'ആരാ അപ്പൻ...? ആരാ മോൻ...? അച്ഛനെ പകർത്തിവെച്ചപോലെ'; മകനൊപ്പമുള്ള ധനുഷിന്റെ ചിത്രം വൈറൽ!
19 വർഷങ്ങൾക്ക് മുമ്പ് പലരും മുൻവിധിയെഴുതിയ ധനുഷ് എന്ന നടൻ രണ്ട് ദേശീയ അവാർഡുകളും കൂടാതെ, റൂസ്സോ ബ്രദേഴ്‌സിൻറെ ഹോളിവുഡ് ചിത്രത്തിലൂടെയും അന്തർദേശീയ സാന്നിധ്യമായി വളർന്നിരിക്കുന്നു. എന്താണ് നമുക്ക് ഇഷ്‌ടമെന്നത് നോക്കി മുന്നേറണം. എല്ലാവർക്കും അവരവരുടെ അഭിരുചികൾ ഉണ്ടാകും. നിങ്ങൾ അഭിരുചിയിൽ വിശ്വസിച്ച് അതിനായി പ്രവർത്തിക്കണം. അങ്ങനെ ചെയ്‌താൽ ഭാഗ്യം നിങ്ങളെ തേടി വരും. ഭാഗ്യം എപ്പോഴും കഠിനപ്രയത്‌നത്തെയാണ് പിന്താങ്ങുന്നത്. ചിലർക്ക് അത് നേരത്തെയും മറ്റ് ചിലർക്ക് വൈകിയും വരും. പക്ഷേ നിങ്ങൾ ക്ഷമയുള്ളവരായിരിക്കണം. ഒരിക്കലും വിട്ടുകളയരുത്. നിങ്ങൾ ചെയ്യുന്നതിൽ വിശ്വാസമുണ്ടായിരിക്കുക എന്നതിലാണ് പ്രാധാന്യം. ജയവും പരാജവും ഉണ്ടാകാം. വിജയമുണ്ടാകുമ്പോൾ തല ഉയർത്തി അഹങ്കരിക്കരുത്, തോൽവിയുണ്ടാകുമ്പോൾ തല താഴ്‌ത്തി നിരുത്സാഹപ്പെടരുത് എന്നത് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച നടനാണ് ധനുഷ്.
തീരെ മെല്ലിഞ്ഞ, ആകാരഭംഗിയില്ലാത്ത, ഒരു നായകന് വേണ്ട യാതൊരു ഗുണഗണങ്ങളും ഇല്ലാതെ സോഡാകുപ്പിയും വെച്ച് നായികയ്‌ക്ക് പിന്നാലെ നടക്കുന്ന നടൻ... കൂടിപ്പോയാൽ രണ്ടോ മൂന്നോ ചിത്രങ്ങൾ. സൂര്യയും വിജയ്‌യും അജിത്തും തുടങ്ങിയ യുവതാരങ്ങൾ അരങ്ങുവാഴുന്ന തമിഴകത്ത് എങ്ങനെയാണ് ധനുഷ് എന്ന നടന് പിടിച്ച് നിൽക്കാനാവുക എന്നതാണ് അദ്ദേഹം സിനിമയിലെത്തിയ സമയത്ത് എല്ലാവരും ചോദിച്ച ചോദ്യം. തുള്ളുവതോ ഇളമൈ, യാരടി നീ മോഹിനി, പൊള്ളാതവൻ തുടങ്ങിയ ചിത്രങ്ങൾ കണ്ട് മിക്കവരും ഈ നടന് അധികം വളരാനാവില്ലെന്ന് വിശ്വസിച്ചിരുന്നു.

ഇന്ന് ധനുഷ് പാൻ ഇന്ത്യൻ താരമായി വളർന്നിരിക്കുന്നു. റൊമാൻസും മാസും റിയലിസ്റ്റിക്കുമായി ഏത് വേഷവും കൈപ്പിടിയിലൊതുക്കാൻ ധനുഷ് എന്ന 39 വയസുകാരന് സാധിക്കും. കോളജ് പയ്യനായും കാമുകനായും റൗഡിയായും തേരാ പാരാ നടക്കുന്ന ചെറുപ്പക്കാരനായും ജോലിക്കാരനായും ദരിദ്രനായും സമ്പന്നനായും കർഷകനായും അച്ഛനായും കൊച്ചച്ഛനായും മുത്തശ്ശനായുമൊക്കെ ഏത് റേഞ്ചിലുള്ള കഥാപാത്രങ്ങളും ധനുഷിന് ഇണങ്ങും. മന്മദരാസ എന്ന ഹിറ്റ് ഗാനത്തിലെ ചുവടുകളിലൂടെയായിരിക്കും പ്രേക്ഷകർ ആദ്യം അയാളെ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെ നിറയെ തമിഴ് സിനിമകളിൽ താരം സാന്നിധ്യമറിയിച്ചു. എന്നാൽ തമിഴിലെ മുൻനിരതാരമായി ധനുഷിനെ അംഗീകരിക്കാൻ കുറച്ചുനാൾ കൂടി കാലത്തിന് കാത്തിരിക്കേണ്ടിവന്നു. നായികയ്‌ക്ക് പിറകെ നടക്കുന്ന നായകൻ... പ്രണയ ചിത്രമെന്ന് മാത്രം കരുതിയ പ്രേക്ഷകൻറെ ധാരണയെ തിരുത്തി 2011ൽ ഇറങ്ങിയ ആടുകളം ചരിത്രമെഴുതുകയായിരുന്നു. ആടുകളത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ധനുഷ് സലീം കുമാറുമായി പങ്കിട്ടു.

