ഷൂട്ടിങ് സെറ്റിൽ നിന്ന് നടി മുങ്ങി, ചിത്രീകരണം തുടരാനാവാതെ സംവിധായകൻ, നഷ്ടമായത് വൻ തുക!
വിവാദങ്ങളോടൊപ്പം സഞ്ചരിക്കുന്ന നടിയാണ് മീര മിഥുൻ. ട്രോളുകളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയുമാണ് മീരയെ കൂടുതൽ പേർ തിരിച്ചറിഞ്ഞത്. മോഡലിങിലൂടെയും സൗന്ദര്യ മത്സരങ്ങളിലൂടെയുമാണ് മീര സിനിമയിലേക്ക് എത്തിയത്. 8 തോട്ടങ്ങൾ, താനാ സേർന്ത കൂട്ടം തുടങ്ങിയ ഏതാനും സിനിമകളിൽ മീര ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജോഡി നമ്പർ വൺ സീസൺ 8 എന്ന റിയാലിറ്റി ഷോയിലൂടെയാണ് കമൽഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴിൽ പങ്കെടുക്കാൻ മീരയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ ബിഗ് ബോസിലെത്തിയിട്ടും ദിവസവും വിവാദങ്ങളും പ്രശ്നങ്ങളുമായിരുന്നു.
സംവിധായകനും നടനുമായ ചേരൻ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാരോപിച്ചാണ് മീര ബിഗ് ബോസിൽ കോളിളക്കം സൃഷ്ടിച്ചത്. എന്നാൽ ഇത് നിഷേധിച്ച് ചേരൻ രംഗത്ത് വരികയും മറ്റു മത്സരാർഥികൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി. ഷോയിൽനിന്ന് പുറത്തായതോടെ കമൽ ഹാസനടക്കമുള്ളവർക്കെതിരേ മീര രംഗത്ത് വന്നിരുന്നു. അഗ്‌നി സിറകുകൾ എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കി കമൽ ഹാസന്റെ മകൾ അക്ഷര ഹാസന് അവസരം നൽകിയെന്നായിരുന്നു മീരയുടെ അടുത്ത ആരോപണം. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത് വരികയും ചെയ്തു.

കമൽഹാസന് എതിരെ മാത്രമല്ല തമിഴ് സൂപ്പർ താരം സൂര്യയ്ക്കും ജ്യോതികയ്ക്കും വിജയ്ക്കുമെതിരെയെല്ലാം വിവാദ പ്രസ്താവനകൾ മീര നടത്തിയിട്ടുണ്ട്. സോഷ്യൽമീഡിയ വഴിയാണ്എ മീര പലപ്പോഴും മുൻനിര താരങ്ങൾക്കെതിരെ രംഗത്തെത്തിയത്. പട്ടികജാതിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് അടുത്തിടെ മീരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിൽ മോചിതയായതിന് ശേഷം മീരയ്ക്ക് 'പേയെ കാണോം' എന്ന സിനിമയിൽ ടൈറ്റിൽ റോൾ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂൾ കൊടൈക്കനാലിൽ നടന്ന് വരികയാണ്. എന്നാൽ മീര ആറ് അസിസ്റ്റന്റുകൾക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനിൽ നിന്നും കടന്ന് കളഞ്ഞുവെന്നാണ് സിനിമയുടെ സംവിധായകൻ പരാതിപ്പെടുന്നത്. സംവിധായകൻ സെൽവ അൻപരസനാണ് മീരയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മീര മിഥുനൊമൊപ്പമെത്തിയ ആറ് സഹായികളെയും കാണാനില്ലെന്നും അവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് സാധനങ്ങൾ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയിൽ പറയുന്നു. ഇനി രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നിൽക്കെയാണ് മീര സെറ്റിൽ ആരോടും പറയാതെ മുങ്ങിയത്. മീര നിർമ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും അവർക്കെതിരെ സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും പരാ തി നൽകുമെന്നും അൻപരസൻ പറഞ്ഞു.
Recommended Video

വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞ് പരത്തി എന്നായിരുന്നു ഒരിടയ്ക്ക് മീര പരാതിപ്പെട്ടത്. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും അന്ന് മീര പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും മീര ആരോപിച്ചിരുന്നു. നയൻതാര മൂക്കുത്തി അമ്മൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോഴും മീര രംഗത്തെത്തിയിരുന്നു. വിവാഹിതനായ ആളുമായി പ്രണയബന്ധത്തിലായിരുന്ന നയൻതാരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയൻതാര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നുമാണ് മീര ട്വീറ്റ് ചെയ്തത്. മീര മുങ്ങിയതോടെ പേയെ കാണോം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വലിയ തുക തങ്ങൾക്ക് നഷ്ടം സംഭവിച്ചുവെന്നും സിനിമയുടെ അണിയറപ്രവർത്തകർ പരാതിപ്പെട്ടു.


Click it and Unblock the Notifications