'ആ രംഗത്തിന് ശേഷം ശ്വാസം കിട്ടാതെയായി എങ്കിലും റീ ടേക്കിനെത്തി', തിലകനെ കുറിച്ച് സിബി മലയിൽ
ലോഹിതദാസിന്റെ രചനയിൽ സിബിമലയിലിന്റെ സംവിധാനത്തിൽ പിറവിയെടുക്കുകയും മോഹൻലാൽ, തിലകൻ എന്നീ പ്രതിഭകളുടെ എക്കാലത്തെയും മികച്ച സിനിമയായി ഇന്നും കരുതപ്പെടുകയും ചെയ്യുന്ന കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോകാത്ത കൾട്ട് ക്ലാസിക് സിനിമയാണ് കിരീടം. ചിത്രം മോഹൻലാലിന് ദേശീയ അവാർഡും സ്പെഷ്യൽ ജൂറി അവാർഡും നേടിക്കൊടുത്തു.
Also Read: 'മാതാപിതാക്കൾ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം
ഇന്നും മലയാളിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് കിരീടത്തിലെ മോഹൻലാലിന്റെ സേതുമാധവൻ. ഇത്രെയേറെ നൊമ്പരപ്പെടുത്തിയ മറ്റൊരു മോഹൻലാൽ കഥാപാത്രം ഉണ്ടോ എന്നത് സംശയമാണ്. മോഹൻലാൽ സേതുമാധവനെ അവിസ്മരണീയമാക്കുകയായിരുന്നു എന്നുതന്നെ പറയാം. നഷ്ടങ്ങളുടെ കണക്ക് മാത്രമേ കിരീടത്തിന് പറയാൻ ഉണ്ടായിരുന്നുള്ളു. ജീവിതത്തിൽ ഒരിക്കലെങ്കിലും തോറ്റുപോയവർക്ക് കിരീടം എന്ന സിനിമ ഒരിക്കലും മറക്കാൻ കഴിയില്ല. കാലമെത്ര കഴിഞ്ഞാലും കിരീടം മലയാള സിനിമയുടെ തലപ്പത്ത് തന്നെയുണ്ടാവും.
Also Read: തന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസിച്ച് അമൃത സുരേഷ്

ഒട്ടനവധി പൊലീസ് കഥകള്‍ മലയാള സിനിമയില്‍ പിറവിയെടുത്ത സമയത്താണ് കിരീടവുമായി സിബി മലയിലും ലോഹതദാസും എത്തിയത്. മകന്‍ സേതുമാധവനെ സബ് ഇന്‍സ്‌പെക്ടറാക്കുകയെന്നത് ജീവിതാഭിലാഷമാക്കിയ അച്യുതന്‍ നായര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബം വിധിയുടെ നിരന്തരമായ പ്രഹരമേറ്റ് തകരുന്നതാണ് കഥ. സ്വന്തം നാടായ ചാലക്കുടിയില്‍ നിന്നുതന്നെയാണ് കഥയുടെ ത്രഡ് തിരക്കഥാകൃത്ത് ലോഹിതദാസ് കണ്ടെത്തുന്നത്. ഒരു ആശാരിയുടെ ജീവിതം കണ്ടിട്ടാണ് സേതുമാധവന് ലോഹിതദാസ് ജന്മം നൽകിയത്. ക്ലൈമാക്സ് രംഗങ്ങളിലെ ഭാവാഭിനയങ്ങളൊന്നും നേരത്തെ തീരുമാനിച്ചിരുന്നതല്ലെന്നും ആ കഥാപാത്രം തന്നെ തേടിയെത്തിയപ്പോൾ താൻ അങ്ങനെയൊക്കെ ചെയ്തുപോയതാണെന്നാണ് പലപ്പോഴും കിരീടത്തിലെ പ്രകടനത്തെ കുറിച്ച് മോഹൻലാലിനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത്.

കഥ എഴുതുമ്പോഴെ അച്യുതൻനായർ എന്ന കഥാപാത്രമാകാൻ തിലകനെയായിരുന്നു ലോഹിതദാസ് മനസിൽ കണ്ടിരുന്നത്. അദ്ദേഹം അല്ലാതെ മറ്റാരും ആ കഥാപാത്രത്തിന് യോജിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തിലകനെ സിനിമയുടെ ഭാഗമാക്കാനും അദ്ദേഹം സിനിമയിൽ അഭിനയിച്ചപ്പോൾ നടന്ന സംഭവങ്ങളെ കുറിച്ചും ഓർത്തെടുക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് തിരക്കിട്ട് യാത്ര ചെയ്ത് തിലകൻ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അച്യുതൻനായരായി വേഷമിടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചതെന്നും എന്നാൽ ലൊക്കേഷനിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം സമയം ക്രമപ്പെടുത്തി വന്ന് അച്യുതൻനായരായി ജീവിക്കുകയിയിരുന്നുവെന്നും സിബി മലയിൽ പറയുന്നു.

