സിനിമയ്ക്ക് സൗജന്യ മാർക്കറ്റിംഗ്; വാടക ഗർഭധാരണം വിവാദമായിരിക്കെ സമാന്ത
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിമാരിൽ ഒരാളാണ് സമാന്ത. തെലുങ്ക്, തമിഴ് സിനിമകളിലൂടെ ജനപ്രീതി ആർജിച്ച സമാന്ത ഇന്ന് തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക നടിയാണ്. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് പാൻ ഇന്ത്യൻ തലത്തിൽ സമാന്ത പ്രശസ്തി ആർജിച്ചത്. പതിവ് റോളുകളിൽ നിന്ന് മാറി നടി ആക്ഷൻ ചെയ്തപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അടുത്തിടെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ചത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മൂന്ന് മാസമായി ഇതിന്റെ ചികിത്സ നടത്തി വരികയാണ് താരം. പേശികളെ ബാധിക്കുന്ന അസുഖം തന്നെ ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന് എണീക്കാൻ പോലും വയ്യാത്ത തരത്തിൽ തളർത്തിയിരുന്നെന്നാണ് സമാന്ത കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞത്.
കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സമാന്തയ്ക്ക് ഇത്തരമാെരു സാഹചര്യം വന്നിരിക്കുന്നത്. തനിക്ക് രോഗം ഭേദമാവുന്നുണ്ടെന്നും ഗുരുതരമല്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

യശോദ ആണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ഭാഗികമായി പങ്കെടുത്ത് വരികയാണ് സമാന്ത. വാടക ഗർഭം ധരിക്കുന്ന ഒരു യുവതിയെ ആണ് സമാന്ത സിനിമയിൽ അവതരിപ്പിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ കൈക്കലാക്കുന്ന റാക്കറ്റ് ആണ് സിനിമയുടെ പ്രമേയം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് സിനിമ ഇറങ്ങുന്നത്. തമിഴ്നാട്ടിൽ വാടക ഗർഭധാരണം വലിയ ചർച്ച ആയിരിക്കെ ആണ് സിനിമ റിലീസ് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്. നടി നയൻതാര വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനിടെയാണ് വാടക ഗർഭധാരണം പ്രമേയമായി സിനിമ വരാൻ പോവുന്നത്.

എന്നാൽ നിലവിലെ വിവാദങ്ങളുമായി സിനിമയ്ക്ക് ബന്ധമില്ലെന്ന് സമാന്ത പറയുന്നു. വാടക ഗർഭ ധാരണത്തെ പറ്റി തനിക്ക് പ്രത്യേകിച്ച് ഒരു അഭിപ്രായം ഇല്ലെന്ന് സമാന്ത പറയുന്നു. ആളുകൾ സന്തോഷത്തോടെ ഇരിക്കാൻ അർഹരാണ്, ഇത് അവരെ സന്തോഷിപ്പിക്കുമെങ്കിൽ അവരത് ചെയ്യട്ടെ.
ഈ വിഷയം ചൂടുള്ള ചർച്ച ആയതിനാൽ ചെയ്ത സിനിമ അല്ല യശോദ. ഞാൻ അങ്ങനെ ഒരാളല്ല. ഇത് വളരെ നേരത്തെ ഷൂട്ട് ചെയ്തതാണ്. സിനിമയ്ക്ക് ഇപ്പോഴത്തെ വിവാദങ്ങൾ സൗജന്യ മാർക്കറ്റിംഗ് ആയെന്നും സമാന്ത തമാശയോടെ പറഞ്ഞു. നവംബർ 11 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് നയൻതാരയും വിഘ്നേശ് ശിവനും തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുട്ടികൾ ജനിച്ചതെന്ന് വ്യക്തമായതോടെ വിഷയം വൻ ചർച്ചയായി.
വാടക ഗർഭധാരണത്തിന്റെ നിയമ വശങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതും വിവാദത്തിന് ആക്കം കൂട്ടി. എന്നാൽ താരങ്ങൾ സമർപ്പിച്ച രേഖകളിൽ നിന്നും നിയമ ലംഘനം നടന്നില്ലെന്ന് വ്യക്തമായി. ഇതോടെയാണ് വിവാദം അവസാനിച്ചത്.


Click it and Unblock the Notifications