ആശുപത്രിയില്‍ കിടന്ന് ഇളയരാജ ചൂളമടിച്ചു; പിറന്നത് തമിഴിലെ സൂപ്പര്‍ഹിറ്റ് ഗാനം
ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ തന്നെ കുലപതിയായ ഇളയരാജയ്ക്ക് ഇന്ന് 77ാം ജന്മദിനം. 1976 ൽ പുറത്തിറങ്ങിയ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി 800 ചിത്രങ്ങള്‍, നാലായിരത്തിലധികം ഗാനങ്ങള്‍. അതില്‍ മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളും. ഇതിനിടയില്‍ നാല് തവണ ഭാരത സർക്കാരിന്റെ ദേശീയ അവാർഡുകൾ കരസ്ഥമാക്കി. മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുമായിരുന്നു അവാർഡുകൾ.
സിനിമാലോകത്തിന് നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഇളയരാജ ആശുപത്രി കിടക്കയില്‍ കിടന്നിട്ടും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നു. 1984ല്‍ പുറത്തിറങ്ങിയ ''തമ്പിക്ക് എന്ത ഊര്'' എന്ന ചിത്രത്തിലെ ''കാതലിൻ ദീപം ഒൻട്ര്'' എന്ന ഗാനത്തിനാണ് അദ്ധേഹം ആശുപത്രിയില്‍ വച്ച് ഈണിട്ടത്. രജനീകാന്ത് നായകനായി എത്തിയ ചിത്രത്തിലെ ഈ ഗാനം സൂപ്പര്‍ഹിറ്റാവുകയും ചെയ്തിരുന്നു.

തിരക്കുപിടിച്ച സിനിമാജീവിതത്തിനിടയിലായിരുന്നു ഇളയരാജയ്ക്ക് ഉദര സംബന്ധമായ അസുഖം പിടിപിടിപെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതിനിടയില്‍ ആശുപത്രിയില്‍ തന്നെ വിശ്രമത്തിലായിരുന്ന ഇളയരാജയെ കാണാന്‍ ''തമ്പിക്ക് എന്ത ഊര്'' എന്ന ചിത്രത്തിന്റെ സംവിധായകന്‍ പഞ്ചു അരുണാചലം എത്തുകയും ഇനി ചിത്രത്തിലെ ഒരു ഗാനരംഗം മാത്രമേ ചിത്രീകരിക്കാന്‍ ബാക്കിയുള്ളുവെന്നും ഈ ഗാനം ലഭിച്ചാല്‍ മാത്രമേ ചിത്രം പുറത്തിറക്കാന്‍ സാധിക്കുകയുള്ളു എന്നു ഇളയരാജയെ അറിയിച്ചു. കൃത്യ സമയത്ത് ചിത്രം പുറത്തിറക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്നും ഇളയരാജയോട് പഞ്ചു അരുണാചലം പറഞ്ഞു.
തുടര്‍ന്ന് ഇളയരാജ തന്റെ സംഗീത സംവിധാന സഹായികളെ ആശുപത്രിലേക്ക് വിളിച്ചു വരുത്തുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയുമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ അദ്ധേഹത്ത്‌ന് ഹാര്‍മോണിയം ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല, അതിനു പകരമായി ചൂളത്തിലൂടെയായിരുന്നു ഇളയരാജ ആ ഗാനത്തിന് ഈണമിട്ടത്. എസ് പി ബാലസുബ്രഹ്മണ്യവും എസ് ജാനകിയും ചേര്‍ന്നായിരുന്നു ഈ ഗാനം ആലപിച്ചത്. രജനീകാന്തും മാധവിയും ഒരുമിച്ചെത്തിയ ഈ ഗാനം ഇന്നും പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്.


Click it and Unblock the Notifications











