'അജിത്തിന്റെ ശരീരത്തിൽ ചെയ്തത് 18ഓളം ശസ്ത്രക്രിയകൾ, തളർവാതം വന്നേക്കുമോയെന്ന് ഭയന്നു'; ഡോക്ടർ പറയുന്നു
തല അജിത് എന്ന സൂപ്പർ താരത്തേക്കാളും അജിത് കുമാർ എന്ന വ്യക്തിയെ സ്നേഹിക്കുന്നവരാണ് കൂടുതൽ. ഒരു നടന്റെ നട്ടല്ലെന്ന് പറയുന്ന സ്വന്തം ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിടാൻ മുൻകൈയെടുത്ത ആദ്യത്തെ തമിഴ് നടനാണ് അജിത്ത്.
പരസ്യചിത്രങ്ങളിലും അഭിമുഖങ്ങളിലും ഒരിക്കലും പ്രത്യക്ഷപ്പെടാത്ത വ്യക്തമായ കാഴ്ചപ്പാടുകളുള്ള തന്റെ ശക്തമായ വ്യക്തിത്വവും ലാളിത്യവും കൊണ്ട് സിനിമാ താരങ്ങൾക്കിടയിൽ നിന്ന് പോലും ആരാധകരെ സൃഷ്‌ടിച്ച അഭിനേതാവാണ് അജിത്ത്.
ദീന എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ചെല്ലപ്പേരായ തല എന്ന് വിളി തമിഴകം അജിത്തിന്റെ പേരിനൊപ്പം ചേർക്കാൻ തുടങ്ങിയത്. വിജയങ്ങളിലും പരാജയങ്ങളിലും വിട്ടുപോകാത്ത ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് അദ്ദേഹത്തിനുള്ളത്.
തന്റെ പേര് അനാവശ്യമായി മുതലെടുക്കപ്പെടുന്നുവെന്ന് തോന്നിയപ്പോൾ ഹിറ്റ് ചിത്രം മങ്കാത്തയുടെ റിലീസിന് മുമ്പ് തന്നെ ഒന്നും നോക്കാതെ തന്റെ ഫാൻസ് അസോസിയേഷനുകൾ മുഴുവനും പിരിച്ചുവിടാൻ കാണിച്ച ചങ്കൂറ്റം പിന്നീട് തമിഴ് സിനിമയിലെ ഒരു നടനും കാണിച്ചിട്ടില്ല.

ഹൈദരാബാദിൽ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തിൽ തമിഴ് സംസാരിക്കാൻ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ മൂത്ത ജ്യേഷ്ഠൻ ന്യൂയോർക്കിൽ ഒരു സ്റ്റോക്ക് ബ്രോക്കറായി പ്രവർത്തിച്ചുവരികയാണ്.
അമർകളം എന്ന സിനിമയിൽ തന്റെ കൂടെ അഭിനയിച്ച ശാലിനിയുമായി 1999ലാണ് അജിത്ത് പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളുടെയും ആശിർവാദങ്ങളോടെ അവർ 2000ത്തിൽ വിവാഹം കഴിക്കുകയായിരുന്നു.
ലാളിത്യത്തിന്റെ പ്രതീകമായിട്ടാണ് അജിത്ത് പൊതുവെ അറിയപ്പെടുന്നത്. ഒരു അഭിനേതാവാവുക എന്നതിനേക്കാൾ അജിത്ത് ആഗ്രഹിച്ചിരുന്നത് ഒരു റെയ്‌സ്‌കാർ ഡ്രൈവറാവാനായിരുന്നു.

ഒരു പ്രൊഫഷണൽ കാർ ഡ്രൈവറാനുള്ള പരിശീലനത്തിന് വേണ്ടിയാണ് അദ്ദേഹം മോഡലിങിനെ ഒരു വരുമാന മാർഗമായി അവലംബിച്ചത്. 1993ൽ അമരാവതി എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷത്തിൽ എത്തിയതിന് ശേഷവും അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല.
എന്നാൽ ഒരു അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിന് ശേഷം അജിത്ത് കൂടുതൽ സിനിമകൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പല അന്താരാഷ്ട്ര റെയ്‌സുകളിലും അജിത്ത് പങ്കെടുത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ സിനിമകളിൽ അജിത്ത് തന്നെയാണ് ആക്ഷൻ രംഗങ്ങളും ചെയ്യുന്നത്. ഡ്യൂപ്പിനെ ഉപയോഗിച്ച് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനോട് അജിത്തിന് യോജിപ്പില്ല.

പതിനെട്ടോളം വരുന്ന സർജറികൾ റേസിങും ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിനാലും അജിത്തിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്. കാർ, ബൈക്ക് റേസിങിൽ മാത്രമല്ല അഞ്ച് ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും കൂടാതെ പൈലറ്റ് ലൈസൻസും നിരവധി പുരസ്കാരങ്ങളും അജിത്തിന്റെ നേട്ടങ്ങളാണ്.
അജിത്തിന് സംഭവിച്ചിട്ടുള്ള അപകടങ്ങളെ കുറിച്ചും ശേഷം നടത്തിയ ചികിത്സകളെ കുറിച്ചും അജിത്തിനെ ചികിത്സിച്ച ഡോക്ടർ നരേഷ് പത്മനാഭൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
'അജിത്ത് ബൈക്ക് സ്റ്റണ്ടുകൾ സിനിമകളിൽ ചെയ്യാറുണ്ടെങ്കിലും യുവാക്കൾ ഹൈവേകളിൽ അപകടകരമായ രീതിയിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.'

'ഷൂട്ടിങ് സമയത്ത് അല്ലാതെയുമായി റേസിങിലും മറ്റുമായി അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള അപകടങ്ങൾ മൂലം പതിനെട്ടിൽ അധികം ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട്.'
'ഒരിക്കൽ ഒരു അപകടത്തിൽ മുതുകിന് താഴെ സാരമായി പരിക്കേറ്റു. അന്ന് അജിത്തിന് തളർവാതം പിടിപെട്ടേക്കുമോയെന്ന് പോലും ഭയന്നിരുന്നു' ഡോക്ടർ നരേഷ് പത്മനാഭൻ വ്യക്തമാക്കി.
വലിമൈയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അജിത്ത് ചിത്രം. വലിമൈയുടെ ചിത്രീകരണത്തിനിടയിലും അജിത്തിന് സ്റ്റണ്ട് ചെയ്യുന്നതിനിടെ പരിക്കേറ്റിരുന്നു.


Click it and Unblock the Notifications