'ഭർത്താവിന്റെ മരണത്തോടെ ഞാൻ മദ്യത്തിന് അടിമപ്പെട്ടു, ഞങ്ങളുടെ മുറിയിലേക്ക് പോലും പോകാറില്ലായിരുന്നു'
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് നായികയാകണം എന്ന സ്വപ്‌നവുമായി എത്തിയ ഡിസ്‌കോ ശാന്തിയെ തെന്നിന്ത്യൻ സിനിമാ ലോകത്തിന് മറക്കാനാവില്ല. പക്ഷെ പ്രതീക്ഷിച്ചതുപോലുള്ള സിനിമാ ജീവിതം ശാന്തിക്ക് ലഭിച്ചില്ല. എൺപതുകളിലും തൊണ്ണൂറുകളിലും ഡിസ്കോ ഡാൻസിനെക്കുറിച്ച് ഒന്നും അറിയാതെ ഡിസ്കോ പാട്ടുകൾക്ക് നൃത്തം ചെയ്താണ് ശാന്തി ഡിസ്കോ ശാന്തിയായി മാറിയത്. ഐറ്റം ഡാന്‍സുകളാണ് ശാന്തിയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചത്. സിൽക്ക് സ്മിതയ്ക്ക് ഒരു എതിരാളി തന്നെയായിരുന്നു അക്കാലത്ത് ശാന്തി.
തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച നടി അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് ലൈം ലൈറ്റിലേക്ക് എത്തിയത്. അന്തരിച്ച നടൻ സി.എൽ ആനന്ദന്റെ മകളാണ് ശാന്തി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഒഡിയ എന്നീ ഭാഷകളിലായി തൊള്ളായിരത്തിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശാന്തി. ശാന്തകുമാരി എന്നാണ് യഥാർത്ഥ പേര്.

നടിയായി അരങ്ങേറ്റം കുറിക്കും മുമ്പ് നൃത്തം പഠിച്ചിരുന്നു ശാന്തി. തുടക്കത്തിൽ സിനിമയിൽ നിന്നും ഒഴിവാക്കപ്പെടാതിരിക്കാനാണ് ശാന്തി ഐറ്റം ഡാൻസ് ചെയ്ത് തുടങ്ങിയത്. അപ്പോഴും അഭിനയം തന്നെയായിരുന്നു ലക്ഷ്യം. ഐറ്റം ഡാൻസ് ചെയ്യുന്നതിനിടയിൽ മലയാളത്തിൽ അടക്കം ചില നായിക വേഷങ്ങളും ശാന്തി ചെയ്തു. ആദ്യം ഡിസ്കോയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെങ്കിലും ക്രമേണ ഡിസ്കോ നടി പഠിച്ചു.
അതോടെ ഇടയ്ക്ക് അഭിനയവും ചിലപ്പോഴൊക്കെ ഐറ്റം ഡാൻസുമായി ശാന്തി തെന്നിന്ത്യയിൽ നിറഞ്ഞ് നിന്നു. അതിനിടയിലായിരുന്നു പ്രണയവും വിവാഹവുമെല്ലാം. തെലുങ്ക് നടന്‍ ശ്രീഹരിയാണ് ശാന്തിയെ വിവാഹം ചെയ്തത്. 1992ലായിരുന്നു ഇവരുടെ ആദ്യത്തെ കല്യാണം. ആറ് വര്‍ഷം ആര്‍ക്കും അറിയില്ലായിരുന്നു. ഷൂട്ടിങ് എല്ലാം കഴിഞ്ഞാല്‍ ഇരുവരും താമസിക്കുന്നത് ഒരേ റൂമിലാണ്.
ഇന്റസ്ട്രിയിലുള്ളവര്‍ക്ക് പലര്‍ക്കും അറിയാമെങ്കിലും ആരും പുറത്ത് പറഞ്ഞില്ല. 1998ല്‍ എല്ലാവരും അറിയെ ഒരു കല്യാണം കൂടെ ഇരുവരും കഴിച്ചു. മൂന്ന് മക്കളായിരുന്നു ശാന്തിക്ക്. വിവാഹശേഷം ഭർത്താവും മക്കളുമായിരുന്നു ശാന്തിയുടെ ലോകം. അതിനിടയിൽ താരത്തിന്റെ മകൾ മരിച്ചു. ആ വേദനയിൽ നിന്ന് കരകയറും മുമ്പ് ഭർത്താവും ശാന്തിയെ വിട്ടുപോയി.
അതോടെ മദ്യത്തിന് അടിമയായി നടി. 2013ല്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു തല കറക്കം വന്നതിനെ തുടര്‍ന്നാണ് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശ്രീഹരിയെ അഡ്മിറ്റ് ചെയ്തത്. വൈകാതെ മരണം സംഭവിച്ചു. ഭർത്താവിന്റെ മരണശേഷം മദ്യപാനം ആരംഭിച്ചതിനെ കുറിച്ചും പിന്നീട് അതെല്ലാം ഉപേക്ഷിച്ചതിനെ കുറിച്ചും ശാന്തി പറയുന്നത് ഇങ്ങനെ...
ആ മരണത്തില്‍ നിന്ന് ഇപ്പോഴും എനിക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ട് എന്ന ഒരു ഫീലാണ്. വീട്ടില്‍ എന്റെ കണ്ണ് എത്തുന്നിടത്ത് എല്ലാം അദ്ദേഹത്തിന്റെ ഫോട്ടോയുണ്ട്.

അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഞങ്ങളുടെ ബെഡ് റൂമില്‍ കിടക്കാന്‍ രണ്ട് പ്രാവശ്യം ഞാന്‍ ശ്രമിച്ചു. പക്ഷെ എന്നെ കൊണ്ട് പറ്റുന്നില്ല. ഇതുവരെയും ആ റൂമിലേക്ക് പോകാന്‍ എനിക്ക് കഴിയുന്നില്ല. ബാബ അഭിനയിച്ച സിനിമകളും ഞാന്‍ കാണാറില്ല. എന്നെ കൊണ്ട് അതിന് സാധിയ്ക്കില്ല. ശ്രീഹരിയുടെ മരണശേഷം ഞാൻ മദ്യത്തിന് അടിമയായി. എന്നെത്തന്നെ മറക്കാനാണ് ഞാൻ ഇത് ചെയ്തത്.
പിന്നീട് എൻ്റെ മക്കളായിരുന്നു എൻ്റെ ആശ്വാസം. ക്രമേണ ഞാൻ മദ്യപാനത്തിൽ നിന്ന് കരകയറി. ഇപ്പോൾ വീണ്ടും സിനിമയിൽ അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. നല്ല കഥയുണ്ടെങ്കിൽ സിനിമയിലേക്ക് മടങ്ങിവരുമെന്നും ശാന്തി പറയുന്നു.


Click it and Unblock the Notifications











