മധുരയിലെ ചൂട് പറ്റില്ല, ലൊക്കേഷൻ മാറ്റണമെന്ന് ചിമ്പു; സിനിമകളില്ലാതെ വീട്ടിലായി; നടന് സംഭവിച്ചത്
തമിഴകത്ത് വൻ തരംഗം തുടക്ക കാലത്തുണ്ടാക്കിയ നടനാണ് ചിമ്പു. ഫിലിം മേക്കർ ടി രാജേന്ദറുടെ മകനായ ചിമ്പു അച്ഛന്റെ സിനിമകളിൽ ബാലതാരമായാണ് അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. അച്ഛൻ സംവിധാനം ചെയ്ത കാതൽ അഴിവതില്ലെ എന്ന ചിത്രത്തിലാണ് ആദ്യമായി നടൻ നായകനായെത്തുന്നത്. 2002 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. കൈനിറയെ അവസരങ്ങൾ ചിമ്പുവിനെ തേടി വന്നു. അഭിനയത്തിന് പുറമെ നടൻ പാടിയ ചില ഗാനങ്ങളും ഹിറ്റായി.
മൻമദൻ, വല്ലവൻ തുടങ്ങി ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ താരം സൃഷ്ടിച്ചു. എന്നാൽ പിന്നീട് കരിയറിൽ പരാജയങ്ങളും നടന് നേരിടേണ്ടി വന്നു. 2010 ൽ പുറത്തിറങ്ങിയ വിണ്ണെെത്താണ്ടി വരുവായ എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയെങ്കിലും പരാജയങ്ങളുടെ വലിയൊരു നിര തന്നെ പിന്നീട് ചിമ്പുവിനെ തേടി വന്നു. തുടരെ പരാജയ സിനിമകൾ വന്നതോടെ ചിമ്പുവിന്റെ മാർക്കറ്റ് മൂല്യവും ഇടിഞ്ഞു.

ഇതിനിടെ വണ്ണം വെച്ചതോടെ പഴയ ചാർമിംഗ് സ്ക്രീൻ പ്രസൻസ് ചിമ്പുവിന് നഷ്ടപ്പെട്ടെന്ന കുറ്റപ്പെടുത്തലുകളുണ്ടായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തിരിച്ച് വരവിന്റെ പാതയിലാണ് നടൻ. മാനാട്, പത്ത് തല എന്നീ സിനിമകളുടെ വിജയത്തിളക്കത്തിലാണ് ചിമ്പുവിപ്പോൾ. തുടക്ക കാലത്ത് നടനെ ചുറ്റി പറ്റി പല വിവാദങ്ങളും സിനിമാ ലോകത്ത് ഉടലെടുത്തിട്ടുണ്ട്. ചിമ്പുവിനെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ആർഎസ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മാനാട് എന്ന സിനിമയ്ക്ക് മുമ്പ് ആരും ചിമ്പുവിനെ വിശ്വസിച്ച് സിനിമ ചെയ്യാൻ വന്നില്ല. ഏറെക്കുറെ സിനിമകളൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു. അപ്പോഴാണ് ഇതേക്കുറിച്ച് ചിമ്പു ചിന്തിച്ചത്. ചിമ്പുവിന്റെ സിനിമയ്ക്ക് ഫിനാൻഷ്യറെ പോലും ലഭിക്കാത്ത സാഹചര്യം ആയിരുന്നു. മാനാട് എന്ന സിനിമയ്ക്ക് ശേഷം നടന്റെ പ്രതിച്ഛായയിൽ മാറ്റം വന്നെന്നും ആർഎസ് അന്തനൻ പറഞ്ഞു.

ചിമ്പുവിനെ പോലെ പ്രശ്നങ്ങളിൽ അകപ്പെട്ട നടൻമാർ തമിഴകത്ത് വിരളമാണ്. നടൻ ധനുഷുമായുള്ള പ്രശ്നമാണ് ഇതിലേറെ വാർത്താ പ്രാധാന്യം നേടിയത്. ധനുഷിന്റെ കരിയറിലെ വളർച്ച ചിമ്പുവിനെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്ന് തമിഴ് മാധ്യങ്ങളിൽ വാർത്തകൾ വന്നിട്ടിട്ടുണ്ട്. മൻമദൻ എന്ന സിനിമയിൽ ധനുഷിനെ പരോക്ഷമായി വിമർശിച്ച് ചില ഡയലോഗുകളും ചിമ്പു പറഞ്ഞു. ഏറെക്കാലം ഈ അസ്വാരസ്യം തുടർന്നു. 2012 ലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചത്.
പിന്നീട് നടൻ ബബ്ലു പൃഥിരാജിനോട് ഒരു ഷോയ്ക്കിടെ ചിമ്പു ദേഷ്യപ്പെട്ട സംഭവവും വാർത്തയായി. 2017 ൽ പുറത്തിറങ്ങിയ അൻപാനവൻ അലറാതവൻ അടങ്കാതവൻ എന്ന സിനിമയുടെ റിലീസിന് ശേഷം വലിയ വിമർശനങ്ങൾ ചിമ്പുവിന് നേരെ മേക്കേർസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. സിനിമയുടെ നിർമാതാവ് മൈക്കൽ രായപ്പനും സംവിധായകൻ അദ്വിക് രവിചന്ദ്രനും നടനെതിരെ പത്രസമ്മേളനം നടത്തി. ചിമ്പുവിന്റെ ഒപ്പം അഭിനയിക്കാൻ ഒരു നായികയും തയ്യാറാകാത്തതിനാൽ രണ്ട് മാസം പ്രൊജക്ട് വൈകി.
ഒടുവിൽ നായികമാരെ ലഭിച്ച് ഷൂട്ട് തുടങ്ങാൻ നോക്കിയപ്പോൾ ലൊക്കേഷൻ മധുരയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മധുരയിലെ ചൂട് കാലാവസ്ഥ തനിക്ക് പറ്റില്ലെന്നാണ് ചിമ്പു ഇതിന് കാരണമായി പറഞ്ഞത്. ലൊക്കേഷൻ മാറ്റിയിട്ടും കൃത്യസമയത്ത് നടൻ ഷൂട്ടിനെത്തിയില്ല. പിന്നീട് സിനിമ പൂർത്തിയാകുന്നത് വരെ പല ബുദ്ധിമുട്ടുകളും നടനെക്കൊണ്ടുണ്ടായെന്നും മേക്കേർസ് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications