മമ്മൂട്ടിയും ദുല്‍ഖറും പ്രിയപ്പെട്ടവര്‍! പൊട്ടിച്ചിരിച്ച് വിക്രമും ധ്രുവും! പൊതുവേദിയില്‍ റാഗിങ്ങും
Recommended Video
പിതാവിന് പിന്നാലെയായി മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മകന്‍ അരങ്ങേറുന്നതിന്റെ ആവേശവും ആശങ്കയും സന്തോഷവുമെല്ലാം പങ്കുവെച്ച് വിക്രമും സജീവമാണ്. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായി ആദിത്യ വര്‍മ്മയുമായാണ് ധ്രുവ് എത്തുന്നത്. നവംബര്‍ 8നാണ് ഈ സിനിമ എത്തുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് വിക്രമും ധ്രുവും. കഴിഞ്ഞ ദിവസം ഇരുവരും തലസ്ഥാനനഗരിയിലേക്കെത്തിയായിരുന്നു. നായികയായ പ്രിയ ആനന്ദും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പിതാവിന്റെ പിന്തുണയെക്കുറിച്ച് വാചാലനാവുകയായിരുന്നു ധ്രുവ്.
മലയാള സിനിമയെക്കുറിച്ചും മലയാളത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കിലായിരുനന്നു വിക്രമെത്തിയത്. പൊതുവേദിയില്‍ അച്ഛന്‍ മകനെ റാഗ് ചെയ്യുകയാണോയെന്നായിരുന്നു പ്രിയ ആനന്ദിന്റെ ചോദ്യം. തമിഴിലും മലയാളത്തിലുമായാണ് ഇരുവരും സംസാരിച്ചത്. ഇവരുടെ വരവിന്റേയും അഭിമുഖത്തിന്റേയും ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

മലയാളം തന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അത്രയും മികച്ച പിന്തുണയാണ് തനിക്ക് ഇവിടെ നിന്നും ലഭിക്കുന്നത്. അതിനാല്‍ത്തന്നെ താനും ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നായിരുന്നു വിക്രം പറഞ്ഞത്. മലയാള സിനിമ കാണുകയും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചുമൊക്കെ അറിയാമെന്നും ധ്രുവ് പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍റെ പേരായിരുന്നു പറഞ്ഞത്. പിന്നീട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരും പറഞ്ഞിരുന്നു.

ഫാന്‍സി ഡ്രസ്സിലോ മറ്റ് പരിപാടിയിലോ മകന്‍ പങ്കെടുത്താലുണ്ടാകുന്ന അതേ ഉത്കണ്ഠയും ആകാംക്ഷയും തനിക്കുണ്ട്. ആദ്യമായി സ്കൂളിലേക്ക് വിചുന്ന മകനെക്കുറിച്ചുള്ള ചിന്തയുണ്ടാവില്ല, അത് പോലെ. പരമാവധി നന്നായാണ് ധ്രുവ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇനി നിങ്ങളാണ് അതേക്കുറിച്ച് വിലയിരുത്തേണ്ടതെന്നായിരുന്നു വിക്രം പറഞ്ഞത്. സിനിമയുടെ എല്ലാ കാര്യങ്ങളിലും അപ്പ ഇടപെട്ടിരുന്നുവെന്നും അപ്പയുടെ സാന്നിധ്യം തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നുമായിരുന്നു ധ്രുവ് പറഞ്ഞത്.

മലയാളത്തിലെ ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടയിലായിരുന്നു ധ്രുവ് കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് വാചാലനായത്. ഈ സിനിമ നിങ്ങൾ കണ്ടില്ലേ എന്നും ചോദിച്ചിരുന്നു. ധ്രുവിന്റെ ഈ ചോദ്യത്തിന് പിന്നാലെയായിരുന്നു വിക്രമിന്റെ കുസൃതി. കുമ്പളങ്ങി നൈറ്റ്സ് കണ്ടോ എന്ന് നീ ആണോ അവരോട് ചോദിക്കേണ്ടതെന്ന് മകനെ ട്രോളിക്കൊണ്ട് വിക്രം ചോദിച്ചു. എന്നാൽ ധ്രുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, അവർ കണ്ടിട്ടുണ്ടാവുമെന്ന് എനിക്കറിയാം, അത് പറയാനാണ് ഞാൻ തുടങ്ങിയതെന്ന് ധ്രുവ് പറഞ്ഞു.

