പേരിൽ നിന്നും ജോസഫ് ഒഴിവാക്കി, പാർട്ടി പ്രഖ്യാപിക്കാൻ ഫെബ്രുവരി രണ്ട് തന്നെ വിജയ് തിരഞ്ഞെടുത്തതിന് പിന്നിൽ!
അങ്ങനെ ഏറെ നാളുകളായി തമിഴകത്ത് നിന്ന് വരുമെന്ന് സിനിമാപ്രേമികൾ അടക്കം പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത ഇപ്പോഴിതാ വന്നിരിക്കുകയാണ്. ലക്ഷോപലക്ഷം ആരാധകരുള്ള സൂപ്പർ സ്റ്റാർഡത്തിന്റെ പകിട്ടിൽ നിൽക്കുന്ന മലയാളികളുടെ വരെ പ്രിയങ്കരനായ നടൻ ദളപതി വിജയ് സിനിമാ താരം എന്ന പട്ടം അഴിച്ചുവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകന്നുവെന്നതാണ് ആ വാർത്ത. കഴിഞ്ഞ ദിവസമാണ് താരം ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം മുതൽ ആരാധകർ പടക്കം പൊട്ടിച്ചാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം ആഘോഷിക്കുന്നത്.
പക്ഷെ മലയാളികളായ സിനിമാ പ്രേമികൾക്ക് വിജയിയുടെ രാഷ്ട്രീയപ്രവേശനം വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. എല്ലാവരും ദളപതിയുടെ രാഷ്ട്രീയപ്രവേശനം ആഘോഷിക്കുകയാണ്. പക്ഷെ അദ്ദേഹത്തിൻ്റെ അഭിനയം, നൃത്തം, ഫസ്റ്റ് ഡെ ഫെസ്റ്റ് ഷോ, ഓഡിയോ ലോഞ്ച് എന്നിവ ഇനി മുതൽ ആസ്വദിക്കാൻ കഴിയില്ലല്ലോയെന്നുള്ള സങ്കടത്തിലാണ് ഒരു വിഭാഗം മലയാളികൾ അടക്കമുള്ള മറ്റ് ഭാഷ ആരാധകർ. രാഷ്ട്രീയത്തിൽ വിജയിയുടെ പ്രവേശനത്തോടെ മാറ്റം ഉണ്ടാകുമെന്നൊരു പ്രതീക്ഷ തമിഴ്നാട്ടിലെ ജനങ്ങൾക്കുണ്ട്.

പക്ഷെ സിനിമാ ലോകത്തിന് ഇനി എന്നേക്കുമായി ഒരു എന്റർടൈനറെ നഷ്ടമാവുകയാണ്. മോശം പ്രതികരണം ലഭിച്ച ഒരു വിജയ് സിനിമ പോലും കോടികളാണ് സമ്പാദിക്കുന്നത്. ഓരോ ദിവസം ചെല്ലുന്തോറും സ്റ്റാർ വാല്യുവിന്റെ കാര്യത്തിൽ വിജയ് ഉയർന്നിട്ടേയുള്ളു. അതേസമയം പാർട്ടി പ്രഖ്യാപിച്ചുള്ള വിജയിയുടെ പ്രസ്താവനയിലെ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
തൻ്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് വിജയ് പുറത്തിറക്കിയ പ്രസ്താവനയിൽ പേരിനൊപ്പമുണ്ടായിരുന്ന ജോസഫ് വിജയി നീക്കം ചെയ്തതായി കാണാം. ഇതിന് വിജയുടെ പ്രസ്താവനകളെല്ലാം ജോസഫ് വിജയ് അല്ലെങ്കിൽ സിജെ വിജയ് എന്ന പേരിലായിരുന്നു.
ജോസഫ് എന്ന നാമം താരം ഒഴിവാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നതിന് പിന്നിൽ മതപരമായ സത്വം ഇല്ലാതാക്കി എന്നത് ജനങ്ങൾക്ക് മനസിലാകാൻ വേണ്ടിയാണ് എന്നാണ് റിപ്പോർട്ട്. യാതൊരു വിധ നൂലാമാലകളും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടാകരുതെന്ന തീരുമാനത്തിന്റെ ഭാഗവുമാകാം. അതുപോലെ പ്രസ്താവനയിൽ ഉൾപ്പെടുത്തിയ വിജയുടെ ഫോട്ടോയിൽ നെറ്റിയിൽ കുങ്കുമം പൊട്ട് കാണാം.
ഇത് സംബന്ധിച്ചും വിജയ് ആരാധകരുടെ ഇടയിൽ ചർച്ച നടക്കുന്നുണ്ട്. പക്ഷെ പ്രസ്താവനയിലെ ഫോട്ടോ ലിയോ സക്സസ് മീറ്റിൽ വിജയ് പങ്കെടുത്തപ്പോഴുള്ളതാണ്. പാർട്ടി പ്രഖ്യാപിക്കാൻ വിജയ് ഫെബ്രുവരി 2 തന്നെ തെരഞ്ഞെടുത്തതിനെ കുറിച്ചും പല കഥകൾ പ്രചരിക്കുന്നുണ്ട്.

യേശുക്രിസ്തുവിൻ്റെ ജനനത്തിനുശേഷം 40 ദിവസം ഉപവസിച്ച മാതാവ് ഫെബ്രുവരി രണ്ടാം തീയതി കുട്ടിയെ ദൈവത്തിന് സമർപ്പിച്ച് വിശുദ്ധയായി തീർന്ന ദിവസമായാണ് ക്രിസ്ത്യാനികൾ ഫെബ്രുവരി രണ്ടിനെ കാണുന്നതെന്നും അതുകൊണ്ടാണ് വിജയ് ആ ദിവസം തന്നെ തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്.
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications