'എന്റെ ആക്ടിങ് ക്ലാസൊന്നും അവന് പിടിക്കില്ല, പഠിപ്പിക്കേണ്ട സ്വയം ചെയ്യാമെന്ന് പറയും'; മകനെ കുറിച്ച് വിക്രം!
തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ വിക്രം നിരവധി കച്ചവട സിനിമകളുടേയും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടേയും ഭാഗമായി തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി വേഷങ്ങൾ അഭിനയമികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിയാൻ വിക്രം എന്ന പേരിൽ അറിയപ്പെടുന്ന താരം നിരവധി ഫിലിംഫെയർ അവാർഡുകളും മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. അമ്പത്തിയഞ്ച് പിന്നിട്ട താരം അന്നും ഇന്നും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ്. വിക്രത്തിന്റെ സിനിമകൾ വലിയ രീതിയിൽ മലയാളത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
താരത്തിന് മാതാപിതാക്കൾ നൽകിയ പേര് കെന്നഡി ജോൺ വിക്ടർ എന്നായിരുന്നു. കെന്നി എന്നായിരുന്നു വിളിപ്പേര്. എന്നാൽ അച്ഛന്റെ പേരിൽ നിന്ന് വിഐയും കെന്നഡി എന്ന പേരിൽ നിന്ന് കെയും അമ്മയുടെ പേരിൽ നിന്ന് ആറുംഎയും ജന്മരാശി ചിഹ്നമായ ഏരീസിനെ ചിപ്പിക്കുന്ന ആർഎഎമ്മും ചേർത്താണ് വിക്രം എന്ന സ്‌ക്രീൻ നെയിം സ്വീകരിച്ചത്. മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ വിക്രം അഭിനയിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു ചിത്രത്തിനായി താടി വളർത്തിയിരുന്ന വിക്രത്തിന് ക്ലീൻ ഷെയ്‌വ് ചെയ്ത് അഭിനയിക്കേണ്ട ചിത്രമായിരുന്നതിനാൽ ബോംബെയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. പിന്നീട് മണിരത്നം രണ്ട് ഭാഷകളിലായി ചിത്രീകരിച്ച രാവണൻ എന്ന ചിത്രത്തിൽ നായകൻ വിക്രമായിരുന്നു.

മലയാളിയായ ശൈലജയാണ് വിക്രമിന്റെ ഭാര്യ. 1980ൽ കാലൊടിഞ്ഞതിനെ തുടർന്ന് വിക്രം വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ക്രിസ്തീയ ആചാര പ്രകാരം പള്ളിയിൽവെച്ചും വിവാഹച്ചടങ്ങ് നടന്നിരുന്നു. നായകവേഷങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ വിക്രം സഹതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നണി ഗായകനായും പ്രവർത്തിച്ചിട്ടുള്ള വിക്രം നിരവധി നടന്മാർക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ശങ്കറിന്റെ കാതലൻ എന്ന ചിത്രത്തിന് വേണ്ടി പ്രഭുദേവയ്‌ക്കും കുരുതിപ്പുനൽ എന്ന ചിത്രത്തിൽ കമലഹാസനും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ അബ്ബാസിനും ശബ്ദം നൽകിയത് വിക്രമാണ്.

മണിരത്നം സംവിധാനം ചെയ്ത രാവണൻ ജർമൻ ഭാഷയിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമയാണ്. വിക്രത്തിന്റെ അച്ഛൻ വിനോദ് രാജും നടനായിരുന്നു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമി, തെലുഗു നടൻ വെങ്കടേഷ്, ധരണി എന്നീ നടന്മാരെപ്പോലെ തന്നെ ലൊയോള കോളേജിൽ നിന്നാണ് വിക്രം ഇംഗ്ലീഷിൽ ബിരുദം നേടിയത്. ഏഴ വർഷക്കാലത്തിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് വിക്രം തമിഴ് സിനിമാ രംഗത്ത് അംഗീകരിക്കപ്പെടുന്ന നടനായി മാറിയത്. മോഡൽ എന്ന നിലയിൽ പ്രശസ്തി കൈവരിച്ചിരുന്നെങ്കിലും സിനിമയുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ വിക്രത്തിന്റെ അറുപതാം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. മഹാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മകൻ ധ്രുവ്വിനൊപ്പമാണ് വിക്രം അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് വിക്രമും ധ്രുവും. ഫെബ്രുവരി 10ന് പ്രൈം വീഡിയോയിൽ മഹാൻ പ്രീമിയർ ചെയ്യും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്തത്. ലളിത് കുമാർ നിർമ്മിച്ച ഈ ആക്ഷൻ-പാക്ക് ഡ്രാമയിൽ വിക്രം ടൈറ്റിൽ റോളിലാണ് അഭിനയിക്കുന്നത്. വിക്രത്തിന് പുറമെ ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രൻ തുടങ്ങിയ വമ്പൻ താരനിരയും മഹാനിൽ അണിനിരക്കുന്നുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ മഹാൻ എന്ന പേരിലും കന്നഡയിൽ മഹാപുരുഷ എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്നത്. സാധാരണക്കാരനായ ഒരു വ്യക്തിയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിതത്തിലേക്കാണ് വേഗമേറിയ ട്രെയിലർ നയിക്കുന്നത്. ഒരു ദിവസം അയാൾ തന്റെ കുടുംബത്തെ വിട്ട് നേരായതും തത്വാധിഷ്ഠിതവുമായ ജീവിതത്തിൽ നിന്ന് പുറത്തുകടക്കുന്നു.

തന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനായി അയാൾ അവരെ കൂടാതെ നീങ്ങുന്നു. എന്നാൽ വിജയത്തിന്റെ കൊടുമുടിയിൽ എത്തുമ്പോഴും തന്റെ മകന്റെ അസാന്നിധ്യം അയാൾക്ക് താങ്ങാനാകാതെ വരികയും അവനെ തന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അയാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നു. ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുള്ള ഒരു ആക്ഷൻ പാക്ക് ആഖ്യാനമാണ് മഹാൻ എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകർ പറയുന്നത്. സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാൻ സിനിമാ അനുഭവങ്ങളും മകനൊപ്പമുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ വിക്രം. 'ധ്രുവിനൊപ്പമുള്ള ആദ്യ സിനിമയായിരുന്നു. അതിനാൽ തന്നെ അവൻ നന്നായി വരണം എന്ന ആഗ്രഹത്തിൽ അവൻ ചെയ്യുമ്പോൾ എന്തെങ്കിലും ഒക്കെ പറഞ്ഞ് കൊടുക്കണം എന്നൊക്കെ കരുതിയാണ് പോയത്. അവിടെയെത്തി അവന് ഞാൻ എന്തെങ്കിലും പറഞ്ഞ് കൊടുക്കുമ്പോഴെ അവൻ പറയും അപ്പാ... എനിക്ക് എങ്ങനെ ചെയ്യണമെന്ന് അറിയാമെന്ന്. ആദിത്യ വർമ ഷൂട്ട് നടക്കുമ്പോൾ ഞാൻ പറഞ്ഞ് കൊടുക്കുമ്പോൾ കേൾക്കുമായിരുന്നു ധ്രുവ്. അവന് എന്തെങ്കിലും നിർദേശങ്ങളൊക്കെ പറഞ്ഞ് കൊടുക്കണമെന്ന് കരുതി ചെന്നാലും അവൻ അവന്റെ രീതിക്കാനുസരിച്ചാണ് ചെയ്യുന്നത്.'
Recommended Video

'അഭിനയത്തിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് ധ്രുവ് അഭിനയിക്കുന്നത്. നമ്മൾ ചെയ്യുന്ന രീതിയിലല്ല ഇപ്പോഴുള്ള കുട്ടികൾ ചെയ്യുന്നത്. അത് കാണാൻ തന്നെ രസമാണ്. ഞാൻ ചിലതൊക്കെ അതേ രീതി പിന്തുടർന്ന് ചെയ്യാൻ ശ്രമിക്കാറുണ്ട്. പിന്നെ ആദ്യത്തെ സിനിമയിൽ ഞാൻ അവനെ കൈ പിടിച്ച് നടത്തി. ഇനിയിപ്പോൾ അവൻ ഒറ്റക്ക് ചെയ്ത് കഴിവ് തെളിയിക്കട്ടെ. ഇപ്പോൾ അവനോട് സംസാരിക്കുമ്പോൾ പോലും നമ്മൾ രണ്ട് വട്ടം ആലോചിക്കണം. അത് മോളോടായാലും അങ്ങനെ തന്നെയാണ്. കാരണം ജനറേഷൻ ഗ്യാപ്പ് എന്ന സംഭവം വന്നിട്ടുണ്ട്. കാർത്തിക്ക് വന്ന് കഥ പറഞ്ഞ് കേട്ടപ്പോൾ തന്നെ ത്രില്ലിങ്ങായിരുന്നു. അച്ഛന്റേയും മകന്റേയും കഥാപാത്രങ്ങൾ ഒരുപോലെ മനോഹരമാക്കി ഒരേ പ്രാധാന്യത്തോടെ ചെയ്യണമെന്ന നിർബന്ധത്തോടെയാണ് സിനിമ ചെയ്തതെന്ന് കാർത്തിക്ക് കഥ പറയാൻ വന്നപ്പോൾ പറഞ്ഞിരുന്നു. അത് കാർത്തിക്കിന്റെ സ്ക്രിപ്റ്റിൽ വ്യക്തവുമാണ്.' വിക്രം പറുന്നു.


Click it and Unblock the Notifications