തൊട്ടടുത്ത വർഷം ത്രീ എന്ന ചിത്രം കൂടി വന്നതോടെ ധനുഷ് എന്ന പേരും ദേശീയതലത്തിൽ വളർന്നുതുടങ്ങി. ചിത്രത്തിലെ വൈ ദിസ് കൊലവെറി എന്ന ഗാനവും അതിന് പിന്നിലെ ശബ്‌ദവും ഇന്ത്യ മുഴുവൻ അലയടിച്ചു. പിന്നീട് രാഞ്ജനാ, ഷമിതാഭ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ. നടനായും നിർമാതാവായും പാട്ടുകാരനായും ഗാനരചയിതാവുമായെല്ലാം സിനിമയുടെ പല മേഖലകളിലേക്ക് ധനുഷ് വ്യാപിച്ചു. ഹൃദയസ്‌പർശിയായ കാക്ക മുട്ടൈ ചിത്രത്തിലൂടെയും നിയമപാലകരുടെ ഇരുളറഞ്ഞ ക്രൂരതകൾ തുറന്നുകാണിച്ച വിസാരണയിലൂടെയും നിർമാണത്തിലും ദേശീയ പുരസ്‌കാരങ്ങൾ. വർഷങ്ങൾ വളരുമ്പോൾ വേലയില്ലാ പട്ടതാരി, അനേകൻ, തങ്കമകൻ, മാരി എന്നീ ചിത്രങ്ങളെ തിയേറ്ററുകളും ആഘോഷമാക്കി. വേലയില്ലാ പട്ടതാരി, മാരി എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗമിറങ്ങി. വെട്രിമാരൻറെ വടച്ചെന്നൈ അസുരൻ എന്നിവയിലൂടെ പ്രേക്ഷകനെ ഞെട്ടിച്ച പ്രകടനം. അറുപതിലധികം ചിത്രങ്ങളുമായി രണ്ട് ദശകങ്ങളോട് അടുക്കുകയാണ് നടൻറെ സിനിമാജീവിതം. സിനിമ ഇഷ്‌ടപ്പെടുന്നവനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മോഹിപ്പിക്കാനും ഒരുപാട് കഥാപാത്രങ്ങളുമായി ലോകസിനിമയിൽ ധനുഷ് ഒരു നിർണായകസാന്നിധ്യമാകും.

താരം അടുത്തിടെയാണ് വിവാഹമോചനം പ്രഖ്യാപിച്ചത്. ഐശ്വര്യ രജനികാന്തിനൊപ്പമുള്ള പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും പരസ്പര സമ്മതപ്രകാരം അവസാനിപ്പിച്ചത്. തെന്നിന്ത്യയിലെ താരജോഡികൾ എന്തിനാണ് പിരിഞ്ഞത് എന്നത് വ്യക്തമല്ല. വിവാഹമോചനം പ്രഖ്യാപിച്ച് ഒരു മാസത്തോട് അടുക്കുമ്പോൾ ധനുഷ് പങ്കുവെച്ച പുതിയ ചിത്രമാണ് ചർച്ചയാകുന്നത്. മകൻ യാത്രക്കൊപ്പമുള്ള ചിത്രമാണ് ധനുഷ് പങ്കുവെച്ചത്. ഊട്ടിയിൽ നാൻ വരുവേൻ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിൽ പകർത്തിയ ചിത്രമാണിത്. മകന്റെ തലമുടി നേരെ വെക്കാൻ ശ്രമിക്കുന്ന ധനുഷാണ് ചിത്രത്തിലുള്ളത്. ധനുഷിനെ പകർത്തിവെച്ചപോലെയാണ് യാത്ര ഇരിക്കുന്നതെന്നും അച്ഛനേയും മകനേയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നുമാണ് ഫോട്ടോയ്ക്ക് താരത്തിന്റെ ആരാധകർ കമന്റ് ചെയ്തത്. ലിംഗ എന്നൊരു മകൻ കൂടി ധനുഷിനുണ്ട്.


Click it and Unblock the Notifications