ഞാന്‍ പാടിയതിന്റെ ക്രെഡിറ്റ് പ്രമുഖ ഗായികമാര്‍ക്കാണ്! പണ്ടേ അങ്ങനെയാണ്, മാർക്കറ്റിംഗ് തന്ത്രമായിരിക്കാം; ലതിക
കെ എസ് ചിത്ര, എസ് ജാനകി, സുജാത മോഹന്‍ എന്നിങ്ങനെ മലയാളത്തില്‍ ഒട്ടുമിക്ക ഗായികമാരും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പാടി ശ്രദ്ധേയരായവരാണ്. ഇവര്‍ക്കൊപ്പം ഹിറ്റ് ഗാനങ്ങളുടെ ഹമ്മിങ് പാടിയെങ്കിലും അതിന്റെ ക്രെഡിറ്റുകളെല്ലാം നഷ്ടപ്പെട്ട ഗായികയാണ് ലതിക.
ലതിക പാടിയ പല പാട്ടുകളും മറ്റ് ഗായികമാരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇതൊക്കെ താന്‍ ആദ്യം അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോള്‍ കാര്യമാക്കാന്‍ പോയില്ലെന്നുമാണ് ലതിക ഇപ്പോള്‍ പറയുന്നത്. പ്രശസ്തരുടെ പേരില്‍ പാട്ടിന് ക്രെഡിറ്റ് കൊടുക്കുന്നത് ഒരുപക്ഷേ അവരുടെ ബിസിനസ് തന്ത്രമായിരിക്കാം. ഇപ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഗായിക വെളിപ്പെടുത്തുന്നു.

ഹിറ്റായ പല പാട്ടുകളും പാടിയത് ഞാനാണെന്ന് അടുത്തിടെയാണ് പലരും തിരിച്ചറിയുന്നത്. എന്റെ പല പാട്ടുകളും മറ്റ് പ്രമുഖരുടെ പേരിലാണ് അറിയപ്പെടുന്നത്. മസ്‌കറ്റില്‍ ഞാനൊരു പരിപാടിക്ക് പോയപ്പോള്‍ ഒരു ഹമ്മിങ് മാത്രം പാടിയിരുന്നു. ജോണ്‍സണ്‍ മാഷിന്റെ മഹത്വം പറയുന്നതിനു വേണ്ടിയാണ് അത് ചെയ്തത്. പക്ഷേ ആരോ അത് എടുത്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തപ്പോഴാണ് ലതികയാണ് അത് ശരിക്കും പാടിയതെന്ന് പലരും അറിഞ്ഞത്.
എന്റെ പാട്ടുകള്‍ മറ്റ് പലരുടെയും പേരിലാണ് അറിയപ്പെടുന്നത്. പണ്ട് മുതലേ അങ്ങനെയാണ്. ഞാനത് ശീലിച്ചു വന്നു. അതിന്റെ പുറകെ ഞാന്‍ പോവാറില്ല. മദ്രാസില്‍ ആയിരുന്നതുകൊണ്ട് ഇതിന് പിന്നിലെ ക്രെഡിറ്റ് ഇങ്ങനെ പോയതൊന്നും ഞാന്‍ അറിഞ്ഞില്ല. നാട്ടില്‍ വന്നപ്പോഴും ശ്രദ്ധിച്ചിരുന്നില്ല. അതൊക്കെ ഒരു ബിസിനസിന്റെ ഭാഗമായിരിക്കണം. അല്ലെങ്കില്‍ പിന്നെ അങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടോ? ഗായിക ചോദിക്കുന്നു.
എല്ലാം ദൈവനിശ്ചയം എന്ന് കരുതുന്ന കൂട്ടത്തിലാണ് ഞാന്‍. പക്ഷേ ഇപ്പോള്‍ റിയാലിറ്റി ഷോകളിലൊക്കെ എന്റെ പാട്ടുകള്‍ കുട്ടികള്‍ പാടുന്നുണ്ട്. അവിടെ ക്രെഡിറ്റായി എന്റെ പേര് കൃത്യമായി എഴുതി കാണിക്കുന്നുമുണ്ട്. അത് സന്തോഷമുള്ള കാര്യമാണ്.
ഗുണ സിംഗ് സാറാണ് എന്നെ ആദ്യമായി ഹമ്മിങ് പാടിപ്പിച്ചത്. അതിന് ശേഷമാണ് ജോണ്‍സണ്‍ മാഷിന്റെ അടുത്തൊക്കെ എത്തുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹമ്മിങ്ങുകള്‍ പാടിയതിന്റെ റെക്കോര്‍ഡ് ചിലപ്പോള്‍ എനിക്ക് ആയിരിക്കും. അതൊക്കെ വലിയ ഹിറ്റുമായിരുന്നു.

എന്റെ ശബ്ദം അറിയാം പക്ഷേ ആളെ അറിയില്ലായിരുന്നു ടീച്ചറെ... എന്ന് പറഞ്ഞ് ഒരുപാട് ആളുകള്‍ എന്റെ പാട്ടുകളുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി വരാറുണ്ട്. എനിക്കത് കണ്ടപ്പോള്‍ സന്തോഷമാണെന്നും ഗായിക പറയുന്നു....
പാട്ട് മാത്രമായി പോകണ്ട പാട്ട് പഠിക്കാന്‍ പറഞ്ഞത് ദാസേട്ടനാണ്. അങ്ങനെ പഠിച്ച് താന്‍ 25 വര്‍ഷത്തോളം അധ്യാപികയായി ജോലി ചെയ്തു. വിഷ്ണു വിജയ്, ഗപ്പി സിനിമയുടെ സംവിധായകന്‍ ജോണ്‍ പോള്‍ അടക്കമുള്ളവരൊക്കെ എന്റെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.
ഇപ്പോഴത്തെ പാട്ടുകള്‍ക്ക് ലൈഫ് തീരെ ഇല്ലെന്ന് തോന്നിയിട്ടുണ്ടെന്നും ലതിക കൂട്ടിച്ചേര്‍ത്തു. അതിന് കാരണം ആളുകളുടെ ഇഷ്ടം മാറിയത് കൊണ്ടാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാം കേള്‍ക്കാനുള്ള ആക്‌സിസ് ഉണ്ട്. ഞാന്‍ പാടുന്ന സമയത്ത് എന്റെ വീട്ടില്‍ റേഡിയോ പോലും ഇല്ലായിരുന്നു. പക്ഷേ ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും ചെവിയില്‍ ഇയര്‍ഫോണ്‍ ആണ്. പലവിധം സംഗീതം കേള്‍ക്കാന്‍ സാധിക്കുന്നത് കൊണ്ടാണ് ഇന്നത്തെ പാട്ടുകള്‍ക്ക് ലൈഫ് ഇല്ലാത്തതെന്ന് തോന്നുന്നു, ലതിക പറയുന്നു.


Click it and Unblock the Notifications











