എന്നിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞത് അദ്ദേഹം; വയറലായി ധനുഷിന്റെ പോസ്റ്റ്
2002ലാണ് ധനുഷ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. പിതാവ് കസ്തൂരി രാജ തന്നെ സംവിധാനം ചെയ്ത 'തുള്ളുവതോ ഇളമൈ' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
കരിയറിന്റെ തുടക്കത്തിൽ നിരവധി പരിഹാസവും അപമാനവും താരത്തിനും നേരിടേണ്ടതായി വന്നിട്ടുണ്ട്. ധനുഷിന്റെ പഴയ ലുക്കിൽ ഇവനെയൊക്കെ ആരാ സിനിമയിൽ എടുത്തത് എന്നുവരെ നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
എന്നാൽ പിന്നീട്, കളിയാക്കിയവരെയും അപമാനിച്ചവരെയുമെല്ലാം തന്റെ ആരാധകരാക്കി മാറ്റി വെള്ളിത്തിരയിൽ അത്ഭുതം സൃഷ്‌ടിച്ചു താരം. സംഘട്ടന രംഗങ്ങളിൽ ബ്രൂസ്‌ലിയെ പോലുള്ള ശൈലിയും അദ്ദേഹത്തിന്റേത് പോലെയുള്ള ശരീര പ്രകൃതവും കാരണം തെന്നിന്ത്യയുടെ സ്വന്തം ബ്രൂസ്‌ലി എന്ന വിളിപ്പേരും താരത്തിന് ലഭിച്ചു.

അഭിനയത്തിൽ അധികം താല്പര്യം ഇല്ലാതിരുന്ന ധനുഷിനെ സംവിധായകനും ജേഷ്‌ഠനുമായ സിൽവരാഘവനാണ് നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചത്. ഇന്നിപ്പോൾ താരം തന്റെ അഭിനയ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയിരിക്കുകയാണ്.
ഈ ഇരുപത് വർഷത്തിനിടയിൽ 46 സിനിമകളിൽ അഭിനയിച്ച ധനുഷ് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു
സിനിമ ലോകത്ത് 2 പതിറ്റാണ്ട് പിന്നിട്ട താരം തന്റെ ആരാധകരോടും കുടുംബാംഗങ്ങളോടും നന്ദി പറഞ്ഞുകൊണ്ട് ട്വിറ്ററിൽ ഒരു നീണ്ട വൈകാരികമായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.

'രണ്ട് പതിറ്റാണ്ടുകളായി ഞാൻ എന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് എന്നത് എനിക്ക് വിശ്വസിക്കാനേ ആവുന്നില്ല. 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇത്രയും ദൂരം ഞാൻ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ദൈവത്തിന് നന്ദി.' ധനുഷ് തന്റെ പോസ്റ്റിൽ കുറിച്ചു.
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളോട് അവരുടെ നിരുപാധികമായ സ്നേഹം എനിക്ക് ചൊരിഞ്ഞതിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ പിന്തുണയും നൽകിയ പത്രങ്ങൾ, മാധ്യമങ്ങൾ, ടിവി ചാനലുകൾ, സോഷ്യൽ ഇൻഫ്ളുവൻസർസ് എന്നിവർക്ക് എന്റെ ആത്മാർത്ഥമായ നന്ദി, അദ്ദേഹം കൂട്ടിച്ചേർത്തു.

'എനിക്ക് വേണ്ടി ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക വിദഗ്ധർക്കും എന്റെ സഹപ്രവർത്തകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ സഹോദരനും ഗുരുവുമായ സെൽവരാഘവനും ഞാൻ നന്ദി പറയുന്നു. എന്തുകൊണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം! എന്നിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞ എന്റെ അച്ഛൻ കസ്തൂരി രാജയ്ക്ക് ഞാൻ നന്ദി പറയുന്നു.
അവസാനമായി, ഞാൻ എന്റെ അമ്മയ്ക്ക് നന്ദി പറയുന്നു, അമ്മയുടെ പ്രാർത്ഥനകളാണ് എന്നെ സംരക്ഷിച്ച് ഇത്രയും ദൂരം എത്തിച്ചത്. അമ്മ ഇല്ലാതെ ഞാൻ ഒന്നുമല്ല, ധനുഷ് തന്റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.

സംവിധായകൻ മിത്രൻ ജവഹറിനൊപ്പമുള്ള തിരുച്ചിത്രമ്പലമാണ് ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
2022 ജൂലൈ 1 ന് ചിത്രം പ്രദർശനത്തിനെത്തും. നിത്യാ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിശങ്കറാണ് സംഗീതം ഒരുക്കുന്നത്. സംവിധായകനും നടനുമായ ഭാരതിരാജയും, പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

അതെ സമയം ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദ് ഗ്രേ മാൻ' ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാകും.
ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും താരമെത്തുക. അനാ ഡെ അർമാസ് ആണ് നായിക.
2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല.
ഇത് നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications