കോടികളാണ് തരാനുള്ളത്; പക്ഷെ രംഭയും സഹോദരനും എന്നോട് ചെയ്തത്; തുറന്നടിച്ച് നിർമാതാവ്
തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് രംഭ. ആന്ധ്രപ്രദേശിൽ ജനിച്ച് വളർന്ന രംഭ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത് മലയാള ചിത്രം സർഗത്തിലൂടെയാണ്. തമിഴ്, തെലുങ്ക് സിനിമകളിലെ ഗ്ലാമർ ഐക്കണായി രംഭ പിന്നീട് മാറി. തെലുങ്ക്, തമിഴ് സിനിമകളിലാണ് നടി കൂടുതൽ സജീവമായത്. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച താരം വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ്. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ കരിയറിൽ നിന്നും മാറിയത്. ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥനെയാണ് രംഭ വിവാഹം ചെയ്തത്.
ഭർത്താവിനൊപ്പം കാനഡയിലേക്ക് താമസം മാറുകയും ചെയ്തു. മൂന്ന് കുട്ടികൾ ദമ്പതികൾക്ക് പിറന്നു. സിനിമാ തിരക്കുകളിൽ നിന്ന് അകന്ന് കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് രംഭ. രംഭയെക്കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് നിർമാതാവ് മാണിക്കം നാരായണൻ. ത്രീ റോസസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് പണം വാങ്ങിയിട്ട് മുഴുവൻ തുകയും തിരിച്ച് തന്നില്ലെന്നാണ് ആരോപണം.
രംഭ എനിക്ക് നാല് കോടി രൂപ തരാനുണ്ടായിരുന്നു. പൊലീസ് കേസായി. മൂന്ന് കോടി തരാൻ ധാരണയായി. പക്ഷെ അത് തന്നില്ല. എന്നെ പറ്റിച്ചു. എന്നിട്ട് രംഭയും സഹോദരനും മാധ്യമങ്ങളെ വിളിച്ചു. എന്റെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞു. പക്ഷെ താനതിനൊന്നും തിരിച്ച് പറയാൻ പോയില്ലെന്നും മാണിക്കം നാരായണൻ വ്യക്തമാക്കി. ആഗയം തമിഴ് എന്ന യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

രംഭയും സഹോദരനും കൂടി നിർമ്മിച്ച സിനിമയാണ് ത്രീ റോസസ്. സിനിമ ബോക്സ് ഓഫീസിൽ കനത്ത പരാജയം നേരിട്ടു. ഫിനാൻഷ്യർമാരിൽ നിന്ന് വാങ്ങിയ വൻ തുക കാരണം നടിക്ക് കടബാധ്യത വന്നെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചെന്നെെയിലെ വീട് വരെ വിറ്റാണ് നടി ഈ കടങ്ങൾ വീട്ടിയത്.
കഴിഞ്ഞ ദിവസം നടൻ അജിത്തിനെതിരെയും മാണിക്കം നാരായണൻ രംഗത്ത് വന്നിരുന്നു. അജിത്ത് തന്നോട് 15 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നായിരുന്നു ആരോപണം. 1995 ൽ തന്റെ ചിത്രത്തിൽ അഭിനയിക്കാം എന്ന് പറഞ്ഞാണ് 15 ലക്ഷം രൂപ വാങ്ങിയത്. കുടുംബത്തിന് അത്യാവശ്യമുണ്ടെന്ന് പറഞ്ഞു. എന്നാൽ പിന്നീട് സിനിമയിൽ നിന്ന് പിൻമാറി. വാങ്ങിയ പണം തിരികെ നൽകിയതുമില്ല. നിയമപരമായി നീങ്ങാൻ തന്റെ കൈയിൽ തെളിവൊന്നും ഇല്ലെന്നും മാണിക്കം നാരായണൻ പറഞ്ഞു.

അജിത്തിനെതിരെ രൂക്ഷഭാഷയിൽ സംസാരിക്കുകയും ചെയ്തു. അജിത്ത് ജീവിതത്തിലും അഭിനയിക്കുകയാണ്. അജിത്ത് ജെന്റിൽമാനാണെന്ന് എല്ലാവരും പറയുന്നു. പക്ഷെ അങ്ങനെയല്ല. അത് കാപട്യമാണ്. മാധ്യമങ്ങൾ തന്നെക്കുറിച്ച് നല്ല കാര്യങ്ങൾ എഴുതാൻ നടൻ പണം നൽകുന്നുണ്ടെന്നും മാണിക്കം നാരായണൻ ആരോപിച്ചു.
ആരോപണം വലിയ തോതിൽ ചർച്ചയായി. മാണിക്കത്തിനെതിരെ അജിത്തിന്റെ ആരാധകർ രംഗത്ത് വന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് മാണിക്കം നാരായണൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ആരാധകരുടെ വാദം. എന്നാൽ ഈ വാദത്തെ മാണിക്കം നാരായണൻ നിഷേധിക്കുന്നു. എനിക്ക് പബ്ലിസിറ്റി ആവശ്യമില്ല. ആരുടെയും കരുണയും ആവശ്യമില്ല. സിനിമാ ലോകത്തോട് വെറുപ്പുമില്ല. തനിക്ക് സംഭവിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
വേട്ടയാട് വിളയാട് ഉൾപ്പെടെയുള്ള സിനിമകൾ സംവിധാനം ചെയ്തത് മാണിക്കം നാരായണനാണ്. ആരോപണത്തോട് അജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ വിവാദങ്ങളോട് അജിത്ത് പ്രതികരിക്കാറില്ല. എന്നാൽ തമിഴകത്ത് അറിയപ്പെടുന്ന നിർമാതാവിന്റെ ആരോപണമായതിനാൽ ഒരുപക്ഷെ നടന് മറുപടി നൽകേണ്ടി വന്നേക്കാം.


Click it and Unblock the Notifications