'പെട്ടെന്ന് ആ കൈ എന്റെ ടീ ഷർട്ടിന് ഉള്ളിലേക്ക് കയറി, അതിനുശേഷം ബസിൽ യാത്ര ചെയ്യുന്നത് നിർത്തി'; ആൻഡ്രിയ ജെറമിയ
മറുനാട്ടില്‍ നിന്ന് വന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് ആന്‍ഡ്രിയ ജെറമിയ. തന്‍റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഭിനേത്രി, പിന്നണി ഗായിക തുടങ്ങി ഒട്ടേറെ മേഖകളിൽ കഴിവ് തെളിയിച്ച നടിമാരിലാരാൾ കൂടിയാണ് ആൻഡ്രിയ ജെറമിയ.
മലയാളം, തമിഴ് സിനിമകളിൽ ഇതിനോടകം തന്റേതായ ഇടം കണ്ടെത്താനും ആൻഡ്രിയയ്ക്കായി. തമിഴ് ചിത്രമായ പച്ചൈക്കിളി മുത്തുചാരം എന്ന ചിത്രത്തിലൂടെ 2007ൽ ആയിരുന്നു താരം അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്.
ഫഹദിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും ആൻഡ്രിയ പിന്നീട് അരങ്ങേറ്റം കുറിച്ചു. ശേഷം ലോഹം, ലണ്ടൻ ബ്രിഡ്ജ് തുടങ്ങി മലയാള ചിത്രങ്ങളുടെയും ഭാഗമായി താരം. അന്നയും റസൂലും, വിശ്വരൂപം, വട ചെന്നൈ, തടക്ക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും ആൻഡ്രിയ നായികയായി. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി പാട്ടുകളും ആൻഡ്രിയ പാടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തമിഴ് സിനിമയിലെ ഏറ്റവും ബോൾഡായ നായികമാരിൽ ഒരാളാണ് ആൻഡ്രിയ എന്നാണ് ആരാധകർ പൊതുവെ പറയാറുള്ളത്. ഏറ്റവും അവസാനം റിലീസ് ചെയ്ത ആൻഡ്രിയ ചിത്രം അനൽ മേലെ പനിതുള്ളിയാണ്.
മുപ്പത്തിയേഴുകാരിയായ ആൻഡ്രിയ അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് ബസിൽ യാത്ര ചെയ്യുന്നതിനോട് താൽപര്യം പ്രകടിപ്പിക്കാത്തതെന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് 11 വയസ് മാത്രം പ്രായമുള്ളപ്പോൾ നേരിട്ട ശാരീരിക പീഡനമാണ് കാരണമെന്നാണ് താരം വെളിപ്പെടുത്തിയത്.
'ഇതുവരെ രണ്ട് തവണ മാത്രമാണ് ഞാൻ ബസിൽ യാത്ര ചെയ്തിട്ടുള്ളത്. കുട്ടിക്കാലത്ത് ഒരിക്കൽ ഞങ്ങൾ നാഗപട്ടണത്തെ വേളാങ്കണ്ണിയിൽ പോയിരുന്നു. അന്ന് എനിക്ക് 11 വയസായിരുന്നു. ബസിൽ ആയിരുന്നു യാത്ര. എന്റെ അരികിൽ അച്ഛനാണ് ഇരുന്നത്. പെട്ടെന്ന് എന്റെ പുറകിൽ ഒരു കൈ ഉള്ളതായി എനിക്ക് തോന്നി.'
'അത് എന്റെ അച്ഛന്റെ കൈകളാണെന്നാണ് ഞാൻ ആദ്യം കരുതിയതെന്ന്', ആൻഡ്രിയ അഭിമുഖത്തിൽ പറഞ്ഞു. 'പെട്ടെന്ന് ആ കൈ എന്റെ ടീ ഷർട്ടിന്റെ ഉള്ളിലേക്ക് കയറി. ഞാൻ അച്ഛനെ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ രണ്ട് കൈകൾ മുന്നിലായിരുന്നു. ഞാൻ അച്ഛനോടോ അമ്മയോടോ ഒന്നും പറഞ്ഞില്ല. ഞാൻ സ്വയം അഡ്ജസ്റ്റ് ചെയ്ത് കുറച്ച് മുന്നോട്ട് ഇരുന്നു', ആൻഡ്രിയ പറഞ്ഞു.

'എന്തുകൊണ്ടാണ് ആ സമയത്ത് ഞാൻ മാതാപിതാക്കളോട് ഇതിനെക്കുറിച്ച് പറയാതിരുന്നതെന്ന് എനിക്കറിയില്ല. എന്തോ കുഴപ്പമുണ്ടെന്ന് എനിക്കറിയാം. ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞാൽ അച്ഛൻ എന്തെങ്കിലും ചെയ്യുമായിരുന്നു. പക്ഷെ ഞാൻ പറഞ്ഞില്ല. കാരണം നമ്മളെ നമ്മുടെ സമൂഹം ആ രീതിയിലാണ് വളർത്തിയത്.'
'നിങ്ങൾ ഇതിനെക്കുറിച്ച് വലിയ കാര്യമാക്കരുതെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്', നടി പറഞ്ഞു. പിന്നീട് കോളജിൽ എത്തിയപ്പോഴും ഇത്തരത്തിൽ മോശമായ അനുഭവം വീണ്ടും നേരിടേണ്ടി വന്നെന്നും ആൻഡ്രിയ പറയുന്നു. അതിനുശേഷം ബസിലുള്ള യാത്ര നിർത്തിയെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.
'എനിക്ക് ബസിൽ കയറാതിരിക്കാനും യാത്രകൾക്ക് മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നു. പക്ഷെ പല സ്ത്രീകളും ഇതെല്ലാം സഹിച്ച് വീണ്ടും ബസിൽ യാത്ര ചെയ്യും. കാരണം യാത്രയ്ക്ക് മറ്റ് മാർഗങ്ങൾ അവർക്കില്ല. എന്ത് സംഭവിച്ചാലും അവർക്ക് അതേ ബസിൽ തന്നെ വീണ്ടും യാത്ര ചെയ്യണം. കോളേജിൽ പഠിക്കുമ്പോൾ പല പെൺകുട്ടികളും ക്ലാസ് മുറിയിൽ കരയുന്നത് കണ്ടിട്ടുണ്ടെന്നും', ആൻഡ്രിയ പറഞ്ഞു.


Click it and Unblock the Notifications











