സാരിയും ബ്ലൗസും വാങ്ങാന്‍ പോലും അനുവാദമില്ല! അടി കിട്ടിയാലും മിണ്ടരുത്, ഭർത്താവാണ് കണ്‍ട്രോള്‍ ചെയ്തിരുന്നത്
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശാന്തി വില്യംസ്. തമിഴിലും മലയാളത്തിലുമടക്കം സിനിമയിലും ടെലിവിഷനിലുമൊക്കെ തിളങ്ങി നിന്നിരുന്ന നടി പന്ത്രണ്ടാം വയസില്‍ ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു.
പ്രശസ്ത ഛായാഗ്രാഹകനായിരുന്ന ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. വിവാഹത്തോട് കൂടിയാണ് ശാന്തി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത്. ഈ ബന്ധത്തില്‍ നടിയ്ക്ക് നാല് മക്കളും ജനിച്ചു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും തനിക്കത്ര സുഖകരമായ അനുഭവമല്ല നേരിടേണ്ടി വന്നതെന്ന് മുന്‍പ് പലപ്പോഴും നടി വെളിപ്പെടുത്തിയിരുന്നു.

അക്കാലത്ത് ഒന്നിനും സ്വതന്ത്ര്യമില്ലായിരുന്നു. അടി കിട്ടിയാല്‍ പോലും അതും സഹിച്ച് ഭര്‍ത്താവിന്റെ കീഴിലാണ് ജീവിക്കേണ്ടിയിരുന്നത്. വീട്ടുകാരോട് പറഞ്ഞാലും അവരും ഒതുങ്ങി ജീവിക്കാനായിരിക്കും പറയുക. ഒരു സാരി വാങ്ങാന്‍ പോലും സ്വതന്ത്ര്യമില്ലാത്ത ജീവിതമായിരുന്നു തന്റേതെന്ന് പറയുകയാണ് ശാന്തിയിപ്പോള്‍. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തി വില്യംസ്.
'ഞങ്ങളുടെ കാലത്ത് പെണ്ണുങ്ങള്‍ അടങ്ങി ജീവിക്കണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി എല്ലാ കാര്യങ്ങളും ചെയ്യാം. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാനും സാധിക്കും. പക്ഷേ അക്കാലത്ത് സംസാരിക്കാന്‍ പോലും പാടില്ല. ഭര്‍ത്താവിന് വിധേയയായി വേണം ജീവിക്കാന്‍. അങ്ങനെ പറഞ്ഞിട്ടാണ് എന്റെയൊക്കെ കല്യാണം പോലും നടന്നത്. എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാല്‍ ഇതിനേക്കാള്‍ വലുത് ഞങ്ങളും അനുഭവിച്ചതാണെന്ന് പറയും. അടി കിട്ടിയാലും വീട് ഉപേക്ഷിച്ച് വരാന്‍ പാടില്ല, അവിടെ ഇരുന്നു കരഞ്ഞു തീര്‍ത്തോളണം. പിന്നെയും പഴയതുപോലെ ഭക്ഷണം ഉണ്ടാക്കുകയും വീട്ടിലെ പണികള്‍ തുടരുകയും ചെയ്യണം.

ഇന്നത്തെ കാലം അങ്ങനെയല്ല. ചെറിയ കുട്ടികള്‍പോലും നമ്മളെ ഉപദേശിക്കുകയാണ്. ഇടയ്ക്ക് എന്റെ മകള്‍ക്ക് ഇതുപോലൊരു സംഭവം ഉണ്ടായി. എന്റെ മുന്നില്‍ വച്ച് മരുമകന്‍ അവളെ അടിക്കാന്‍ നോക്കി. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഞാന്‍ നേരെ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കുമെന്ന് അവനോട് പറഞ്ഞു. പക്ഷേ ഞങ്ങളുടെ കാലത്ത് അങ്ങനെ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
25 വര്‍ഷം ഞാന്‍ അയാളുടെ കീഴില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഭര്‍ത്താവാണ് എന്നെ കണ്‍ട്രോള്‍ ചെയ്തിരുന്നത്. ഒരിക്കല്‍പോലും അത് ഉപേക്ഷിച്ച് പോരാനോ ഒന്ന് പുറത്തിറങ്ങാന്‍ പോലും പറ്റിയില്ല. 2005 നു ശേഷമാണ് ധൈര്യത്തോടെ പുറത്ത് കൂടി നടക്കാന്‍ തുടങ്ങിയത് തന്നെ. ഒരു സാരിയോ ബ്ലൗസ് വാങ്ങാന്‍ പോലും അധികാരം ഉണ്ടായിരുന്നില്ല. അതൊക്കെ അദ്ദേഹമാണ് വാങ്ങി തന്നിരുന്നതെന്നും.' ശാന്തി പറയുന്നു.


Click it and Unblock the Notifications