അത് സൊല്ലതാൻ വന്തെപാ..എത് പാ...എന്നെ പേസവിട്' എന്ന് ധ്രുവ് തമിഴിലും പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരിയുടെ പൂരമായിരുന്നു. ഇതിനിടയിലായിരുന്നു പൊതുവേദിയില്‍ വെച്ച് മകനെ റാഗ് ചെയ്യല്ലേയെന്ന കമന്‍റുമായി പ്രിയ ആനന്ദ് എത്തിയത്. മകന്‍റെ ആദ്യ സിനിമയെ എങ്ങനെയായിരിക്കും പ്രേക്ഷകര്‍ സ്വീകരിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് വിക്രം. വിക്രമിനെപ്പോലെ തന്നെ മകനും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

മകന് ഇത്രയും നല്ലൊരു വേഷം നല്‍കിയതിന്‍റെ ക്രഡിറ്റ് മുകേഷ് മെഹ്തയ്ക്കാണ്.
ധ്രുവിനെപ്പോലെ ഒരു പുതുമുഖത്തെ കൊണ്ടുവരുമ്പോൾ കാമ്പുള്ള ഒരു കഥ വേണമെന്ന് തോന്നിയിരുന്നുവെന്നും വിക്രം പറയുന്നു. അദ്ദേഹമാണ് ധ്രുവിന്റെ ഡബ്സ് മാഷ് വീഡിയോകൾ കണ്ട് ആദിത്യവർമ്മയിൽ അവനെ നായകനാക്കാൻ തീരുമാനമെടുത്തത്. ഇത്ര ഹെവി ആയ റോൾ ചെറുപ്രായത്തിൽ ധ്രുവിന് അഭിനയിച്ചു ഫലിപ്പിക്കാനാകുമോ എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ അവൻ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഷൂട്ട് മുതൽ ഡബ്ബിംഗ് വരെ ധ്രുവിനോടൊപ്പമുണ്ടായിരുന്നു.

സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് താനെന്നും വിക്രം പറഞ്ഞിരുന്നു. അച്ഛന്റെ സാന്നിദ്ധ്യം ഷൂട്ട് സമയത്ത് ധൈര്യം തന്നെന്ന് ധ്രുവ് പറഞ്ഞു. 'അച്ഛനുള്ളതുകൊണ്ടാണ് ഞാൻ ഇന്നിവിടെ ഇരിക്കുന്നത്. എല്ലാവരേയും പോലെ ചിയാൻ വിക്രമെന്ന വലിയ നടന്റെ ആരാധകനാണ് ഞാനും. അച്ഛന്റെ പേര് ഒരിക്കലും ദുരുപയോഗം ചെയ്യില്ല. സിനിമ എല്ലാവർക്കും ഇഷ്ടമാകുമെന്നു തന്നെയാണ് വിശ്വസം'-ധ്രുവ് പറഞ്ഞു.

മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്തുള്ള അനുഭവത്തെക്കുറിച്ച് വിക്രം വാചാലനായിരുന്നു. തിരുവനന്തപുരത്തേക്ക് ആദ്യം വന്നത് അങ്ങനെയാണ്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചിരുന്നില്ല. ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയതിനെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.

ധ്രുവം എന്ന സിനിമയില്‍ അഭിനയിച്ചതിനാലാണോ മകന് ഈ പേര് നല്‍കിയതെന്ന തരത്തിലുള്ള ചോദ്യവും ധ്രുവിന് നേരെ ഉയര്‍ന്നുവന്നിരുന്നു. അതോര്‍മ്മയില്ല, അങ്ങനെയാണോ എന്ന് ധ്രുവിനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. അത് ശരിയാണ് അവന്‍ ആ സമയത്ത് ബേബിയല്ലേയെന്നായിരുന്നു വിക്രമിന്റെ കമന്‍റ്. സുഹൃത്തുക്കളെപ്പോലെ ഇടപഴകുന്ന അച്ഛന്റേയും മകന്റേയും കമന്റുകളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











