അജിത്തിനെ പത്ത് തവണയോളം വിളിച്ചിട്ടും സഹായമില്ല; കാൻസർ ബാധിച്ച് സിന്ധു അനുഭവിച്ച ദുരിതം
തമിഴ് സിനിമാ രംഗത്ത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായതാണ് നടി അങ്ങാടി തെരു സിന്ധുവിന്റെ മരണം. സ്തനാർബുദം ബാധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചികിത്സയിലായിരുന്ന നടി. കനത്ത ചികിത്സാ ചെലവും അസുഖ കാലത്തെ ദുരിതവും സിന്ധുവിന്റെ ജീവിതം കീഴ്മേൽ മറിച്ചു. വേദന സഹിക്കാൻ പറ്റാത്തതിനാൽ തന്നെ ദയാവധം ചെയ്യണമെന്ന് അഭിമുഖങ്ങളിൽ സിന്ധു കരഞ്ഞ് കൊണ്ട് പറഞ്ഞു.
ചികിത്സാ ചെലവുകൾ താങ്ങാൻ പറ്റുന്നില്ലെന്നും സാമ്പത്തികമായി തന്നെ സഹായിക്കണമെന്നും നടി കരഞ്ഞ് കൊണ്ട് അഭ്യർത്ഥിച്ചിരുന്നു. ഭർത്താവ് മരിച്ച മകളും കൊച്ചുമകളും മാത്രമാണ് സിന്ധുവിന് തുണയായുണ്ടായത്. തന്റെ മരണ ശേഷം ഇവർ വഴിയാധാരമാകുമെന്ന ആശങ്കയും സിന്ധുവിനുണ്ടായിരുന്നു. സിന്ധുവിനെ പോലെ നല്ല മനസ്സിനുടമായ ഒരു സ്ത്രീക്ക് ഇത്രയും ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ച് നടി ഷക്കീല കഴിഞ്ഞ ദിവസം സംസാരിച്ചു.

കൊവിഡ് വ്യാപന സമയത്ത് ജീവിതം വഴിമുട്ടിയവർക്ക് ഭക്ഷണം എത്തിക്കാൻ മുൻകൈയെടുത്ത ആളാണ് സിന്ധു. എത്രയോ നന്മകൾ ചെയ്ത സിന്ധു ഇത്രയും അനുഭവിക്കേണ്ടി വന്നത് ദൈവം ഉണ്ടോ എന്ന സംശയം പോലും തനിക്കുണ്ടാക്കുന്നെന്നും ഷക്കീല പറഞ്ഞു. സിന്ധുവിന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷക്കീല.
സിന്ധുവിന്റെ മറ്റ് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തമിഴകത്തെ സൂപ്പർ താരങ്ങളൊന്നും സിന്ധുവിനെ സഹായിച്ചെല്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സിനെ ഉലകം എന്ന തമിഴ് മാധ്യമത്തിലാണ് ഇത് സംബന്ധിച്ച് വാർത്ത വന്നത്. തന്നെ സഹായിക്കണമെന്ന് സിന്ധു അഭ്യർത്ഥിച്ചിരുന്നു. വളരെ കുറച്ച് താരങ്ങൾ മാത്രമാണ് സിന്ധുവിനെ സഹായിച്ചത്. രജിനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയ സൂപ്പർതാരങ്ങളൊന്നും സഹായിച്ചില്ല.

ഒരുപക്ഷെ അവർ സഹായിച്ചിരുന്നെങ്കിൽ സിന്ധുവിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞേനെയെന്നും സുഹൃത്തുക്കൾ തുറന്ന് പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി തന്റെ ദുരിതങ്ങൾ തമിഴ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സിന്ധു തുറന്ന് പറഞ്ഞിട്ടുണ്ട്. കരഞ്ഞ് കൊണ്ട് സംസാരിക്കുന്ന സിന്ധുവിനെ ഏവരെയും വിഷമിപ്പിച്ചു. എന്നാൽ സൂപ്പർ താരങ്ങളൊന്നും നടിക്ക് സഹായം എത്തിച്ചില്ലെന്നത് ദുഖകരമാണെന്ന് ഇതിനകം അഭിപ്രായം ഉയരുന്നുണ്ട്.
മുമ്പൊരിക്കൽ സഹപ്രവർത്തകരായ മിക്ക താരങ്ങളും തന്നെ അവഗണിച്ചതിനെക്കുറിച്ച് സിന്ധു സംസാരിച്ചിട്ടുണ്ട്. കാൻസർ ആണെന്ന് സ്ഥിരീകരിച്ചപ്പോൾ ചികിത്സയ്ക്കുള്ള പണത്തിന് പലരോടും അഭ്യർത്ഥിച്ചു. അജിത്തിന്റെ മാനേജരെ പത്ത് തവണയോളം വിളിച്ചിട്ടും താരത്തോട് സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ മാത്രമല്ല മറ്റൊരു ആർട്ടിസ്റ്റും സംസാരിച്ചു. രണ്ട് പേർക്കും ലഭിച്ചത് ഒരു മറുപടിയാണ്. അവരെ വിളിച്ചിട്ട് കിട്ടുന്നില്ല, സാധാരണ ഫോണാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
അയച്ച റിപ്പോർട്ടൊന്നും അവരുടെ ഫോണിലേക്ക് അയക്കാൻ സാധിക്കില്ലെന്നുമാണ് മാനേജർ പറഞ്ഞത്. കാർത്തിക് 20000 രൂപ എനിക്ക് തന്നു. സാധാരണക്കാരായവർ ചെറിയ തുകകൾ തന്നു. സാധാരണ മനുഷ്യർക്കുള്ള മനസാക്ഷി എന്തുകൊണ്ട് വലിയ ആർട്ടിസ്റ്റുകൾക്കില്ലെന്നും അന്ന് അങ്ങാടി തെരു സിന്ധു അന്ന് ചോദിച്ചു. 2020 ൽ കാൻസർ ബാധിച്ച തുടക്ക നാളുകളിൽ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.
കോടികളാണ് തമിഴ് സൂപ്പർ താരങ്ങളുടെ പ്രതിഫലം. 100 കോടിക്കടുത്താണ് ഒരു സിനിമയ്ക്ക് അജിത്തും വിജയും കൈ പറ്റുന്ന പ്രതിഫലം. ഒരുപക്ഷെ ഇവരുടെ സഹായങ്ങൾ ലഭിച്ചിരുന്നെങ്കിൽ സിന്ധുവിന് രക്ഷപ്പെടാൻ കഴിഞ്ഞേനെയെന്ന് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തു.


Click it and Unblock the Notifications











