'അവസ്ഥ അറിയാതെ എന്നെ കളിയാക്കി, ആ ചോദ്യം എന്റെ കുഞ്ഞിനെ ബാധിക്കുമെന്ന് പോലും അവർ ചിന്തിച്ചില്ല'
തമിഴ് സിനിമ കണ്ട മികച്ചൊരു തിരിച്ചുവരവായിരുന്നു അരവിന്ദ് സ്വാമിയുടേത്. തിരിച്ചുവരവുകൾ സിനിമയിൽ ഒരു പുതിയ സംഭവം ഒന്നുമല്ലെങ്കിലും അത് ഒരു അത്ഭുതമായി പലർക്കും തോന്നിയത് അരവിന്ദ് സ്വാമിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് കണ്ടപ്പോഴാണ്. എ.ആർ റഹ്മാന്റെ സംഗീതത്തിനൊപ്പം മണിരത്‌നത്തിന്റെ ഫ്രെയിമിലൂടെ ബോംബെ, റോജ വഴി ജനലക്ഷങ്ങളുടെ മനസിൽ കയറിയ അരവിന്ദ് സ്വാമിക്ക് ഒരുകാലത്ത് ഒരു സുന്ദരനും സൗമ്യനുമായ കാമുകന്റെ ഭാവങ്ങൾ ആയിരുന്നു ഏറെയും. പിന്നെ പതിയെ നടനെ സിനിമയിൽ തന്നെ കാണാതെയായി. ശേഷം തനി ഒരുവനിലൂടെ ഗംഭീര തിരിച്ചുവരവ് താരം നടത്തി.
വില്ലന് അപ്പുറം ഒരു ആന്റി ഹീറോയെന്ന് പറയാവുന്ന ഒരു റോൾ അദ്ദേഹം ഗംഭീരമാക്കി. മണിരത്‌നത്തിന്റെ ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒന്നായാണ് അരവിന്ദ് സ്വാമിയെ സിനിമാപ്രേമികൾ പറയാറുള്ളത്. ദളപതി, റോജ, ബോംബെ തുടങ്ങി നിരവധി വിജയ സിനിമകളിൽ ഭാഗമായെങ്കിലും ഇടക്കാലത്ത് ഒരു താത്കാലിക ഇടവേളയെടുത്ത് സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോൾ ബിസിനസ് മേഖലയിലേക്കാണ് അദ്ദേഹം ശ്രദ്ധതിരിച്ചത്.

2005ൽ അപ്രതീക്ഷിതമായുണ്ടായ ആക്‌സിഡന്റിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേൽക്കുകയും നാലഞ്ച് വർഷകാലം കിടപ്പിലാകേണ്ടിയും വന്നു താരത്തിന്. തുടർന്ന് മണിരത്‌നത്തിന്റെ പ്രോത്സാഹനവും പ്രചോദനവും മൂലം ഡയറ്റും വർക്ക്ഔട്ടും കൊണ്ട് അരവിന്ദ് സ്വാമി അടിമുടി മാറ്റത്തോടെ 2013ൽ കടൽ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. തുടർന്ന് തനിഒരുവൻ, ബോഗൻ, ചെക്കചിവന്തവാനം തുടങ്ങി കസ്റ്റഡിയിൽ വരെ മികച്ചവേഷങ്ങൾ ചെയ്ത് എത്തിനിൽക്കുന്നു സ്വാമിയുടെ സിനിമജീവിതം.
മികച്ചൊരു കരിയർ പ്ലാനിങ് ഉണ്ടായിരുന്നെങ്കിൽ ഇന്നുള്ളതിലും വലിയൊരു താരമായി മാറാമായിരുന്നു അദ്ദേഹം. അഞ്ച് വർഷം മുമ്പ് വികടൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം താൻ നേരിട്ട പരിഹാസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ വർഷങ്ങൾക്കിപ്പുറം ആരാധകർക്കിടയിൽ ചർച്ചയാണ്. 'ഞാൻ തടിവെച്ച കാര്യം മറച്ചുവെക്കാൻ ആഗ്രഹിച്ചിരുന്നില്ല. ആ സമയത്ത് എൻ്റെ ആരോഗ്യം മോശമായിരുന്നുവെന്നതാണ് ആ അവസ്ഥയ്ക്ക് പിന്നിലെ കാരണം. അസുഖ ബാധിതനായിരുന്ന സമയത്ത് ഞാൻ ധാരാളം ഗുളികകൾ കഴിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഇതിനെ കളിയാക്കാൻ ചിലർ മീമുകൾ ഉണ്ടാക്കി.'
'ചിലരെങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതാകാം. അതിനെ ന്യായീകരിക്കാൻ ഞാനില്ല. അത് എങ്ങനെ എടുക്കുന്നു എന്നത് നമ്മുടെ ഇഷ്ടമാണ്. അത് എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. അത് കണ്ടതിൽ എനിക്ക് ഖേദമില്ല. ഞാൻ സുന്ദരനാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ ഇപ്പോൾ മോശമാണെന്നും ഞാൻ പറയുന്നില്ല.'

'എന്നാൽ ഈ സമയങ്ങളിൽ ഒരു സംഭവം എൻ്റെ മനസിനെ വല്ലാതെ ബാധിച്ചു. ഒരിക്കൽ ഞാൻ കുടുംബത്തോടൊപ്പം ശ്രീലങ്കയിലേക്ക് ഒരു യാത്ര പോയിരുന്നു. അന്ന് എൻ്റെ കുട്ടികൾ വളരെ ചെറുതായിരുന്നു. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ അവിടെയുള്ള ഒരു സ്ത്രീ എൻ്റെ കുട്ടിയെ പറഞ്ഞു അച്ഛനോട് കുറച്ച് കഴിക്കാൻ പറയൂവെന്ന്. അത് എന്നെ അധികം ബുദ്ധിമുട്ടിക്കുന്നില്ല.'
'പക്ഷെ അത് തീർച്ചയായും എൻ്റെ കുട്ടിയെ ബാധിക്കും. നിങ്ങൾക്ക് എന്നെ കുറിച്ച് എന്തുവേണമെങ്കിലും പറയാം. ഞാൻ സ്വീകരിക്കും. എന്നാൽ എന്റെ മക്കൾ അങ്ങനെയല്ല. അതുകൊണ്ട് മനുഷ്യർ സാഹചര്യം മനസിലാക്കി പ്രവർത്തിക്കണം', എന്നാണ് അന്ന് താൻ നേരിട്ട പരിഹാസങ്ങളെ കുറിച്ച് വെളിപ്പെടുത്തി അരവിന്ദ് സ്വാമി പറഞ്ഞത്.


Click it and Unblock the Notifications











