സോഷ്യല്‍ മീഡിയയോ, എന്തിന് വാട്‌സ്ആപ്പ് നമ്പര്‍ പോലും കെ.കെ.യ്ക്ക് ഇല്ലായിരുന്നുവെന്ന് ശങ്കര്‍ മഹാദേവന്‍
സംഗീതലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രശസ്ത ബോളിവുഡ് ഗായകന്‍ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ അപ്രതീക്ഷിത വിയോഗം. കൊല്‍ക്കത്തയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇന്ത്യന്‍ സിനിമാലോകത്തിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കെ.കെ.യുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ഇതുവരെയും ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. അത്രമേല്‍ ആരാധകരുടെ ഇടയില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട് അദ്ദേഹത്തിന്റെ മനോഹരഗാനങ്ങള്‍.
കെ.കെ.യെ സ്മരിക്കുകയാണ് ഇപ്പോള്‍ ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന്‍. ഇരുവരുമൊന്നിച്ച് നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്തെക്കുറിച്ചും കെ.കെ.യുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ശങ്കര്‍ മഹാദേവന്‍. ദില്‍ ചാഹ്താ ഹേയിലെ ഇറ്റ്‌സ് ദി ടൈം ടു ഡിസ്‌കോ, കോയി കഹേ കെഹ്താ കഹേ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഒന്നിച്ചവരാണ് ശങ്കര്‍ മഹാദേവനും കെ.കെയും.

ഞങ്ങള്‍ തമ്മില്‍ വളരെ അടുപ്പമുള്ളവരായിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വളരെ അടുത്തവരാണ് ഞങ്ങള്‍ ഇരുവരും. പരസ്യചിത്രങ്ങള്‍ക്കായി നിരവധി ജിംഗിളുകള്‍ മുന്‍പ് ഒന്നിച്ച് പാടിയിട്ടുണ്ട്. പിന്നീട് സിനിമകളില്‍ ഒന്നിച്ചുവന്നു. ഞങ്ങളുടെ ആദ്യ ചിത്രങ്ങളിലൊന്നായ ദില്‍ ചാഹ്താ ഹേയില്‍ കോയി കഹേ പോലെയുള്ള പ്രധാനപ്പെട്ട ഫാസ്റ്റ് നമ്പരുകള്‍ ഒന്നിച്ചാണ് പാടിയത്,അങ്ങനെ എണ്ണമറ്റ ഗാനങ്ങള്‍... ശങ്കര്‍ മഹാദേവന്‍ ഒരു വിങ്ങലോടെ ഓര്‍ക്കുന്നു.
അവനെപ്പോഴും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നവനായിരുന്നു. എപ്പോള്‍ സ്റ്റുഡിയോയിലേക്ക് വരുമ്പോഴും ഒരു നല്ല പുഞ്ചിരിയുമായി ഞങ്ങളുടെ മനസ്സ് നിറയ്ക്കുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരു ടിവി ഷോയില്‍ ഒന്നിച്ചു കണ്ടിരുന്നു. അന്ന് ഞങ്ങളെല്ലാം അവന്റെ പ്രായം പറഞ്ഞ് കളിയാക്കിയിരുന്നു. നീ ബെഞ്ചമിന്‍ ബട്ടണെപ്പോലെ, നിന്റെ പ്രായം വിപരീതദിശയിലാണ് സഞ്ചരിക്കുന്നത് എന്നൊക്കെ പറഞ്ഞ് കുറെ കളിയാക്കിയിരുന്നു.

കെ.കെ. ഒരു നല്ല കുടുംബനാഥന്‍ കൂടിയായിരുന്നു. ഇടവേളകള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് അവന്‍ ഏറെയിഷ്ടപ്പെട്ടത്. മിക്കപ്പോഴും കുടുംബത്തെക്കുറിച്ച് സുഹൃത്തുക്കളോട് വാതോരാതെ സംസാരിക്കാറുണ്ട്. അവര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിലും മറ്റ് പരിപാടികളില്‍ നിന്ന്, എന്തിന് പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ ദിവസങ്ങളോളം അവന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയെക്കുറിച്ചൊന്നും കെ.കെ. ചിന്തിക്കാറുപോലുമില്ലായിരുന്നു. എന്തിന് ഒരു വാട്‌സ് ആപ്പ് നമ്പര്‍ പോലും ഇപ്പോഴും ഇല്ല. ആവശ്യത്തിന് വേണ്ടി നേരിട്ട് ഫോണിലൂടെ വിളിക്കുകയാണ് പലപ്പോഴും ചെയ്യുക. തന്റെ പാട്ടുകളുടെ പ്രചാരത്തെക്കുറിച്ചോ അവയ്ക്ക് ലഭിക്കുന്ന ലൈക്കുകളെക്കുറിച്ചോ അവന്‍ വ്യാകുലപ്പെട്ടിരുന്നില്ല.
Recommended Video

പ്രഗത്ഭനായ ഒരു ഗായകനായിരുന്നിട്ടും കെ.കെ.യ്ക്ക് തന്റെ ജീവിതകാലത്ത് അധികം അവാര്‍ഡുകള്‍ ലഭിച്ചില്ല എന്നത് ഞങ്ങള്‍ പല സുഹൃത്തുക്കളെയും അതിശയിപ്പിച്ചിരുന്നു. എന്നാല്‍ കെ.കെ. അതൊന്നും കാര്യമാക്കിയിരുന്നില്ല. അതിനെക്കുറിച്ചൊന്നും അവന്‍ വിഷമിച്ചിരുന്നില്ല. ചെയ്യുന്ന കാര്യങ്ങള്‍ വളരെ ആസ്വദിച്ച്, കൃത്യനിഷ്ഠയോടെ ചെയ്തിരുന്നു.' ശങ്കര്‍ മഹാദേവന്‍ പറയുന്നു.
തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968-ല്‍ ദില്ലിയിലാണ് കെ.കെ.യുടെ ജനനം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. കെ.കെയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications