'വിശാൽ എന്നോട് ചെയ്ത വഞ്ചന; ഒരിക്കൽ അവനത് തിരിച്ചറിയും; സൂര്യയുടെ വിജയത്തിന് പിന്നിൽ ജ്യോതിക'
കാതൽ ദേശം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അബ്ബാസ് കടന്ന് വന്നപ്പോൾ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. സുമുഖനായ അബ്ബാസ് വളരെ പെട്ടെന്ന് പ്രശസ്തനായി. റൊമാന്റിക് ഹീറോയായി അബ്ബാസ് മാറുമെന്ന് ഏവരും കരുതി. എന്നാൽ പ്രതീക്ഷിച്ച വളർച്ച അബ്ബാസിന്റെ കരിയറിനുണ്ടായില്ല. പരാജയ സിനിമകൾ നടന്റെ ഗ്രാഫിനെ ബാധിച്ചു. ഒടുവിൽ സഹനായക വേഷങ്ങളിൽ അബ്ബാസ് തുടരെ അഭിനയിച്ച് തുടങ്ങി. സിനിമകളിൽ അധികകാലം അബ്ബാസ് തുടർന്നതുമില്ല.
കുടുംബത്തോടൊപ്പം ന്യൂസിലന്റിലേക്ക് താമസം മാറിയ അബ്ബാസ് അവിടെ പുതിയൊരു ജീവിതം നയിച്ചു. താരത്തിളക്കങ്ങളൊന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി അബ്ബാസ് ഇവിടെ ജീവിച്ചു. പ്രെട്രോൾ പമ്പിലെ ജോലി, ടാക്സി ഓടിക്കൽ, കൺസ്ട്രക്ഷൻ തുടങ്ങിയ ജോലികൾ വിദേശത്ത് താൻ ചെയ്തിട്ടുണ്ടെന്ന് അബ്ബാസ് തുറന്ന് പറഞ്ഞു. തന്റെ ജീവിതത്തിൽ സംഭവിച്ച വീഴ്ചകളും പ്രതിസന്ധികളും മറച്ച് വെക്കാതെ തുറന്ന് പറയുന്നതാണ് അബ്ബാസിനെ വ്യത്യസ്തനാക്കുന്നത്.

വർഷങ്ങൾക്കിപ്പുറം അബ്ബാസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്തിടെ ഇന്ത്യയിലെത്തിയ അബ്ബാസ് വിവിധ തമിഴ് ചാനലുകൾക്ക് അഭിമുഖം നൽകുന്നുണ്ട്. തമിഴിലെ താരങ്ങളെക്കുറിച്ച് അബ്ബാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അജിത്ത്, വിജയ്, സൂര്യ, വിശാൽ തുടങ്ങിയവരെക്കുറിച്ച് അബ്ബാസ് സംസാരിച്ചു. അജിത്ത് നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് അബ്ബാസ് പറയുന്നു.
അദ്ദേഹം എന്നെ പോലെയാണ്. കാര്യങ്ങൾ ഷുഗർകോട്ട് ചെയ്ത് സംസാരിക്കില്ല. തുറന്ന് സംസാരിക്കും. മണ്ടത്തരങ്ങൾ അദ്ദേഹം സഹിക്കില്ല. അവിശ്വസനീയമായ ഉത്സാഹമുണ്ട്. നിരവധി ശാസ്ത്രക്രിയകൾ ചെയ്തിട്ടും, പക്ഷാഘാത സാധ്യതയെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സിനിമയോടും ആരാധകരോടും അചഞ്ചലമായ സമർപ്പണമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്.

വിജയ് മിതഭാഷിയാണെങ്കിലും നല്ല തമാശക്കാരനാണെന്നും അബ്ബാസ് വ്യക്തമാക്കി. ആദ്യം വിജയുടെ സിനിമകൾ ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകൾ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്നെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി. സൂര്യയുടെ ഇന്നത്തെ നേട്ടങ്ങളിൽ സന്തോഷമുണ്ടെന്നും അബ്ബാസ് വ്യക്തമാക്കി.
ആദ്യ സിനിമ നേർക്കു നേർ മുതൽ സൂര്യയെ അറിയാം. ആദ്യമാെക്കെ അദ്ദേഹം ലജ്ജാശീലനായിരുന്നു. എന്നാൽ പിന്നീട് നടന്റെ കരിയറിലും ജീവിതത്തിലും വന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. സൂര്യ സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ മികവും ജോലിയോടുള്ള ആത്മാർത്ഥയും എടുത്ത് അഭിനന്ദനാർഹമാണെന്ന് അബ്ബാസ് വ്യക്തമാക്കി. സൂര്യയുടെ വിജയത്തിൽ ജ്യോതികയുടെ പിന്തുണ വലിയൊരു ഘടകമാണെന്നും അബ്ബാസ് അഭിപ്രായപ്പെട്ടു.
ഈ മാറ്റത്തിന് ജ്യോതിക ക്രെഡിറ്റ് അർഹിക്കുന്നെന്ന് ഞാൻ വിശ്വിസിക്കുന്നു. അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ ചാലക ശക്തി ജ്യോതികയാണെന്ന് വ്യക്തമാണെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി. അതേസമയം നടൻ വിശാലിനോടുള്ള നീരസം അബ്ബാസ് മറച്ച് വെച്ചില്ല. സെലിബ്രറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ പ്രശ്നമുണ്ടായിട്ടുണ്ട്.

എനിക്ക് അവനോട് ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ ക്ഷമിച്ചിരിക്കുന്നു. ഞങ്ങൾ കണ്ടുമുട്ടുകയാണെങ്കിൽ ഒരു ഹായ് പറയും. എന്നാൽ വിശാലുമായി ഇനി അടുക്കില്ല. സിനിമാ രംഗത്ത് പരസ്പരം ശക്തമായ സൗഹൃദം ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കം കുറിക്കുന്നത്. എന്നാൽ സിസിഎല്ലിന്റെ രണ്ടാം സീസൺ മുതൽ അദ്ദേഹത്തിന് എന്തോ സംഭവിച്ചു.
എന്നെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചു. അങ്ങനെയാണ് ഞാൻ പിൻമാറുന്നത്. അന്ന് ഞാൻ വളരെയധികം വിഷമിച്ചു. ഒരു ദിവസം വിശാലത് തിരിച്ചറിയുമെന്നും അബ്ബാസ് വ്യക്തമാക്കി. സിസിഎല്ലിന്റെ നേതൃനിരയിൽ നിന്ന് പിൻമാറിയ ശേഷമാണ് അബ്ബാസ് വിദേശത്തേക്ക് പോകുന്നത്. സിസിഎൽ രൂപീകരണത്തിന് മുന്നിൽ നിന്നത് അബ്ബാസ് ആണ്.


Click it and Unblock the Notifications