'എന്നെ ഞാൻ എപ്പോഴും ഒരു ഫ്രോഡ് ഡയറക്ടറായാണ് കാണുന്നത്, പിന്നീട് കണ്ടാൽ എനിക്ക് ക്രിഞ്ചായി തോന്നും'; മണിരത്നം!
ഏറ്റവും അധികം വിസ്മയിപ്പിച്ച ഒരു സംവിധായകനായാണ് മണിരത്‌നത്തെ സിനിമാപ്രേമികൾ കാണുന്നത്. മണിരത്‌നം സിനിമകള്‍ കാണാത്ത ഒരു സിനിമാ പ്രേമിയും ഉണ്ടാകില്ല. മികച്ച സിനിമകള്‍ കൊണ്ട് സമ്പന്നമായ മണിരത്നത്തിന്റെ സിനിമാ ജീവിതത്തിൽ നിന്നും അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ ജോലിയാണ് ആരാധകർക്ക്. ഛായാഗ്രഹണത്തിനും സംഗീതത്തിനും ഇത്രമേൽ പ്രാധാന്യം നൽകുന്ന മറ്റൊരു സംവിധായകൻ ഇല്ല.
മനുഷ്യ വികാരങ്ങളെ ഉൾക്കൊള്ളുന്ന പ്രണയമുള്ള സിനിമകളാണ് അദ്ദേഹത്തിന്റേതിൽ ഏറെയും. പ്രണയരംഗങ്ങളിൽ വ്യത്യസ്തത ആവിഷ്ക്കരിക്കുന്ന സംവിധായകൻ കൂടിയാണ് മണിരത്നം. അഭിനയമോഹിയായിട്ടുള്ള താരങ്ങളുടെയെല്ലാം സ്വപ്നമാണ് സിനിമാ ജീവിതം അവസാനിക്കും മുമ്പ് ഒരിക്കലെങ്കിലും മണിരത്നം സിനിമയുടെ ഭാഗമാകുക എന്നത്.

മുംബൈ ഫിലിം ഫെസ്റ്റിവൽ 2023ൽ പങ്കെടുത്ത് ഇംതിയാസ് അലിയുമായി മണിരത്‌നം നടത്തിയ സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ദിൽസെ അടക്കമുള്ള സിനിമകളെ കുറിച്ച് മണിരത്നം സംസാരിച്ചു.
പ്രേക്ഷകരിൽ നിന്ന് അടക്കമുള്ള സിനിമാ നിരൂപണങ്ങൾക്കെതിരെയും വിമർശനങ്ങൾക്കെതിരെയും സിനിമാപ്രവർത്തകർ വാളെടുക്കുന്ന കാലത്ത് പ്രേക്ഷകരിൽ നിന്നും സ്വന്തം ടീമിൽ നിന്നും തന്റെ ക്രാഫ്റ്റുമായി ബന്ധപ്പെട്ട് വിമർശനം വന്നാൽ അത് സ്വീകരിക്കാനും ശ്രദ്ധിക്കാനും താൻ തയ്യാറാണെന്നാണ് മണിരത്നം പറയുന്നത്. 'എനിക്ക് അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഒരു ടീമുണ്ട്. അവരെ തൃപ്തിപ്പെടുത്താൻ പ്രയാസമാണ്. എന്തെങ്കിലും അവരെ ത്രില്ലടിപ്പിക്കുന്നില്ലെങ്കിൽ എന്നോട് പറയാൻ അവർ മടിക്കില്ല.'
'ഒരു സിനിമ നിർമ്മിക്കാൻ പോലും അറിയാത്തപ്പോൾ ഞാൻ സിനിമയെ വിമർശിച്ചിരുന്നു. തെറ്റ് കണ്ടെത്തുന്നത് പ്രധാനമാണ്. ഒരു പ്രേക്ഷകനെന്ന നിലയിൽ ഞാൻ പരിണമിച്ചു. ഈ കലാരൂപത്തിൽ പെർഫെക്റ്റ് എന്ന് വിളിക്കാവുന്ന ഒന്നുമില്ല. മെച്ചപ്പെടുത്തലിന് എപ്പോഴും ഇടമുണ്ട്. എന്റെ സിനിമകൾ റിലീസ് ചെയ്തതിന് ശേഷം ഞാൻ കാണാറില്ല.'
'എനിക്കത് വീണ്ടും കാണാൻ കഴിയില്ല. ഞാൻ തെറ്റുകൾ മാത്രമേ കാണൂ. പിന്നീട് കണ്ടാൽ എനിക്ക് ക്രിഞ്ചായി തോന്നുമെന്നും', മണിരത്നം പറയുന്നു.' എനിക്ക് എന്റെ അഭിനേതാക്കളിൽ നിന്ന് അനുസരണം ആവശ്യമില്ല. ഞാൻ അവരുടെ ഭാഗത്ത് നിന്നുള്ള സംഭാവന സീനുകൾ എടുക്കുമ്പോൾ പ്രതീക്ഷിക്കുന്നു. അഭിനേതാക്കൾ എന്നെ സന്തോഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'

'സിനിമയ്‌ക്ക് വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ ഞാൻ ആഗ്രഹിക്കുന്നതിന് വിപരീതമായി പോലും അവർക്ക് ചെയ്യാൻ കഴിയും. എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് എപ്പോഴും അഭിനേതാക്കളോട് പറയാൻ കഴിയും എന്നാൽ നിങ്ങൾക്ക് മേശയിലേക്ക് കൂടുതൽ എന്ത് കൊണ്ടുവരാൻ കഴിയും? എന്നതാണ് ഞാൻ ചോദിക്കാറുള്ളത്. ഞാൻ എപ്പോഴും എന്നെ ഒരു ഫ്രോഡ് ഡയറക്ടറായിട്ടാണ് കരുതിയിരുന്നത്.'
'എന്റെ ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എനിക്കറിയാമെന്ന് നടിക്കേണ്ടി വന്നുവെന്നും', മണിരത്നം കൂട്ടിച്ചേർത്തു. 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50 വർഷികത്തോടടുത്താണ് ദിൽസെ നിർമ്മിച്ചത്. സിനിമയിലെ ഷാരൂഖ് ഖാന്റെ കഥാപാത്രം ഒരു ഓൾ ഇന്ത്യ റേഡിയോ റിപ്പോർട്ടർ മാത്രമായിരുന്നില്ല എല്ലാവരുടെയും ശബ്ദമായിരുന്നുവെന്നുമാണ്', ദിൽസെ സിനിമയെ കുറിച്ച് സംസാരിക്കവെ മണിരത്നം പറഞ്ഞത്.


Click it and Unblock the Notifications