ഇന്ന് ചില പുരുഷൻമാർ എന്നോട് ക്ഷമ ചോദിക്കുന്നു; എനിക്ക് ക്ഷമിക്കാൻ പറ്റില്ല; തുറന്നടിച്ച് ചിന്മയി ശ്രീപദ
മീടു മൂവ്മെന്റ് അലയടിച്ച സമയത്ത് തമിഴകത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ചിന്മയി ശ്രീപദ. 2018 ൽ ഗാനരചയിതാവ് വെെരമുത്തുവിനെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ചിന്മയിക്ക് പിന്നീട് വാർത്തകളിൽ നിറഞ്ഞു. അന്ന് വലിയൊരു വിഭാഗവും ചിന്മയിയെയാണ് കുറ്റപ്പെടുത്തിയത്. ഗായികയ്ക്കെതിരെ വ്യാപക അധിക്ഷേപങ്ങളും വന്നു. എന്നാൽ വെെരമുത്തുവിനെതിരായ ആരോപണത്തിൽ ചിന്മയി ഉറച്ച് നിന്നു.
ഈ സംഭവത്തോടെ ചിന്മയിക്ക് കരിയറിലുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. സിനിമാ രംഗത്ത് നിന്നും ചിന്മയിക്കുള്ള അവസരങ്ങൾ കുറഞ്ഞു. അതേസമയം ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് ചിന്മയി. ഒടുവിലായി വിജയ് ചിത്രം ലിയോയിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് ചിന്മയിയാണ്. മീടൂ ആരോപണത്തിന് ശേഷം താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ചിന്മയി. വിവാദങ്ങളുടെ കാലത്ത് ഒരു തമിഴ് മാധ്യമപ്രവർത്തകനുമായുള്ള അഭിമുഖം ഭീതിജനകമായിരുന്നെന്ന് ചിന്മയി പറയുന്നു.

ഒരു അതിജീവിതയെ എങ്ങനെ അഭിമുഖം ചെയ്യരുത് എന്നതിന്റെ ഉദാഹരണമാണ് അയാളുടെ അഭിമുഖം. അന്ന് എങ്ങനെ അയാളെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകുമ്പോൾ അയാൾ ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നെ അടച്ചാക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്നാണെങ്കിൽ അയാൾക്ക് തക്കതായ മറുപടി നൽകാൻ കഴിഞ്ഞേനെയെന്ന് ചിൻമയി പറയുന്നു.
അന്ന് തകർക്കാനും കരയിക്കാനും വേണ്ടതെല്ലാം അയാൾ ചെയ്തു. അഭിമുഖം കഴിഞ്ഞ് പോകുമ്പോൾ താൻ കരഞ്ഞിരുന്നെന്നും ചിന്മയി ഓർത്തു. താനുന്നയിച്ച ആരോപണങ്ങളെക്കുറിച്ച് യഥാർത്ഥത്തിൽ മനസിലാകാത്ത പുരുഷൻമാരുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ചില പുരുഷൻമാർ ഇപ്പോൾ മനസിലാകുന്നുണ്ട്, ക്ഷമിക്കണം എന്ന് പറഞ്ഞു. പക്ഷെ അവർ സോറി പറഞ്ഞത് കൊണ്ട് ഞാൻ ക്ഷമിക്കേണ്ട ആവശ്യമില്ല. ശരിക്കും തന്നെ അവർ ഹരാസ് ചെയ്യുകയാണ് ചെയ്തതെന്നും ചിന്മയി വ്യക്തമാക്കി.

അതേസമയം അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുന്ന ഒരുപാട് പുരുഷൻമാരുമുണ്ടെന്നും ചിന്മയി ചൂണ്ടിക്കാട്ടി. മീടു മൂവ്മെന്റ് ദുരുപയോഗം ചെയ്യുന്നെന്ന് പലരും ആരോപിക്കുന്നുണ്ട്. പക്ഷെ 99 ശതമാനം പേർക്കും അത് ദുരുപയോഗം ചെയ്യാൻ താൽപര്യം ഇല്ല. പക്ഷെ ഒരു ശതമാനമുണ്ട്. സ്ത്രീകളിൽ കള്ളം പറയുന്നവരുമുണ്ട്. അതിനുള്ള ശിക്ഷയും വേണമെന്നാണ് താൻ കരുതുന്നത്. സ്ത്രീകൾ കള്ളം പറഞ്ഞാലും അവരെ പിന്തുണയ്ക്കണമെന്ന് താൻ പറയില്ലെന്നും ചിന്മയി വ്യക്തമാക്കി.
അഭിമുഖങ്ങളിലെല്ലാം മീടൂ മൂവ്മെന്റിനെക്കുറിച്ച് ചിന്മയി സംസാരിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും ചിന്മയി പ്രതികരിക്കാറുണ്ട്. അടുത്തിടെ കമൽ ഹാസനെതിരെ ചിന്മയി നടത്തിയ വിമർശനം ചർച്ചയായിരുന്നു. വനിതാ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചതായിരുന്നു കമൽ ഹാസൻ. വെെരമുത്തുവിനെതിരെ താൻ ഉന്നയിച്ച ആരോപണത്തിന് ശേഷം തനിക്ക് സിനിമാ രംഗത്ത് വിലക്കുകൾ വന്നു. അതിനെതിരെ പ്രതികരിക്കാത്തതെന്താണെന്നാണ് അന്ന് ചിന്മയി കമൽ ഹാസനോട് ചോദിച്ച ചോദ്യം.
മീടു തുറന്ന് പറച്ചിൽ നടത്തി അഞ്ച് വർഷം പിന്നിട്ടിട്ടും ചിന്മയിക്കെതിരെ തമിഴകത്തുള്ള അപ്രഖ്യാപിത വിലക്കിന് വലിയ മാറ്റം വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ലിയോയിൽ ലോകേഷ് കനകരാജ് ചിന്മയിക്ക് അവസരം നൽകുന്നത്. ലോകേഷ് കനകരാജിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടു.


Click it and Unblock the Notifications











