രജനി വരുന്നു, ശിവാജിയായി
തല ചരിച്ച്. നടുവല്‍പം വളച്ച്, കാലുകള്‍ താളത്തോടെ ചലിപ്പിച്ച്, കെകള്‍ അതിവേഗം വീശിയെറിഞ്ഞ് തിരശീല കീഴടക്കാന്‍ രജനിയെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
അലസമെന്ന് തോന്നുന്നതും എന്നാല്‍ കൃത്യമായി നിര്‍വചിച്ചുറപ്പിച്ചതുമായ ആ ചലനങ്ങളുടെ മാജിക് നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും സ്ക്രീനിലെത്തുന്നത്.
ഏതുകാലത്തെയും സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഷോമാനായ ശങ്കറാണ് രജനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്.
സ്വന്തം നിലയ്ക്കു തന്നെ കോടികളെ തീയേറ്ററിലെത്തിക്കാന്‍ കെല്‍പ്പുളള സംവിധായകനൊപ്പം സാക്ഷാല്‍ രജനീകാന്ത് ഒന്നിക്കുമ്പോള്‍ അത്ഭുതത്തില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
ചിത്രം സംബന്ധിച്ച ഒരു വിവരവും പരസ്യപ്പെടുത്താതിരിക്കുകയാണ് ഏറ്റവും നല്ല പരസ്യ തന്ത്രം എന്നു തമിഴ് സിനിമാ ലോകത്തെ പഠിപ്പിച്ചു കൊടുത്തത് മണിരത്നമാണ്.
രജനിയുടെ ശിവാജിയും പിന്തുടര്‍ന്നത് ആ മാര്‍ഗം തന്നെ. കഥയെക്കുറിച്ചോ ചിത്രീകരണത്തെക്കുറിച്ചോ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ശിവജിയുടെ കഥയെക്കുറിച്ച് പ്രചരിക്കുന്നതില്‍ ഏറെ പ്രചാരമുളളത് ഇതിനാണ്.
നാട്ടുകാര്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിന് ശിവജിയുടെ പിതാവ് ശ്രമിക്കുന്നു. സാമൂഹ്യദ്രോഹികളായ ചിലര്‍ ഇത് തടയുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്യുന്നു.
ഇതറിഞ്ഞ് അമേരിക്കയിലുളള ശിവജി നാട്ടിലെത്തുന്നു. അച്ഛനെ ആക്രമിച്ചവരെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുന്നു.
രജനിയുടെ ചിത്രത്തിന്റെ കഥയെന്ത് എന്ന് നോക്കിയല്ല ജനം തീയേറ്ററിലേയ്ക്ക് ഇരമ്പിയെത്തുന്നത്. അതു കൊണ്ടു തന്നെ ഈ കഥയുടെ സത്യത്തിനും അസത്യത്തിനും വലിയ പ്രസക്തിയുമില്ല.
ശങ്കര്‍ എങ്ങനെയാണ് രജനിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് എന്നതിലാണ് കഥയുടെ സകല മര്‍മ്മവും കിടക്കുന്നത്. ശിവാജി ഇന്ത്യയിലെ സിനിമാ ചരിത്രം തിരുത്തിയെഴുതുമെന്ന് പലരും വിശ്വസിക്കുന്നതിന്റെ അടിസ്ഥാനവും ഇരുവരിലുമുളള വിശ്വാസമാണ്.
ചിത്രത്തിന്റെ ഒരുതരി രഹസ്യം പോലും പുറത്തെത്താതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഷങ്കര്‍ സെറ്റില്‍ ഏര്‍പ്പെടുത്തിയത്.
സെറ്റില്‍ മൊബെല്‍ ഫോണും കാമറയും പൂര്‍ണമായും നിരോധിച്ചു. നായിക ശ്രേയ ശരണിന്റെ ഒരു ഭാവവും പുറത്തറിയരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.
ഒരു തരത്തിലും പരസ്യം നല്‍കില്ലെന്നു തീരുമാനിക്കുമ്പോഴാണ് ഊഹാപോഹങ്ങള്‍ ഏറെ പ്രചരിക്കുന്നത്. ഈ ഊഹാപോഹങ്ങളിലാണ് സിനിമയുടെ കളക്ഷന്റെ വ്യാകരണവും.
ഏറെ ആലോചിച്ചുറപ്പിച്ചാണ് ഓരോ നീക്കവും. ശിവജിയുടെ സ്റില്ലുകളും കസെറ്റുമൊക്കെ വിപണിയിലെത്തിച്ചത് വിപണിയുടെ സ്പന്ദനം ശരിക്കും അളന്നതിനു ശേഷമാണ്.
ശിവാജിയുടെ ഈണങ്ങള്‍ക്കും വരികള്‍ക്കുമൊപ്പം തമിഴ് നാട് ഇളകി മറിയുകയാണ്. എ ആര്‍ റഹ്മാന്റെ ഈണത്തിന് വൈരമുത്തു എഴുതിയ വരികളൊന്നും പലര്‍ക്കും മനസിലാവുന്നതു പോലുമല്ല.
പല വാക്കുകളുടെയും അര്‍ത്ഥം തേടി ആരാധകര്‍ ഇന്റര്‍നെറ്റ് പരതുകയാണ്. പക്ഷേ അതൊന്നും ആഘോഷങ്ങള്‍ക്ക് തടസമേയല്ല.
മെയ് മാസത്തിലെ മൂന്നു തീയതികളാണ് റിലീസിന് പറഞ്ഞു കേള്‍ക്കുന്നത്. മെയ് 8, 12, 17 എന്നീ തീയതികള്‍. അതുവരെ തെരുവില്‍ ഉല്‍സവം. അതിനു ശേഷം തെരുവില്‍ നിന്ന് തീയേറ്ററിലേയ്ക്കും പിന്നെ തിരിച്ച് തെരുവിലേയ്ക്കും.


Click it and Unblock the Notifications