ആദ്യം നിരസിച്ചെങ്കിലും രജിനികാന്ത് തിരിച്ച് വന്നു, പക്ഷെ...; നടന് ഹിറ്റ് ചിത്രം നഷ്ടപ്പെടാൻ കാരണം
ബോക്സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ച് രജിനികാന്ത് ചിത്രം ജയിലർ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. രജിനികാന്തിന്റെ ആരാധകരുടെ ആഘോഷമാണ് കഴിഞ്ഞ ദിവസങ്ങളിലായി തമിഴകത്ത് നടക്കുന്നത്. സൂപ്പർസ്റ്റാർ ചിത്രം പ്രേക്ഷകർ സ്വീകരിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ലാഭം എന്താണെന്ന് ജയിലർ എന്ന ചിത്രം വ്യക്തമായി കാണിച്ച് തരുന്നു. 350 കോടിയിലേക്ക് കുതിക്കുകയാണ് ജയിലറിന്റെ കലക്ഷൻ.
റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് ജയിലർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രജിനികാന്തിന് തമിഴകത്തുള്ള ജനപ്രീതി വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളേക്കാൾ എത്രയോ മുകളിലാണെന്ന് ജയിലറിന്റെ വിജയം തെളിയിച്ചു. രജിനികാന്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്നതാണ് അമ്പരപ്പിക്കുന്ന ഈ ആരാധക വൃന്ദം. ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ ആഘോഷിച്ച നടൻമാർ വിരളമാണ്.
അതേസമയം ആരാധരുടെ സ്നേഹം രജിനികാന്തിന് പലപ്പോഴും പരിമിതികളായും മാറാറുണ്ട്. നടന്റെ ആരാധകരിൽ ചെറുതല്ലാത്ത ശതമാനം ടോക്സിക് ഫാൻസാണ്. രജിനികാന്തിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇവർ നടനെതിരെ വരുന്ന വിമർശനങ്ങളിൽ പോലും പ്രകോപിതരാകും. താരപരിവേഷമില്ലാത്ത രജിനിയെ സിനിമകളിൽ കാണാനും ഇവർ ആഗ്രഹിക്കുന്നില്ല. ഇതിന്റെ പേരിൽ നടന് നഷ്ടപ്പെട്ട സിനിമയാണ് മലയാള ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം.
2015 ൽ പുറത്തിറങ്ങിയ പാപനാശത്തിൽ നായകനായത് കമൽ ഹാസനാണ്. മലയാളത്തിൽ മീന ചെയ്ത വേഷത്തിൽ ഗൗതമിയും അഭിനയിച്ചു. എന്നാൽ കമൽ ഹാസന് പകരം സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് രജിനികാന്തിനെയാണ്. മുമ്പൊരിക്കൽ സംവിധായകൻ ജിത്തു ജോസഫ് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. രജിനികാന്ത് ഈ സിനിമ വേണ്ടെന്ന് വെച്ചതിനുള്ള കാരണവും ഇദ്ദേഹം അന്ന് വ്യക്തമാക്കി.

ദൃശ്യം മലയാളത്തിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ നിർമാതാവ് സുരേഷ് ബാലാജി ഓൾ ഇന്ത്യ റെെറ്റ്സ് വാങ്ങി. തമിഴിൽ ചെയ്യുമ്പോൾ ആരെ നായകനാക്കും എന്ന് ചോദിച്ചപ്പോൾ രജിനി സർ എന്ന് ഞാൻ പറഞ്ഞു. അവർ ഓക്കെ, സിനിമ കാണിക്കാം എന്ന് പറഞ്ഞു. എന്നാൽ കമൽ സാറാണ് സിനിമ ചെയ്യുന്നതെന്ന് ഒരാഴ്ചക്കുള്ളിൽ അവർ പറഞ്ഞു. അവർ തമ്മിലാണ് കൂടുതൽ ചർച്ച നടന്നത്. അത് കഴിഞ്ഞാണ് ഞാനും കമൽ സാറും കാണുന്നത്.
രജിനി സാറിന് ദൃശ്യം വളരെ ഇഷ്ടമായി. ഹോം തിയറ്ററിൽ സിനിമ കണ്ട ശേഷം ഇരുപത് മിനുട്ട് അവിടെ ഇരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമ കണ്ട ശേഷം അദ്ദേഹം സുരേഷ് ബാലാജിയെ വിളിച്ചു. ദൃശ്യത്തിൽ ലാലേട്ടനെ തല്ലുന്ന സീനുണ്ട്. തമിഴിൽ അദ്ദേഹത്തിന്റെ സ്റ്റാർഡം വെച്ചിട്ട് ഫാൻസ് ഈ രംഗം എങ്ങനെ എടുക്കുമെന്ന സംശയം അദ്ദേഹത്തിനുണ്ടായി.

അങ്ങനെയാണ് കമൽ സാറിലേക്ക് പോകുന്നത്. അത് കഴിഞ്ഞ് ഒരു സുഹൃത്തോ മറ്റോ പറഞ്ഞത് കേട്ട് രജിനി സർ പ്രൊജക്ടിലേക്ക് തിരിച്ച് വന്നതാണ്. പക്ഷെ അപ്പോഴേക്കും ഞങ്ങൾ ഇവിടെ മൂവ് ചെയ്തിട്ടുണ്ട്. ഓക്കെ, കമൽ സാറായിരിക്കും നല്ലതെന്ന് പറഞ്ഞ് പുള്ളി നല്ല രീതിയിൽ ആണ് അതെടുത്തതെന്നും ജിത്തു ജോസഫ് വ്യക്തമാക്കി.
ഒരുപക്ഷെ രജിനികാന്ത് ആണ് ഈ സിനിമ ചെയ്തതെങ്കിൽ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് പ്രവചിക്കാൻ പറ്റില്ല. നായകനും കുടുംബത്തിനും പൊലീസിന്റെ ക്രൂര മർദനം ഏൽക്കുന്ന രംഗം സിനിമയിലുണ്ട്. രജിനി ഈ രംഗത്തിൽ അഭിനയിച്ചാൽ ആരാധകർ പ്രകോപിതരായേക്കാം. ദൃശ്യം തമിഴിന് പുറമെ ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്.
അജയ് ദേവ്ഗൺ ആണ് ഹിന്ദി പതിപ്പിൽ നായകനായത്.


Click it and Unblock the Notifications