ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരട്ടെ, സഹകരിക്കും; തുറന്നു പറഞ്ഞ് വിജയ് യേശുദാസ്
മലയാള സിനിമയിൽ ഇനി പാടില്ല എന്ന വിജയ് യേശുദാസിന്‌റെ വാക്കുകൾ ഏറെ ഞെട്ടലോടെയാണ് മലയാളി സമൂഹവും സിനിമ- സംഗീത ലോകവും ശ്രവിച്ചത്. ഒരു പ്രമുഖ മാസികയിലൂടെയാണ് ഈ റിപ്പോർട്ട് പ്രചരിച്ചത്. മലയാള സിനിമയിൽ ഗായകർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കില്ലെന്നും അതിനാൽ ഇനി ഇവിടെ പാടില്ലെന്നുമായിരുന്നു വിജയ് പറഞ്ഞതായി മാസിക റിപ്പോർട്ട് ചെയ്തത്. ഇത് നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലാവുകയും ചെയ്തിരുന്നു . എന്നാൽ സംഭവം വൈറലായതോടെ തിരുത്തുമായി ഗായകൻ തന്നെ രംഗത്തെത്തുകയായിരുന്നു.
കരിയർ 20 വർഷം പിന്നിടുന്ന വേളയിലായിരുന്നു വിജയ് യേശുദാസിനെ ചുറ്റിപ്പറ്റി ഇത്തരത്തിലുള്ള വിവാദം ഉയർന്നത്. യേശുദാസിന്റെ മകൻ എന്നതിൽ ഉപരി തന്റെ ശബ്ദത്തിലൂടെ തന്റേതായ സ്ഥാനം മലയാള പിന്നണി ഗാനരംഗത്ത് വിജയ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഗാനങ്ങൾ സമ്മാനിക്കുന്ന ഗായകന്റെ ഇത്തരത്തിലുളള നിലപാട് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. ഇപ്പോഴിത പ്രചരിച്ച റിപ്പോർട്ടിൽ കൂടുതൽ തിരുത്തുമായി വിജയ് യേശുദാസ് രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടാതെ തനിയ്ക്ക് നേരെ ഉയർന്ന് വന്ന വിമർശനങ്ങൾക്കും താരം മറുപടി നൽകിയിട്ടുണ്ട്.

അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നു. കുറെ കാര്യങ്ങൾ പറഞ്ഞതിന്റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കി. തുടർന്നാണത് മാധ്യമങ്ങളിൽ വാർത്തയായതെന്നും വിജയ് യേശുദാസ് പറയുന്നു. ഇനി മലയാളത്തിൽ പാടില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്. അതിനർത്ഥം മലയാള സിനിമകളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയെന്നല്ല. എന്നെ ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരികയാണെങ്കിൽ അവരുമായി ഇനിയും സഹകരിയ്ക്കുമെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.

ഗായകനും പിതാവുമായ കെ.ജെ യേശുദാസിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ ഗായകനാകില്ല എന്ന ആക്ഷേപങ്ങൾക്ക് ഇനി പ്രതികരിക്കാനില്ലെന്നും വിജയ് വ്യക്തമാക്കി. . ഒരുപാട് തവണ അതിന് മറുപടി നൽകിക്കഴിഞ്ഞു. ഇനിയും അതിൽ പ്രതികരണത്തിനില്ല. 20 വർഷത്തെ കരിയറും ഗാനങ്ങളുമാണ് അതിനുളള മറുപടി. കരിയറിന്റെ തുടക്കത്തിൽ ഉച്ചാരണ ശുദ്ധിയെക്കുറിച്ച് പരാതികൾ ഉയർന്നപ്പോൾ കഠിനമായ പരിശ്രമത്തിലൂടെയാണ് അത് മറികടന്നതെന്നും വിജയ് യേശുദാസ് പറയുന്നു.

മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലെ ഓ മുംബൈ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വിജയ് തന്റെ കരിയർ ആരംഭിച്ചത്. 99 ൽ സമ്മർ വെക്കേഷനായി നാട്ടിൽ എത്തിയപ്പോഴാണ് വിദ്യാസാഗർ മാഷിനായി മില്ലേനിയം സ്റ്റാർസിലെ 4 ഗാനം പാടുന്നത്. ഓ മുംബൈ ഓ മേരി പ്യാരി മുംബൈ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു റെക്കോഡ് ചെയ്തത്. അപ്പയായിരുന്നു സിനിമക്കായി ആദ്യം പാടിയത്. പിന്നീടയിരുന്നു എന്റെ ഊഴം. തുടക്കക്കാരനെന്ന പരിഗണന മാഷ് തനിക്ക് തന്നിരുന്നു. പക്ഷെ കുറെ തവണ പാടിപ്പിച്ച ശേഷമാണ് അദ്ദേഹം സ്റ്റുഡിയോയിലേയ്ക്ക് വിടാൻ അനുവദിച്ചത്. ആദ്യം പാടിപ്പിച്ച സംഗീത സംവിധായകന്റെ അടുത്ത് വീണ്ടും പോകാനുള്ള ഭയം മാറാൻ രണ്ട് മൂന്ന് ചിത്രങ്ങൾ വേണ്ടി വന്നുവെന്നും വിജയ് പറയുന്നു.
Recommended Video

വിവാദമായ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. മലയാളത്തിൽ സെലക്ടീവ് ആകാൻ പോലും താത്പര്യം ഇല്ല. 20 വർഷമായി പാടുന്നു. താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് കിട്ടുന്നത്. ആരെയും കുറ്റപ്പെടുത്തുകയല്ല. ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ കഠിന തീരുമാനം. ആ അഭിമുഖത്തിൽ വിജയ്യുടെ പുതിയ പാട്ടുകൾ ഇനി മലയാളത്തിൽ ഉണ്ടാകില്ലെന്നാണോ എന്ന ചോദ്യം വീണ്ടും ആവർത്തിക്കുമ്പോൾ. അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിച്ചാൽ മാത്രമേ തീരുമാനം മാറ്റുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുക പോലും ഉളളൂ. കൂടാതെ മറ്റ് ചില പദ്ധതികൾ മനസിലുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications