വീട്ടിൽ എത്തുമ്പോൾ കയ്യിൽ ഒരു പൈസ പോലും അവശേഷിക്കരുത്, എനിക്കൊപ്പം വരാൻ സുഹൃത്തുക്കൾക്ക് ഭയം; വിശാൽ
കുറച്ച് മാസങ്ങൾക്ക് മുമ്പ് തെന്നിന്ത്യൻ സിനിമപ്രേമികൾ വളരെ ആശങ്കയോടെ കണ്ട ഒരു വീഡിയോ ഉണ്ടായിരുന്നു. മധഗദരാജ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിൽ വിറയ്ക്കുന്ന കൈകളും അവശത നിറഞ്ഞ ശരീരവുമായി എത്തിയ നടൻ വിശാലിന്റെ വീഡിയോയായിരുന്നു അത്. അന്ന് നടന്റെ വീഡിയോ കണ്ട് താരത്തിന്റെ എന്തോ മാറാരോഗം പിടിപ്പെട്ടുവെന്ന് വരെ ആളുകൾ തെറ്റിദ്ധരിച്ചിരുന്നു. മാത്രമല്ല അമിത മദ്യപാനം മൂലം വിശാലിന്റെ ആരോഗ്യം ക്ഷയിച്ചു എന്ന തരത്തിലാണ് പല റിപ്പോർട്ടുകളും പ്രചരിച്ചത്.
പിന്നീട് വിശാലുമായി ബന്ധപ്പവർ തന്നെ പ്രതികരിച്ച് എത്തിയിരുന്നു. മാരകമായ അസുഖങ്ങളൊന്നും നടനില്ലെന്നും വൈറൽ പനി മാത്രമായിരുന്നുവെന്നുമാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ വിശാൽ തന്നെ താനുമായി ബന്ധപ്പെട്ട എല്ലാ ഗോസിപ്പുകൾക്കും മറുപടി നൽകിയിരിക്കുകയാണ് ഗലാട്ട തമിഴിന് നൽകിയ പുതിയ അഭിമുഖത്തിൽ.

വിറയ്ക്കുന്ന കൈകളുമായി താൻ നിൽക്കുന്ന വീഡിയോ വൈറലായശേഷമാണ് തന്നെ എത്രത്തോളം ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് മനസിലായതെന്ന് നടൻ പറയുന്നു. ഞാൻ ഇപ്പോൾ ആരോഗ്യവാനാണ്. ഒരു ദിവസം മാത്രം നീണ്ടുനിന്ന വൈറൽ ഫീവറായിരുന്നു. അത് വളരെ വൈറലായി. എനിക്ക് പനി വന്ന ആ വീഡിയോ ലോകത്തെല്ലായിടത്തും എത്തി. കാനഡ വരെ പോയി. പക്ഷെ ആ വീഡിയോ അങ്ങനെ വൈറലായതിൽ എനിക്ക് എല്ലാവരോടും നന്ദിയുണ്ട്.
ഞാൻ അനുഗ്രഹീതനാണെന്ന് എനിക്ക് മനസിലായി. കാരണം എത്ര പേർ എന്നെ സ്നേഹിക്കുന്നുണ്ട്, ആരൊക്കെ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്, ആരൊക്കെ എന്നെ ഓർത്ത് കരയുന്നു, ആരൊക്കെ എന്നെ കുറിച്ച് ആകുലപ്പെടുന്നുവെന്നതെല്ലാം ആ നാല് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ എനിക്ക് കാണിച്ച് തന്നു. എന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ടോയെന്ന് ഞാൻ സ്വയം അന്വേഷിച്ചിറങ്ങി കണ്ട് പിടിക്കാൻ ശ്രമിച്ചാൽ നൂറ് വർഷം എടുക്കും മനസിലാക്കാൻ.
എനിക്ക് അസുഖം വന്നപ്പോൾ എന്റെ ശത്രുക്കൾ പോലും അവരുടെ ആശങ്ക കാണിച്ചു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ചടങ്ങാണ് അവിടെ നടന്നത്. ആ ഫങ്ഷനിൽ പങ്കെടുക്കാൻ പോകരുതെന്നാണ് ഡോക്ടർ ആവർത്തിച്ച് പറഞ്ഞത്. 103 ആയിരുന്നു അന്ന് എന്റെ പനി. വിറയലും ഉണ്ടായിരുന്നു. പക്ഷെ ആ ഇവന്റ് മിസ് ചെയ്യാൻ എനിക്ക് തോന്നിയില്ല. കാരണം സുന്ദർ സാറായിരുന്നു എന്റെ മനസ് മുഴുവൻ. ഒരു മണിക്കൂറത്തെ കാര്യമല്ലേയുള്ളുവെന്ന് കരുതി.
