർത്തുന്നു. എൻ്റെ കൈകളിൽ പിടിക്കുന്നു'', ഗോപി സുന്ദർ കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്.
''എന്നെക്കുറിച്ച് അഭിമാനത്തോടെ പറയുന്നു. കൂടെ ഞാനുണ്ട് നീ ഇനിയും ഉയരങ്ങളിലേക്ക് പോകണം എന്ന് പറയുന്നു. അതും ഞാൻ ആ കരുതൽ ഏറ്റവും ആഗ്രഹിക്കുന്ന നിമിഷത്തിൽ എൻ്റെ മനസ്സറിഞ്ഞു കൊണ്ട്. ഗുരു എന്നത് വെറും രണ്ടക്ഷരമല്ല. അതിനിടക്ക് വലിയ ഒരു കടലുണ്ട്. സ്നേഹത്തിൻ്റെ ,സംഗീതത്തിൻ്റെ അലിവിൻ്റെ...ഔസ് സാർ , അങ്ങയുടെ ശിഷ്യനാവാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം .ആ പതിനാല് വർഷങ്ങളാണ് എൻ്റെ ജീവിതത്തിൻ്റെ പാഠം .അതൊപ്പമുണ്ടെന്ന വിശ്വാസമാണ് ഇനിയും പടവുകൾ കയറാനുള്ള എൻ്റെ ബലം. എല്ലാം ശരിയാവട്ടെ'', ഗോപി കുറിച്ചിരിക്കുകയാണ്.
സീ കേരളം സ രി ഗ മ പ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ വെച്ച് ഇരുവരും തമ്മിൽ കണ്ടപ്പോള്‍ പരസ്കപരം പറഞ്ഞ വാക്കുകളും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. ആ വീഡിയോയും ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. എനിക്ക് സ്വപ്നം കാണുന്നതുപോലെയാണ് ഇതെന്നാണ് ഗോപി വീഡിയോയിൽ പറഞ്ഞത്. എന്നാൽ ഒരു സത്യം ഞാൻ പറയാം എന്നാണ് ഔസപ്പച്ചൻ അപ്പോള്‍ പറഞ്ഞത്, ഇവിടെ എന്നെ കണ്ടപ്പോള്‍ ഗോപി കൈയ്യിൽ വന്നു പിടിച്ചു, ആ സ്പര്‍ശത്തിൽ എനിക്കറിയാം ഗോപിയെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗോപിയുടെ ഓരോ സംഗീത സൃഷ്ടികളും ജനപ്രിയമാകുമ്പോള്‍ ഏറെ അംഗീകാരം നേടുമ്പോള്‍ ഏറ്റവും കൂടുതൽ അഭിമാനിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ഞാൻ എന്നും അദ്ദേഹം പറയുകയുണ്ടായി.
ഇതു കേട്ടപ്പോള്‍ ഗോപി നിറകണ്ണുകളോടെ ഔസേപ്പച്ചനെ കെട്ടിപിടിച്ചു, തലയിൽ ചുംബിച്ചു. ഇത് താനിതുവരെ ഗോപിയെ വിളിച്ചുപോലും പറഞ്ഞിട്ടില്ലെന്നും ഇനി 200 സിനിമ പൂര്‍ത്തിയായില്ലേ ഇനി മനസ്സിൽ വെച്ചിരുന്നിട്ട് കാര്യമില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. താൻ അച്ഛനേയും അമ്മയേക്കാളും ഔസേപ്പച്ചൻ സാറിന്‍റെ പേര് പറഞ്ഞാണ് പലരോടും സംസാരിച്ചിട്ടുള്ളതെന്നും ഇപ്പോഴും സ്വപ്നങ്ങളിൽ സംസാരിക്കാറുണ്ടെന്നും ഇതിലും വലിയ സന്തോഷമില്ലെന്നും ഇവിടെ നിന്ന് ചത്തുപോയാലും സന്തോഷമാണെന്നും ദേശീയ അവാര്‍ഡിനേക്കാളും വലുതാണിതെന്നും ഗോപി സുന്ദർ ഷോയിൽ പറഞ്ഞു. ഈ വീഡിയോ സോഷ്യൽ വൈറലാണ്.


Click it and Unblock the Notifications











