'തായ്ലന്റിലെ വിവാഹത്തിന്റെ അടക്കം ചെലവ് വഹിച്ചത് നിക്കോളായ്, വരലക്ഷ്മിക്കായി സ്വർണ്ണ ചെരുപ്പ് പണിയിപ്പിച്ചു?'
കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വിവാഹസൽക്കാരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽ വെച്ചായിരുന്നു വിവാഹസൽക്കാരം. ബ്രൗൺ നിറത്തിലെ ഡിസൈനർ ലെഹങ്കയായിരുന്നു വരലക്ഷ്മിയുടെ റിസപ്ഷൻ വേഷം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും താരം ധരിച്ചിരുന്നു.
തൃഷ, രജിനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എ.ആർ റഹ്മാൻ, സുഹാസിനി, മണിരത്നം, രമ്യ കൃഷ്ണ, ലിസി, പ്രഭുദേവ, ശോഭന തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു.

പത്ത് വർഷത്തിലേറെയായി നിക്കോളായിയും വരലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. തന്റെ കരിയറിനെ നന്നായി സപ്പോർട്ട് ചെയ്യുന്നയാളാണ് നിക്കോളായ് എന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞിരുന്നു. 14 വർഷം മുമ്പാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അപ്പോൾ തന്നെ എന്തോ ഒരിഷ്ടം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
വർഷങ്ങളോളം സുഹൃത്തുക്കളായതിന് ശേഷം അടുത്തിടെയാണ് പ്രണയത്തിലാകുന്നതെന്നും വരലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. വിഘ്നേഷ് ശിവന്റെ സംവിധാന അരങ്ങേറ്റമായ പോടാ പോടി എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്മിയുടെ സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ താരം നായികയായും വില്ലത്തിയായുമൊക്കെയെത്തി.
ധനുഷ് ചിത്രം രായനാണ് വരലക്ഷ്മിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. നിക്കോളായ് വിവാഹമോചിതനും ഒരു കൗമാരക്കാരിയായ പെൺകുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ഒരു രണ്ടാംകെട്ടുകാരന് മകളെ ശരത്ത് കുമാർ എങ്ങനെ വിവാഹം ചെയ്ത് നൽകുന്നുവെന്ന് ഓർത്ത് ആരാധകർ ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ നിക്കോളായിയുടെ ഭൂതകാലത്തെ കുറിച്ച് ചിന്തിച്ച് ആകുലപ്പെടാതെ മകളുടെ സന്തോഷത്തിന് ഒപ്പം നിൽക്കുക എന്നതാണ് ശരത്ത് കുമാർ ചെയ്തത്.
എന്നാൽ നിക്കോളായിയുടെ കോടിക്കണക്കിന് സ്വത്താണ് ശരത്ത് കുമാറിനെ ആകർഷിച്ചതെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. കാരണം 850 കോടിയോളം ആസ്തിയുണ്ട് നിക്കോളായ്ക്ക്. ഇപ്പോഴിതാ വരലക്ഷ്മി-നിക്കോളായ് വിവാഹത്തെ കുറിച്ച് അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചലച്ചിത്ര നിരൂപകനും സിനിമാ മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

മുംബൈയിൽ ആർട്ട് ഗ്യാലറിയുടെ ഉടമയായ നിക്കോളായിക്ക് മാസത്തിൽ കുറച്ച് പെയിൻ്റിംഗുകൾ വിറ്റാൽ തന്നെ കസേരയിൽ കാൽ നീട്ടിയിരുന്ന് ജീവിതം ആസ്വദിക്കാനാകും. അത്രത്തോളമാണ് സമ്പാദ്യം. അദ്ദേഹത്തിൻ്റെ ആകെ ആസ്തി 850 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ശരത്ത് കുമാറിനേക്കാൾ വലിയ പണക്കാരനാണ് നിക്കോളായ്.
മാത്രമല്ല ഈ വിവാഹത്തിന് ക്ഷണക്കത്ത് മുതൽ തായ്‌ലൻഡിലെ കല്യാണം, റിസപ്ഷൻ എന്നിവയുടെ ചിലവുകളെല്ലാം വഹിച്ചത് നിക്കോളായിയാണ് എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. അതുപോലെ കുറച്ച് നാളുകൾക്ക് മുമ്പ് വരലക്ഷ്മിക്ക് വേണ്ടി നിക്കോളായ് സ്വർണ്ണ ചെരുപ്പുകൾ വാങ്ങിയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
തമിഴിലെ മുതിർന്ന നടന്മാരിൽ ഒരാളായ ശരത്കുമാറിന് ആകെ രണ്ട് ഭാര്യമാരാണുള്ളത്. ആദ്യ ഭാര്യ ഛായയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം അദ്ദേഹം നടി രാധികയെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയിലാണ് വരലക്ഷ്മി താരത്തിന് ജനിച്ചത്. വിദേശപഠനം പൂർത്തിയാക്കിയ വരലക്ഷ്മിക്ക് സിനിമയിൽ അഭിനയിക്കാനായിരുന്നു ആഗ്രഹമെങ്കിലും ശരത്ത്കുമാർ സമ്മതിച്ചില്ല.
ബോയ്‌സ് ഉൾപ്പെടെ നിരവധി സിനിമകളിലേക്ക് വരലക്ഷ്മിക്ക് ക്ഷണം ലഭിച്ചിരുന്നു. ശരത്ത്കുമാർ എതിർത്തതിനാൽ അവയെല്ലാം നടിക്ക് നഷ്ടമായി. വർഷങ്ങൾ എടുത്താണ് മകളേയും അഭിനയത്തിലേക്ക് കൊണ്ടുവരാമെന്ന് ശരത്ത്കുമാർ തീരുമാനിച്ചത്.


Click it and Unblock the Notifications