ഹാളിൽ എസിയുണ്ടാകുമെന്നും തണുപ്പ് അടിക്കുമ്പോൾ വിറയൽ വരുമെന്നും എല്ലാവരും പറഞ്ഞു. അതൊന്നും വകവെയ്ക്കാതെയാണ് ഞാൻ അന്ന് വന്നത്. മൈക്ക് പിടിച്ചപ്പോൾ എന്റെ കൈ വിറച്ചതാണ് ഏറ്റവും കൂടുതൽ വൈറലായത്. ഇനി എല്ലാ ഇന്റർവ്യു തുടങ്ങുമ്പോഴും വിറയലുള്ള കൈകളോടെയാകും ഞാൻ സംസാരിച്ച് തുടങ്ങുകയെന്നും വിശാൽ പറയുന്നു. തന്റെ രോഗാവസ്ഥയെ കുറിച്ച് വന്ന വ്യാജ വാർത്തകളോടും വിശാൽ പ്രതികരിച്ചു. ചില യുട്യൂബേഴ്സും ആളുകളും അവർ ഡോക്ടേഴ്സാണോ അതോ കമ്പോണ്ടർമാരാണോയെന്ന് അറിയില്ല. പക്ഷെ ഞാൻ മൂന്ന് മാസത്തേക്ക് എഴുന്നേൽക്കില്ല, ആറ് മാസത്തേക്ക് എഴുന്നേൽക്കില്ല.
വിശാലിന് ഈ പ്രശ്നമാണ്, ആ പ്രശ്നമാണ്, സിക്സ് പാക്ക് വെച്ചതിലെ പ്രശ്നമാണ് എന്നിങ്ങനെ പല വിധ കഥകൾ ഉണ്ടാക്കി പറയുന്നത് കേട്ടു. എന്തായലും അതെല്ലാം സൂപ്പറായിരുന്നു. ആ വൈറൽ ഇവന്റ് കഴിഞ്ഞ് അഞ്ചാമത്തെ ദിവസം ഞാൻ ആരോഗ്യവാനായി പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും ആശ്ചര്യത്തോടെയാണ് നോക്കിയത്. പിന്നീട് ഞാൻ വിജയ് ആന്റണിയുടെ കോൺസേർട്ടിൽ പെർഫോം ചെയ്തപ്പോഴും ഇതേ ആശ്ചര്യം എല്ലാവരുടേയും മുഖത്തുണ്ടായിരുന്നു. എന്റെ അവസ്ഥയെ കുറിച്ച് കഥകൾ പ്രചരിച്ചാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
എല്ലാവരോടും നേരിട്ട് പോയി സംസാരിച്ച് വൈറൽ പനിയായിരുന്നുവെന്ന് വിശ്വസിപ്പിക്കാനോ ഡോക്ടർ സർട്ടിഫിക്കറ്റ് കാണിക്കാനോ കഴിയില്ലല്ലോ. ചില ഡോക്ടർ എന്റെ കണ്ടീഷനെ കുറിച്ച് വിവരിച്ച് നൽകിയ അഭിമുഖവും ഞാൻ കണ്ടിരുന്നു. എന്റെ നെർവിന് എന്തോ പ്രശ്നമുണ്ടെന്നാണ് ഒരാൾ പറഞ്ഞത്. മറ്റൊരു ഡോക്ടർ എനിക്ക് ആറ് മാസത്തേക്ക് ഷൂട്ടിങ്ങിന് പോകാൻ പറ്റില്ലെന്നാണ് പറഞ്ഞത്. അവരൊക്കെ ഡോക്ടർമാരാണോ അതോ കംബോണ്ടർമാരാണോയെന്ന് കൃത്യമായി അറിയില്ല. അതൊക്കെ കണ്ടിരിക്കാൻ രസമുണ്ടായിരുന്നുവെന്നും നടൻ പറയുന്നു. കയ്യിൽ പണമുണ്ടെങ്കിൽ മറ്റുള്ളവരെ മുഖം നോക്കാതെ സഹായിക്കുന്നയാളാണ് താനെന്നും നടൻ പറയുന്നു.

