രംഭയുടെ വാക്കുകളുടെ പേരിൽ രജിനികാന്തിനെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നു;. പിന്നിൽ വിജയ് ആരാധകരെന്ന് വാദം
ഏറെക്കാലമായി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുന്ന രംഭ സിനിമാ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ്. ഗ്ലാമറസ് നായികയായി തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച രംഭ ഏറെക്കാലമായി ഭർത്താവിനൊപ്പം കാനഡയിലാണ് താമസിക്കുന്നത്. അടുത്തിടെ ഇന്ത്യയിലേക്ക് വന്ന രംഭ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ പരാമർശം സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചതായിരുന്നു രംഭ. ഇതിൽ രജിനികാന്തിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെട്ടു. ഒരു സിനിമയുടെ സെറ്റിൽ വെച്ച് കറണ്ട് പോയപ്പോൾ രജിനികാന്ത് തന്നെ പിറകിൽ കൂടി വന്ന് തട്ടിയെന്നാണ് രംഭ പറഞ്ഞത്. രജിനികാന്ത് തന്നെ പേടിപ്പിക്കാൻ വേണ്ടി തമാശയ്ക്ക് ചെയ്തതാണെന്നും നടി പറയുന്നുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രജിനികാന്തിൽ നിന്നും രംഭയ്ക്കും ദുരനുഭവം എന്ന് വ്യഖ്യാനിച്ച് പ്രചരിപ്പിച്ചു. ഇത് വലിയ തോതിൽ ചർച്ചയായി. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ നിരീക്ഷനും ജേർണലിസ്റ്റുമായ അന്തനൻ. രജിനിക്കെതിരായ പ്രചരണത്തിന് പിന്നിൽ വിജയുടെ ആരാധകരാണെന്ന് അന്തനൻ വാദിക്കുന്നു.
ഇതിനെല്ലാം കാരണം ഐടി വിംഗ് ആണ്. മുമ്പ് വിജയ് ആരാധകർ ഉന്നം വെച്ചത് അജിത്തിനെയായിരുന്നു. ഇപ്പോൾ അജിത്തിനെ വിട്ട് രജിനിയെ പിടിച്ചു. സൂപ്പർസ്റ്റാർ പട്ടത്തിന്റെ പേരിൽ രണ്ട് പേർക്കുമിടയിൽ ഫാൻ ഫൈറ്റ് വന്നു. അതാണിതിന് കാരണം. ഇത്രയും മോശമായി ചിത്രീകരിക്കേണ്ട കാര്യമല്ലത്. രംഭ ഒരു പരാതിയായി പറഞ്ഞതല്ല. അഭിമുഖത്തിൽ ജോളിയായി പറഞ്ഞതാണ്. എന്നാൽ പുറത്ത് രജിനിയെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിച്ചു. വളരെ മോശമായ കാര്യമാണിതെന്ന് അന്തനൻ അഭിപ്രായപ്പെട്ടു.

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അഭിമുഖത്തിന് താഴെ വിജയ് ആരാധകർ കമന്റുകളുമായെത്തിയിട്ടുണ്ട്. രജിനിയുടെ എല്ലാ വിവാദങ്ങൾക്കും പിറകിൽ വിജയും ആരാധകരുമാണെന്ന് പറയുന്നത് ശരിയല്ലെന്ന് ഇവർ വാദിക്കുന്നു.
വിജയ് ഫാൻസും രജിനികാന്ത് ഫാൻസും തമ്മിലുള്ള അസ്വാരസ്യം കഴിഞ്ഞ വർഷം രൂക്ഷമായിരുന്നു. സൂപ്പർസ്റ്റാർ പട്ടത്തിന് വിജയ് എന്തുകൊണ്ടും അർഹനാണെന്ന് ആരാധകർ വാദിക്കുന്നു. എന്നാൽ രജിനികാന്തിന് ശേഷം ഈ സ്ഥാനത്തേക്ക് വരാൻ വിജയ് അർഹനല്ലെന്ന് രജിനിയുടെ ആരാധകർ വാദിക്കുന്നു. എന്നാൽ വിജയോ രജിനികാന്തോ ഈ ഫാൻ ഫെെറ്റുകൾ കാര്യമാക്കുന്നില്ല.
അഭിമുഖത്തിൽ രജിനികാന്തിനെ പുകഴ്ത്തിയാണ് രംഭ സംസാരിക്കുന്നത്. അരുണാചലം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സെറ്റിൽ എപ്പോഴും തമാശകൾ ഒപ്പിക്കുന്ന നടനായിരുന്നു രജിനികാന്തെന്ന് രംഭ പറഞ്ഞു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതിനെക്കുറിച്ച് രംഭ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗത്ത് നിന്നും പിൻമാറിയത്.
പിന്നീട് രജിനികാന്തിനെ നേരിട്ട് കണ്ടിട്ടില്ലെന്ന് രംഭ അഭിമുഖത്തിൽ പറയുന്നുണ്ട്. വർഷങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽ പോലും ഒരു നടിയും രജിനികാന്തിനെതിരെ സംസാരിച്ചിട്ടില്ല. താര ജാഡകളില്ലാത്ത നടന്റെ പെരുമാറ്റത്തെക്കുറിച്ച് മീന, രാധിക ആപ്തെ, രമ്യ കൃഷ്ണൻ തുടങ്ങി നിരവധി നടിമാർ സംസാരിച്ചിട്ടുണ്ട്. ജയിലർ ആണ് രജിനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൻ ഹിറ്റായ ചിത്രം റെക്കോഡ് കലക്ഷനും സ്വന്തമാക്കി.


Click it and Unblock the Notifications