അജിത്ത് അവസാനനിമിഷം പിന്മാറിയത് സൂര്യയ്ക്ക് ഗുണമായി! അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞ് താരം
നടിപ്പിന് നായകനായാണ് സൂര്യയെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യടിയുമായി ആരാധകരും എത്തിയിരുന്നു. താരപരിവേഷമില്ലാതെയാണ് അദ്ദേഹം ജീവിക്കുന്നത്. ലക്ഷ്മി എന്നായിരുന്നു താരം വീടിന് പേരിട്ടത്. ഏറെ പ്രിയപ്പെട്ട അമ്മയുടെ പേര് തന്നെ വീടിനും നല്‍കുകയായിരുന്നു അദ്ദേഹം. സിനിമാജീവിതത്തിനെക്കുറിച്ചും കരിയറിലെ തന്നെ വഴിത്തിരിവായി മാറിയ സിനിമകളെക്കുറിച്ചുമെല്ലാം താരം സംസാരിച്ചിരുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അഭിനേതാവാകണം എന്നാഗ്രഹിച്ച് സിനിമയിലേക്ക് എത്തിയതല്ല താനെന്ന് സൂര്യ പറയുന്നു. ജീവിതം സിനിമയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ ഡാന്‍സ് രംഗത്ത് ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആത്മവിശ്വാസമില്ലാതെയായിരുന്നു അന്ന് ചുവടുവെക്കാറുള്ളത്. അത് പോലെ തന്നെയായിരുന്നു പ്രണയരംഗങ്ങളുടെ കാര്യവും. ഇന്നിപ്പോള്‍ നൃത്തത്തിനും പ്രണയരംഗത്തിനുമാണ് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്.അച്ഛൻ അഭിനയിക്കാൻ പോകുന്നത് മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാതെ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കണ്ടിരുന്നില്ല. ഒരു ഷൂട്ടിംഗ് സെറ്റിൽ പോലും പോയിട്ടില്ല.
അങ്ങനെ ഇൻഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാതെയാണ് വളർന്നത്. അതുകൊണ്ട് ഏതൊരു സാധാരണക്കാരനെയും പോലെയായിരുന്നു എന്റെയും സിനിമാ അനുഭവങ്ങൾ. ഞങ്ങളെ സാധാരണ മനുഷ്യരായി വളർത്താനായിരുന്നു അച്ഛന്റെ താത്പര്യം. മറ്റുള്ളവരോട് സംസാരിക്കാൻ ആത്മവിശ്വാസമില്ലാത്ത തീർത്തും അന്തർമുഖനായ കുട്ടിയായിരുന്നു ഞാൻ. പഠിക്കാനും മിടുക്കനായിരുന്നില്ലെന്നും സൂര്യ പറയുന്നു.

Recommended Video
ഡിഗ്രി കഴിഞ്ഞ് കുറച്ചുകാലം ഒരു ഗാർമന്റ് ഫാക്ടറിയിൽ ജോലി ചെയ്തു. ആ സമയത്ത് വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. ഒരിക്കലും പ്രൊഡ്യൂസർമാരിൽ നിന്ന് കണക്കുപറഞ്ഞ് പണം വാങ്ങുന്ന ആളായിരുന്നില്ല അച്ഛൻ. സമ്പാദിക്കുന്നതിനെക്കാളേറെ മറ്റുള്ളവരെ സഹായിക്കാനായിരുന്നു താത്പര്യം. എനിക്കാണെങ്കിൽ അന്ന് സ്വന്തമായി ബിസിനസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള പണം അച്ഛനോട് ചോദിക്കാനും വയ്യാത്ത അവസ്ഥയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്.
ആ സമയത്താണ് അച്ഛൻ സിംഗപ്പൂരിലേക്ക് പോയത്. തിരിച്ചു വന്നപ്പോൾ സംവിധായകൻ വസന്തും ഒപ്പമുണ്ടായിരുന്നു. എയർപോർട്ടിൽ അച്ഛനെ വിളിക്കാൻ ചെന്ന എന്നെ വസന്ത് കാണുന്നത് അങ്ങനെയാണ്. അടുത്ത സിനിമയിൽ അഭിനയിക്കാമോയെന്ന് അദ്ദേഹം ചോദിച്ചു. അത് വിജയ് യും അജിത്തും അഭിനയിക്കേണ്ട സിനിമയായിരുന്നു. അജിത്ത് അവസാന നിമിഷം പിന്മാറിയതിനാലാണ് എന്നെ വിളിക്കുന്നത്. വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ വസന്ത് പറഞ്ഞതു തന്നെയായിരുന്നു മനസിൽ.
അഭിനയിക്കാനായി അവസരം കിട്ടിയതിനെക്കുറിച്ച് കൂട്ടുകാരോടൊക്കെ പറഞ്ഞു. പക്ഷേ, അവർക്ക് ചിരിയായിരുന്നു. അപ്പോൾ എനിക്ക് വാശിയായി. എന്നെത്തന്നെ ചലഞ്ച് ചെയ്യണമെന്നൊരാഗ്രഹം. എന്റെ കുറവുകളെ മറികടക്കാനുള്ള ഒരവസരമാണിതെന്ന് ഉള്ളിലാരോ പറഞ്ഞു. വീട്ടിലും എന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട സമയമെത്തിയിരുന്നു. അങ്ങനെ വസന്തിന്റെ നേർക്കുനേർ ആദ്യ സിനിമയായി. മണിരത്നമായിരുന്നു പ്രൊഡ്യൂസർ. അഭിനയ സാദ്ധ്യതയുള്ള ഒരു റോൾ കിട്ടാൻ ഏഴു വർഷത്തോളമെടുത്തു . ബാല സംവിധാനം ചെയ്ത നന്ദയാണ് ആദ്യം അഭിനന്ദനം നേടിത്തന്നത്. പിന്നെ കാക്ക കാക്ക വരെ കാത്തിരുന്നുവെന്നും സൂര്യ പറയുന്നു.


Click it and Unblock the Notifications