എന്റെ കയ്യിൽ കാശുണ്ടെങ്കിൽ വീട് എത്തും മുമ്പ് അതെല്ലാം തീരണം. ഒരു പൈസ പോലും എന്റെ കയ്യിലുണ്ടാകരുതെന്ന നിർബന്ധം എനിക്കുണ്ട്. ഒരു ദിവസം ഞാൻ ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങും വഴി ഒരു അമ്മ ഒരു പള്ളിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു. കർത്താവിനോട് പ്രാർത്ഥിക്കുകയാണ്. അത് കണ്ട് ഞാൻ വണ്ടി നിർത്തി. ആ അമ്മയെ എന്റെ അടുത്തേക്ക് വിളിച്ചു. ഞാൻ ആരാണെന്ന് അമ്മയ്ക്ക് മനസിലായില്ല.
എന്താണ് പ്രാർത്ഥിക്കുന്നതെന്ന് ചോദിച്ചപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ മകളുടെ കല്യാണമാണെന്നും എന്നാൽ വരന്റെ വീട്ടുകാർ ചോദിച്ച സ്വർണ്ണം ഇതുവരേയും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. എന്റെ സുഹൃത്തുക്കൾക്ക് എന്നെ ഭയമാണ്. കാരണം ഇങ്ങനെ ആരെങ്കിലും സഹായം ചോദിച്ചാൽ അവരുടെ എല്ലാം കയ്യിൽ നിന്നും കൂടി വാങ്ങിയാണ് ഞാൻ കൊടുക്കുക. അന്ന് ആ അമ്മയ്ക്ക് മുപ്പതിനായിരം രൂപയോളം ഞാൻ കൊടുത്തു. എന്റെ മുഖം അമ്മ തിരിച്ച് തുടങ്ങിയെന്ന് മനസിലായപ്പോഴേക്കും ഞാൻ അവിടെ നിന്ന് പോയി. അതുപോലെ തന്നെയാണ് അന്ന് ബീച്ചിൽ ഉറങ്ങുന്നവരേയും സഹായിച്ചത്.
പലവിധ പ്രശ്നങ്ങൾ അലട്ടുന്നവരാണ് ബീച്ചിലൊക്കെ വന്ന് കിടക്കുക. അവരെ എന്നാൽ കഴിയും വിധം സഹായിക്കും അത്ര മാത്രം. ഇതൊക്കെ കൊണ്ടാണ് എനിക്കൊപ്പം യാത്ര ചെയ്യാൻ കൂട്ടുകാർ ഭയക്കുന്നത്. നമുക്ക് ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് എന്തെങ്കിലും തരത്തിൽ ഒരു സന്തോഷം നൽകിയാൽ അതിൽ നിന്നും കിട്ടുന്ന സംതൃപ്തിക്ക് ഒരു സുഖമുണ്ട്. പലരുടേയും കഥകൾ അടുത്തിരുന്ന് ഞാൻ ചോദിച്ച് അറിഞ്ഞിട്ടുണ്ട്. ബന്ധുക്കളെ സഹായിക്കുന്നതൊക്കെ മറ്റൊരു രീതിയാണ്. എന്ന് മുതലാണ് എനിക്ക് ശീലം തുടങ്ങിയതെന്ന് അറിയില്ല.
സിനിമയിലൂടെ ഞാൻ സമ്പദിക്കുന്നതിന്റെ ഒരു ശതമാനം സമൂഹത്തിന് തിരികെ പോയി ചേരണമെന്നത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. നെഗറ്റിവിറ്റിയെ കുറിച്ച് ആകുലപെടേണ്ട കാര്യമില്ല. കാരണം നെഗറ്റിവിറ്റി വന്നാൽ നിങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മനസിലാകുമെന്നും നടൻ പറഞ്ഞു. നായികമാരുമായി ചേർത്ത് വെച്ച് വന്ന ഗോസിപ്പുകളോടും നടൻ പ്രതികരിച്ചു. നടി അഭിനയയുമായി വിശാൽ പ്രണയത്തിലാണെന്ന തരത്തിൽ ഒരിടയ്ക്ക് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
നടിമാരുമായി ചേർത്ത് വെച്ച് വരുന്ന ഗോസിപ്പുകൾ താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. വരലക്ഷ്മിയും അഭിനയയുമെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. ഗോസിപ്പ് വെറും ഗോസിപ്പും സത്യം സത്യവുമാണെന്നുമാണ് നടൻ പറഞ്ഞത്. ഒരിക്കൽ നടന്റെ വിവാഹനിശ്ചയം വരെ നടന്നിരുന്നു. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു എൻഗേജ്മെന്റ് നടന്നത്. എന്നാൽ വിവാഹം നടക്കും മുമ്പ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞു. നാൽപ്പത്തിയേഴുകാരനായ വിശാലിന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമ തുപ്പറിവാളൻ 2വാണ്.


Click it and Unblock the Notifications