'നായകന്മാരെക്കാൾ തിരക്കിട്ട് തിലകൻ ചേട്ടൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് കിരീടത്തിന്റെ കഥയുമായി സമീപിച്ചത്. തിരക്കുകൾ മൂലം അദ്ദേഹം ഒഴിഞ്ഞുമാറാൻ നോക്കി. എന്നാൽ എത്രനാൾ വേണമെങ്കിലും ചേട്ടന്റെ സമയത്തിനായി കാത്തിരിക്കാമെന്ന് അറിയിച്ചതോടെ അദ്ദേഹം ഷൂട്ടിങ് ഇടവേളകളിൽ കിരീടത്തിന്റെ സെറ്റിൽ എത്തി അഭിനയിച്ചു. കിരീടത്തിന്റെ സെറ്റിലേക്കുള്ള യാത്രമധ്യേ മാത്രമാണ് അദ്ദേഹം കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നത്. എന്നിട്ടും മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചു' സിബി മലയിൽ പറഞ്ഞു.
Recommended Video

സേതുമാധവനെ പൊലീസ് സ്റ്റേഷനിലിട്ട് അച്ഛൻ അച്യുതൻ നായർ തല്ലുന്ന രംഗത്തിന് ശേഷം നടന് ചില സംഭവങ്ങളെ കുറിച്ചും സിബി മലയിൽ വിശദീകരിച്ചു. 'മകന്റെ അവസ്ഥയിൽ മനംനൊന്ത് തകർന്ന അച്യുതൻ നായർ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം മകൻ സേതുമാധവനെ വല്ലാതെ തല്ലുന്ന രംഗമുണ്ട്. തല്ലിയ ശേഷം മോഹൻലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രം തളർന്ന് വീഴുന്ന രംഗങ്ങളാണ് സിനിമയിലുള്ളത്. മോഹൻലാലിന്റെ കഥാപാത്രത്തെ തല്ലുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ തിലകൻ ചേട്ടൻ മനോഹരമായി ചെയ്ത് ഒക്കെ ആക്കി തന്നു. ശേഷം തളർന്നുപോയ തിലകൻ ചേട്ടൻ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ദൂരെ മാറിയിരുന്ന് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ക്യാമറാമാൻ ചെറിയ ഒരു കറക്ഷൻ ഉണ്ടെന്ന് അറിയിച്ചത്. സീൻ വീണ്ടും ഷൂട്ട് ചെയ്താൽ നന്നാകുമെന്ന് ക്യാമറാമാൻ അറിയിച്ചു. തളർന്നിരിക്കുന്ന തിലകൻ ചേട്ടനോട് റീടേക്ക് ആവശ്യപ്പെടാൻ എല്ലാവരും ഭയന്നു. അവാസനം എങ്ങനെയൊക്കയോ അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചു. അപ്പോൾ രൂക്ഷമായി നോക്കികൊണ്ട് എന്നോട് അദ്ദേഹം പറഞ്ഞു. ഞാൻ ഒരു ഹൃദ്രോഗിയാണെന്ന ഓർമവേണം. ഇതുകേട്ട മോഹൻലാൽ എത്രനേരം വേണമെങ്കിലും കാത്തിരിക്കാമെന്നും തിലകൻ ചേട്ടൻ ഓക്കെയായിട്ട് എടുത്താൻ മതിയെന്നും അറിയിച്ച്. പത്ത് മിനിട്ട് വിശ്രമിച്ച ശേഷം തിലകൻ ചേട്ടൻ വന്ന് ആദ്യത്തേതിലും മനോഹരമായി ആ രംഗം ചെയ്ത് തന്നു' സിബി മലയിൽ പറഞ്ഞു. താനുള്ള ഒരു സീൻ പോലും മോശമാകരുത് എന്ന് നിർബന്ധമുള്ള കലാകാരനാണ് തിലകനെന്നും സിബി മലയിൽ പറയുന്നു.


Click it and Unblock the Notifications











