ലാൽ അടിക്കാൻ വന്നു, ഏഴായിട്ട് ഒടിക്കുമെന്ന് പറഞ്ഞു, അറിയാക്കഥ വെളിപ്പെടുത്തി എം.ജി. ശ്രീകുമാർ
മോഹൻലാൽ സിനിമ ഗാനങ്ങളിലെ സ്ഥിരം ശബ്ദമാണ് എംജി ശ്രീകുമാർ. ഇവരുടെ ശബ്ദത്തിലുള്ള സാമ്യത എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ സൗഹൃദമായിരുന്നു ലാലിന്റേയും എംജി ശ്രീകുമാറിന്റേയും. ഇവരുടെ സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തിരുവനന്തപുരത്തെ കോളേജ് പഠന കാലത്ത് തുടങ്ങിയതായിരുന്നു ഇവരുടെ സൗഹൃദം.
ഒരു വഴക്കിലൂടെയാണ് ലാലുമായുള്ള സൗഹൃദം തുടങ്ങിയതെന്ന് എംജി ശ്രീകുമാർ. മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രീഡിഗ്രി കാലം മുതൽ അറിയമെങ്കിലും കോളോജിൽ പഠിക്കുന്ന സമയത്താണ് തങ്ങൾ സുഹൃത്തുക്കളാകുന്നത്. ലാലുമായി സൗഹൃദം ആരംഭിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു.

ലാൽ എംജി കോളേജിലും പ്രിയൻ യൂണിവേഴ്സിറ്റി കോളേജിലും ഞാൻ ആർട്സ് കോളേജിലുമാണ് പഠിച്ചത്.തിരുവനന്തപുരത്ത് ഒരു ഫല-പുഷ്പ പ്രദർശന മേളയുണ്ടായിരുന്നു. പാട്ടു ഡാൻസും ഫാഷൻ ഷോയും തുടങ്ങിയ കലാപരിപാടികളും അവിടെ ഉണ്ടായിരുന്നു.എല്ലാ കോളേജിലെയും വിദ്യാർഥികൾ അവിടെ വരുമായിരുന്നു. ഷോ കാണാൻ വേണ്ടി മാത്രമല്ല, മറ്റു കോളേജിൽ നിന്ന് വരുന്ന പെണ്‍കുട്ടികളെ കാണാനും കൂടിയായിരുന്നു. ഞങ്ങളും പോയത് ആ ഉദ്ദേശത്തിലായിരുന്നു. ഏതെങ്കിലും പെൺകുട്ടിയോട് മറ്റു കോളേജിലെ വിദ്യാർഥികൾ മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ചെയ്താൽ ആ കോളേജിലുളള ആൺകുട്ടികൾ പ്രശ്നം ഉണ്ടാക്കും.

എംജി കോളേജിലെ ഒരു പെൺകുട്ടിയെ ഞങ്ങളുടെ കോളേജിൽ നിന്ന് വന്ന ഏതോ ഒരു ആൺകുട്ടി കമന്റ് അടിച്ചു. ചോദിക്കാൻ വന്നത് ലാൽ ആയിരുന്നു.അദ്ദേഹം അവിടുത്തെ വലിയ ഗുസ്തിക്കാരനും ആയിരുന്നു.ഞാനാണ് അത് ചെയ്തതെന്നു തെറ്റിദ്ധരിച്ച് ലാൽ വന്ന് ദേഷ്യത്തോടെ എന്റെ ഷർട്ടിൽ കയറി പിടിച്ചിട്ട് പറഞ്ഞു. നീ ആർട്സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളേജിലെ പെൺപിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താൽ ഏഴായിട്ട് ഒടിക്കും.ലാലിന്റെ അന്നത്തെ വാക്കു കേട്ടപ്പേൾ ഞങ്ങൾ എല്ലാവരും ചേർന്ന് അവിടെ നിന്നും തിരിച്ചു പോന്നു . പിന്നീട് ഞാനല്ല കമന്റ് അടിച്ചത് എന്ന് പ്രിയൻ ലാലിനോട് പറഞ്ഞു.

കോഫി ഹൗസിൽ ഞങ്ങൾ സുഹൃത്തുക്കളെല്ലാം ഒത്ത് കുടുമായിരുന്നു. മോഹൻലാൽ വരുമ്പോൾ എനിയ്ക്ക് പേടിയായിരുന്നു. മുൻപത്തെ സംഭവത്തിനെ തുടർന്ന് മോഹൻലാൽ എന്നെ ഇടിക്കുമെന്നായിരുന്നു. ഞാൻ പ്രിയനോടു ചോദിച്ചു പ്രിയാ, മോഹൻലാൽ എന്നെ ഇടിക്കുമോ എന്ന്. അപ്പോൾ പ്രിയൻ പറഞ്ഞു എടാ നീ എന്തിനാ പേടിക്കുന്നത്. അവൻ പാവമാണ്. അങ്ങനെയൊക്കെ പറയുമെങ്കിലും അവൻ ഒന്നും ചെയ്യില്ല .
Recommended Video

അന്ന് വൈകുന്നേരം ഇന്ത്യൻ കോഫി ഹൗസിൽ പോകണമെന്ന് ഞാൻ കുറെ നേരം ആലോചിച്ചു. ഉപദ്രവിക്കില്ല എന്ന വിശ്വാസത്തോടെ പോയെങ്കിലും ഉള്ളിൽ പേടിയായിരുന്നു. എല്ലാവരിൽ നിന്നും കുറച്ച് മാറി ഇരുന്നു.അപ്പോൾ ലാൽ എന്നോടു ചോദിച്ചു ‘ശ്രീക്കുട്ടാ എന്താ മിണ്ടാതിരിക്കുന്നത്. എന്നെ ഇടിക്കുമോ എന്നും പേടിച്ചിട്ടാണെന്നും ഞാൻ പറഞ്ഞു. അയ്യോ ഞാൻ വെറുതെ പറഞ്ഞതാണ്. ‘നമ്മളെല്ലാവരും മേളയ്ക്കു പോകുന്നത് കുട്ടികളെ കാണാനല്ലെ. അവരെ കാണുന്നതുകൊണ്ടെന്താ കുഴപ്പം. നല്ല മനോഹരമായ മുഖലാവണ്യമുള്ള കുട്ടികളെ കണ്ടാൽ നല്ലതല്ലെ. ഞാനും അതിനു തന്നെയാണ് വന്നത്' എന്ന് ലാൽ പറഞ്ഞു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി.


Click it and Unblock the Notifications