ആശുപത്രി കിടക്കയിൽ വെച്ചാണ് അജിത്ത് ആ സിനിമയുടെ സ്ക്രിപ്‌റ്റ് കേട്ടത്! സംവിധായകന്റെ വെളിപ്പെടുത്തല്‍
തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ സിനിമകളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. രജനീകാന്ത്, വിജയ് എന്നിവരെ പോലെ തമിഴ്‌നാട്ടില്‍ നിരവധി ആരാധകരുളള താരമാണ് അജിത്ത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യാറുളളൂവെങ്കിലും അതിനെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളുമായിട്ടാണ് ആരാധകരുടെ തല മിക്കപ്പോഴും എത്താറുളളത്.
സിനിമാ താരമെന്നതിലുപരി കാര്‍ റേസിംഗ് ഡ്രൈവറായും അജിത്ത് തിളങ്ങിയിരുന്നു. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ സ്വന്തം കഴിവുകൊണ്ടും ആത്മസമര്‍പ്പണം കൊണ്ടുമാണ് കോളിവുഡില്‍ മുന്‍നിരയിലേക്ക് അജിത്ത് ഉയര്‍ന്നത്. തല അജിത്തിന്റെ 49ാം പിറന്നാള്‍ ദിവസമാണിന്ന്.

തലയ്ക്ക് ജന്മദിനാശംസകളുമായി ആരാധകരും സഹതാരങ്ങളും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനിടെയാണ് അജിത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സമയത്തെ ചില കാര്യങ്ങള്‍ വീണ്ടും വൈറലായിരിക്കുന്നത്. ഹിറ്റ് ചിത്രം റിലീസ് ചെയ്ത് മേയ് അഞ്ചിന് 20 വര്‍ഷം തികയുകയാണ്.

സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കാനായി തല അജിത്തിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ സമയത്തെക്കുറിച്ചാണ് സംവിധായകന്‍ രാജീവ് മേനോന്‍ വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മനോഹര്‍ എന്ന കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് പ്രശാന്തിനെ ആയിരുന്നു. എന്നാല്‍ തബുവിന് പകരം ഐശ്വര്യ റായിയുടെ നായകനാവാനായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം.

പിന്നീടാണ് അജിത്തിന്റെ പേര് വന്നത്. അന്ന് അദ്ദേഹം പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അജിത്തിനെ ആശുപത്രിയില്‍ പോയി കണ്ടാണ് തിരക്കഥ വായിച്ചുകേള്‍പ്പിച്ചത്. അജിത്ത് ബെഡില്‍ ഇരുന്ന് കഥ കേള്‍ക്കുകയും സമ്മതം പറയുകയും ചെയ്തു. രാജീവ് മേനോന്‍ പറഞ്ഞു.

2000ത്തിലായിരുന്നു രാജീവ് മേനോന്‍ സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി, അജിത്ത്, തബു, ഐശ്വര്യാ റായ്, അബ്ബാസ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. റൊമാന്റിക്ക് ഡ്രാമാ വിഭാഗത്തില്‍പ്പെട്ട ഒരു ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍.

ജെയിന്‍ ഓസ്റ്റിന്‍ എഴുതിയ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി എന്ന നോവലില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് സിനിമ ഒരുക്കിയത്. ഏആര്‍ റഹ്മാനായിരുന്നു പാട്ടുകള്‍ ഒരുക്കിയത്. റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ടുകളെല്ലാം പിന്നീട് തരംഗമായി മാറിയിരുന്നു. അജിത്തിന്റെ കരിയറിലും ശ്രദ്ധിക്കപ്പെട്ടിരുന്നു സിനിമയിലെ കഥാപാത്രം. മമ്മൂട്ടിയും അജിത്തും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. രാജീവ് മേനോന്‍ തമിഴില്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മിന്‍സാര കനവാണ് സംവിധായകന്റെതായി പുറത്തിറങ്ങിയ ആദ്യ തമിഴ് ചിത്രം.


Click it and Unblock the Notifications