മുഖവും ശരീരവുമൊക്കെ നഷ്ടപ്പെട്ടു, ഓര്‍മ്മ മുഴുവന്‍ പോയി, കോമയിലായി! തനിക്കുണ്ടായ അപകടത്തെ പറ്റി അനു അഗര്‍വാൾ
വാഹനാപകടത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ട നിരവധി താരങ്ങളുണ്ട്. സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് തിരികെ വന്ന താരമാണ് നടി അനു അഗര്‍വാള്‍. തിരുടാ തിരുടാ എന്ന സിനിമയിലെ ഐറ്റം ഡാന്‍സിലൂടെയാണ് അനു ശ്രദ്ധിക്കപ്പെടുന്നത്. 'ചന്ദ്രലേഖ... ചന്ദ്രലേഖ...' എന്ന പാട്ട് ഇന്നും ഹിറ്റാണ്.
അങ്ങനെ പ്രശസ്തിയില്‍ വളരുന്നതിനിടയിലാണ് അനുവിന് അപകടം സംഭവിക്കുന്നത്. ശേഷം ഇരുപത്തിയൊന്‍പത് ദിവസത്തോളം കോമയിലായിരുന്നു. മാസങ്ങളോളം കിടപ്പിലായി. മുഖത്തിന്റെ രൂപമൊക്കെ മാറി. അങ്ങനൊരു ജീവിതത്തെ തിരിച്ച് പിടിച്ചതെങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനു അഗര്‍വാള്‍.

എനിക്കുണ്ടായ അപകടത്തെ കുറിച്ച് കേട്ടാല്‍ ആരും വിശ്വസിക്കില്ല. ശരിക്കും ഇതെന്റെ പുനര്‍ജന്മമാണെന്ന് പറയാം. എങ്ങനെയാണ് അന്ന് അപകടമുണ്ടായത് എന്നതിനെ കുറിച്ച് എനിക്ക് ഓര്‍മ്മയൊന്നുമില്ല. ഞാനും എല്ലാം കേട്ടതാണ്. എല്ലാത്തിലും പോസിറ്റീവും നെഗറ്റീവും ഉണ്ടാകും. പക്ഷേ ഞാന്‍ പോസിറ്റീവ് മാത്രമേ കാണാന്‍ ശ്രമിക്കാറുള്ളു. ആ അപകടം സംഭവിച്ചത് എന്റെ ആത്മീയത ഉണര്‍ത്താന്‍ വേണ്ടിയായിരിക്കാം. അതിന് ശേഷമാണ് ഞാന്‍ ഫൗണ്ടേഷനും ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തുടങ്ങിയത്.
അപകടത്തിന് ശേഷം എന്റെ ജീവിതം തിരികെ പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. സിനിമയിലേക്ക് വരാനൊന്നും സാധിക്കാത്ത അവസ്ഥയായി. എന്റെ ജീവിതം മുഴുവന്‍ ഞാനൊറ്റയ്ക്ക് പടുത്തുയര്‍ത്തിയതാണ്. ഇന്ന് സ്ത്രീ ശാക്തീകരണത്തെ പറ്റിയൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാല്‍ മുപ്പത് വര്‍ഷം മുന്‍പത്തെ സ്ഥിതി അങ്ങനെയായിരുന്നില്ല.
എന്റെ ശരീരം മുഴുവന്‍ ഒടിഞ്ഞ് നുറുങ്ങി. എന്റെ ഓര്‍മ്മ മുറിഞ്ഞു. എനിക്ക് ഒന്നും ഇല്ലായിരുന്നു. ഞാന്‍ സീറോയായി. ശരീരവും ബുദ്ധിയുമൊന്നുമില്ലാതെ സീറോ ആയി പോയി. അപ്പോഴാണ് നമ്മുടെ ഉള്ളിലെ ആത്മാവിനെ ഞാന്‍ തിരിച്ചറിയുന്നത്. ഉള്ളിലാണ് ഞാന്‍ ശരിക്കുമുള്ളതെന്ന് മനസിലാക്കി. ഡിപ്രെഷനോ മറ്റൊന്നും എന്നെ ബാധിച്ചില്ല. കാരണം സാധാരണയായി ചിന്തിക്കുന്നവര്‍ക്കാണ് മനസില്‍ ഓരോ കാര്യങ്ങളുമുള്ളത്. ഭാവിയെ കുറിച്ചും പങ്കാളിയെ പറ്റിയുമൊക്കെ ചിന്തിക്കാനുണ്ടാവും. എന്നാല്‍ എനിക്കാ നിമിഷത്തില്‍ സകലതും നഷ്ടപ്പെട്ടു. ആകെയുള്ളത് ആത്മീയതയാണെന്ന് മനസിലാക്കി.

മാസങ്ങളോളം ഞാന്‍ കിടന്ന കിടപ്പിലായിരുന്നു. എഴുന്നേല്‍ക്കാനോ നടക്കാനോ ഒന്നിനും സാധിച്ചില്ല. കുഞ്ഞുങ്ങളുടെ അവസ്ഥയിലേക്ക് എത്തി. എന്തിന് ബാത്‌റൂമില്‍ പോലും പോവാന്‍ പറ്റില്ലായിരുന്നു. ആ സമയത്ത് എന്റെ ഫാമിലിയാണ് സഹായവുമായി കൂടെ നിന്നത്. ആക്‌സിഡന്റിന് ശേഷമാണ് ഈ പുറത്ത് കാണുന്ന രൂപം മാത്രമല്ല ഞാനെന്ന് തിരിച്ചറിയുന്നത്. മോഡലിന്റെ ബോഡി, സൗന്ദര്യം ഒന്നുമല്ല വലുത്.
അപകടത്തിലൂടെ മുഖത്തിന്റെ രൂപം പോലും മാറി. പക്ഷേ എനിക്കതിനെ കുറിച്ചൊന്നും ചിന്തിക്കാനോ വിഷമിക്കാനോ തോന്നിയില്ല. ഇതൊരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുത്തു. എന്റെ അനുഭവത്തിലൂടെ ശരീരത്തിന് യാതൊരു പ്രധാന്യവുമില്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു.
ഞാന്‍ ജീവിച്ചിരിക്കുന്നത് മിറാക്കിള്‍ ആണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്റെ മുറിവുകള്‍ ഉണങ്ങിയത് നാച്ചുറലായിട്ടാണ്. ശരിക്കും അവര്‍ മരിക്കേണ്ടതായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയും. നടക്കാന്‍ പോലും ഞാന്‍ മറന്ന് പോയി. എന്റെ ഓര്‍മ്മ മുഴുവന്‍ നഷ്ടപ്പെട്ടു. അവിടെ നിന്നാണ് ഞാന്‍ ഓരോന്നായി തിരിച്ച് പിടിച്ചത്. ഒരു ജീവിതത്തില്‍ തന്നെ രണ്ടാമതൊന്ന് കൂടി ജനിച്ച് ജീവിക്കുകയെന്ന് പറയുന്നതൊരു പ്രിവിലേജായിട്ടാണ് ഞാന്‍ കാണുന്നത്.


Click it and Unblock the Notifications











